Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിനെ നേരിട്ട കേരള മാതൃക.. കണ്ണീരോർമ്മയായി പെട്ടിമുടിയും കരിപ്പൂരും..2020ലെ പത്ത് പ്രധാന സംഭവങ്ങൾ

തിരുവനന്തപുരം; കൊറോണയെന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ച വർഷമാണ് 2020. കേട്ടുകേൾവി പോലുമില്ലാതിരുന്ന രോഗം ലോകത്തെ കീഴ്മേൽ മറിച്ചു. ഇപ്പോഴും കൊവിഡിന്റെ പിടിയിൽ നിന്ന് മുക്തി നേടാനുള്ള തീവ്രപോരാട്ടത്തിലാണ് നാട്.

കൊവിഡിനെതിരായ പോരാട്ടത്തിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി ലോക ശ്രദ്ധ തന്നെ പിടിച്ച് പറ്റാൻ നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞു. കൊവിഡ് മഹാമാരി മാത്രമല്ല 2020 കേരളത്തിനെ സംബന്ധിച്ച് സംഭവ ബഹുലമായ ഒരു വർഷം തന്നെയായിരുന്നു. രാഷ്ട്രീയ-സാൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പല സുപ്രാധന സംഭവങ്ങൾക്കും കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ ഒരു വർഷത്തിലേക്ക്.. അറിയാം 2020 ലെ മറ്റ് പ്രധാന സംഭവങ്ങളും

കേരളത്തിലെ കൊവിഡ് പോരാട്ടം

കേരളത്തിലെ കൊവിഡ് പോരാട്ടം

കൊവിഡ് പ്രതിരോധത്തിൽ ലോകത്ത് തന്നെ വിജയഗാഥ രചിച്ച സംസ്ഥാനമാണ് കേരളം. ജനവരി 30 നായിരുന്നു കേരളത്തിൽ ആദ്യത്തെ കേസ് തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കേസായിരുന്നു ഇത്. എന്നാൽ തുടക്കത്തിൽ തന്നെ രോഗത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. അതേസമയം മറ്റ് രാജ്യങ്ങളിൽനിന്ന് കൂടുതൽ കേസുകൾ കേരളത്തിലേക്ക് എത്തി തുടങ്ങിയതോടെ ഇവിടെ രോഗികൾ ഉയർന്നു. അപ്പോഴും ജാഗ്രത കൈവിടാതെ രാജ്യവ്യാപകായി നടപ്പാക്കിയ ലോക്ക് ഡൗൺ ഉൾപ്പെടെ ഉള്ളവ കർശനമായി പാലിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ കൊവിഡ് മരണങ്ങൾ കുറക്കാനും രോഗവ്യാപനം പിടിച്ച് നിർത്താനും സംസ്ഥാനത്തിന് സാധിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ലോക ശ്രദ്ധ നേടി. വിദേശ രാജ്യങ്ങൾ ഉൾപ്പെടെ കേരള മാതൃകയെ പുകഴ്ത്തി. കൊവിഡ് പ്രവർത്തനത്തിനെ മുൻനിർത്തി ആരോഗ്യമന്ത്രിയെ തേടി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളുമെത്തി.

ആന ചരിഞ്ഞ സംഭവവും വർഗീയ പ്രചരണങ്ങളും

ആന ചരിഞ്ഞ സംഭവവും വർഗീയ പ്രചരണങ്ങളും

കൊവിഡിൽ കേരളം നേടിയ ഖ്യാതിക്കിടെയായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ കേരളത്തെ വീണ്ടും ചർച്ചയാക്കിയത്. പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടർന്നായിരുന്നു ആന ചരിഞ്ഞത്. അന്താരാഷ്ട്ര മാധ്യമങ്ങളിലും ആനയോടുള്ള കൊടുംക്രൂരത ചര്‍ച്ചയായി.പാലക്കാടായിരുന്നു ആന ചരിഞ്ഞതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ പ്രത്യേകിച്ച് മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണത്തിനും, വ്യാജ വാര്‍ത്തകള്‍ക്കുമുള്ള അവസരമാക്കി ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഷയം ഉയർത്തി.കേന്ദ്രമന്ത്രി മനേക ഗാന്ധി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ മലപ്പുറത്തിനെതിരെ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ല മൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ പ്രസിദ്ധമാണെന്നായിരുന്നു അവർ ആരോപിച്ചത്. സംഭവത്തിൽ പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി

കേരളത്തെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി

കേരളം മൂന്നാം പ്രളയത്തിന്റെ സാധ്യതകളുടെ ആശങ്കയിൽ തുടരവേയാണ് നാടിനെ കണ്ണീരലാഴ്ത്തി പെട്ടിമുടി ദുരന്തം നടന്നത്. ആഗസ്റ്റ് ആറിന് രാത്രി തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്ക് ഉൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിക്കുകയായിരുന്നു. ഗതാഗത വാർത്താവിനിമയ വൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് പുലർച്ചയോടെ മാത്രമാണ്. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു.കണ്ടെത്താനാകാത്ത നാലുപേരും മരിച്ചതായി സർക്കാർ ഉത്തരവിറക്കി.

