പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപിയിൽ തർക്കം; വിട്ടുവീഴ്ചയില്ലാതെ സുരേന്ദ്രനും ശ്രീധരൻ പിള്ളയും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ ശനിയാഴ്ച ദില്ലിയിൽ ചേരുന്ന പാർട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കും. പത്തനംതിട്ട മണ്ഡലത്തിനായി പിഎസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും രംഗത്തുണ്ട്. ഇക്കാര്യത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. ശബരിമല വിഷയം ഏറ്റവും പ്രതിഫലിക്കുക പത്തനംതിട്ടയിൽ ആകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ് നേതാക്കളുടെ കണക്ക് കൂട്ടൽ.
പത്തനംതിട്ട സീറ്റോ തൃശൂർ സീറ്റോ നൽകിയില്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് കെ സുരേന്ദ്രന്റെ നിലപാട്. തുഷാർ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കിൽ മാത്രമെ തൃശൂർ സീറ്റ് സുരേന്ദ്രന് ലഭിക്കുകയുള്ളു. മത്സരിക്കുന്ന കാര്യത്തിൽ വെള്ളാപ്പള്ളിയുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്.
പത്തനംതിട്ട സീറ്റിൽ ആരെന്ന് തീരുമാനിക്കാൻ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനം ആയില്ല. ദില്ലിയിൽ നടക്കുന്ന ചർച്ചകളിൽ ദേശീയ അധ്യക്ഷൻ തീരുമാനം എടുക്കും. കുമ്മനം രാജശേഖരനും ശ്രീധരൻ പിള്ളയും ദില്ലിയിലെത്തും.
ടോം വടക്കൻ കൂടി വന്നതോടെ തൃശൂർ സീറ്റിൽ ആശയക്കുഴപ്പം രൂക്ഷമായി. കോൺഗ്രസിലായിരിക്കെ തൃശൂരിൽ മത്സരിക്കാനുള്ള താൽപര്യം ടോം വടക്കൻ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. തൃശൂർ അല്ലെങ്കിൽ ചാലക്കുടിയിൽ ടോം വടക്കൻ മത്സരിക്കാൻ സാധ്യതയുണ്ട്.
ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പിജെ ജോസഫ്.... കോണ്‍ഗ്രസിന്റെ ഞെട്ടിച്