നാടിനെ ഞെട്ടിച്ച് കരിപ്പൂർ വിമാന അപകടം

നാടിനെ ഞെട്ടിച്ച് കരിപ്പൂർ വിമാന അപകടം

പെട്ടിമുടിയ ഞെട്ടലിൽ നിന്ന് നാട് മുക്താവും മുൻപാണ് കേരളത്തിൽ കരിപ്പൂർ വിമാനാപകടം നടന്നത്.
ആഗസ്റ്റ് ഏഴിന് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബായ് - കോഴിക്കോട് വിമാനം അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി വിമാനം തെന്നിമാറുകയായിരുന്നു. തകർച്ചയിൽ വിമാനം രണ്ട് കഷണങ്ങളായി മാറി.വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരിൽ ആറ് ജീവനക്കാരിൽ (ആകെ 191 പേർ) രണ്ട് പൈലറ്റുമാർ ഉൾപ്പെടെ പതിനെട്ട് പേരാണ് കൊല്ലപ്പെട്ടത്.കൊവിഡ് ഭീതിക്കിടയിൽ സംഭവിച്ച അപകടമായിരുന്നിട്ട് പോലും അപകടം നടന്ന ഉടനെ തന്നെ മലപ്പുറത്തേയും കൊണ്ടോട്ടിയിലേയും പരിസര പ്രദേശങ്ങളിലുമുള്ളവർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.

രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്

രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്

നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിനാണ് വഴിവെച്ചത്. 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. സർക്കാരിനെതിരെ പ്രയോഗിക്കാൻ കടുത്ത ആയുധങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ 'സുവർണാവസരമായിരുന്നു' ഇത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസിൽ പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങി.കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കൂടി അറസ്റ്റിലായതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ,ശിവശങ്കറിന്റെ അറസ്റ്റ്

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ,ശിവശങ്കറിന്റെ അറസ്റ്റ്

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ പേര് ഉയര്‍ന്നു കേട്ടതിന്‍റെ കൃത്യം 115-ാം ദിവസമായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.സ്വർണക്കടത്ത് കേസിന്റെ ഗൂഡാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയതെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വാദം.കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ 23ാം പ്രതിയുമാണ് ശിവശങ്കർ.

യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോൺഗ്രസ് എം

യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോൺഗ്രസ് എം

37 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം എൽഡിഎഫിലേക്ക് ചേക്കേറിയത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു ജോസിന്റെ മുന്നണിമാറ്റത്തിന് വഴിവെച്ചത്. ജോസ് എൽഡിഎഫിലേക്ക് പോയപ്പോൾ ജോസഫ് പക്ഷം യുഡിഎഫിനൊപ്പം ഉറച്ച് നിന്നു.അതേസമയം പാർട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി ഇരുപക്ഷങ്ങളും കോടതി കയറി. നീണ്ട മാസത്തെ പോരാട്ടത്തിന് ഒടുവിൽ നവംബർ 20ന് ജോസ് കെ. മാണി വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടില അനുവദിച്ച ഹൈക്കോടതി ഉത്തരവിറക്കി. ഇതോടെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ തന്നെ ജോസ് പക്ഷം തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങും.

യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ അറസ്റ്റ്

യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ അറസ്റ്റ്

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫിനേയും മുസ്ലീം ലീഗിനേയും പ്രതിരോധത്തിലാക്കികൊണ്ടായിരുന്നു പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലന്‍സ് മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്. പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ അന്നത്തെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ അറസ്റ്റ്.

മുസ്ലീം ലീഗിന്റെ രണ്ടാം വിക്കറ്റ്

മുസ്ലീം ലീഗിന്റെ രണ്ടാം വിക്കറ്റ്

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലായിരുന്നു എംസി. ഖമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റു ചെയ്തത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജൂവലറി 13 കോടിയുടെ തട്ടിപ്പുനടത്തിയത് തെളിഞ്ഞതായുള്ള കണ്ടെത്തലിലായിരുന്നു അറസ്റ്റ്. ആകെയുള്ള 115 കേസിൽ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. സിറ്റിംഗ് എംഎൽഎയുടെ അറസ്റ്റ് മുസ്ലീം ലീഗ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്.പിബി അബ്ദുൾ റസാഖ് അന്തരിച്ചതിനെത്തുടർന്ന് 2019 ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പിലാണ് മഞ്ചേശ്വരത്ത് യു.ഡി.എഫ്. ടിക്കറ്റിൽ ഖമറുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നൽകികൊണ്ടുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധമാണ് തീർത്തത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അനുമതി. കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

സാഹിത്യ കേരളത്തിന് തീരാ നഷ്ടം

സാഹിത്യ കേരളത്തിന് തീരാ നഷ്ടം

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94)യുടെ വിയോഗം ആധുനിക മലയാള കവിതയിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.2017 ലാണ് രാജ്യം അക്കത്തത്തിന് പത്മീശ്രീ നൽകി ആദരിച്ചത്. 2019 ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.1974 ൽ ഓടക്കുഴൽ ,സഞ്ജയൻ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Pfizer Vaccine to get approval for emergency use very soon | Oneindia Malayalam
    രാഷ്ട്രീയത്തിനൊപ്പം നടന്ന സൈദ്ധാന്തികൻ

    രാഷ്ട്രീയത്തിനൊപ്പം നടന്ന സൈദ്ധാന്തികൻ

    മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാര്‍ തന്റെ 83ാം വയസിലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.രാഷ്ട്രീയ നേതാവും മികച്ച പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരും ഒക്കെയായി രാഷ്ട്രീയ സാമൂഹിക സാസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളായി നിറഞ്ഞ നിന്ന വ്യക്തിത്വത്തെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ കേരളത്തിന് നഷ്ടമായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+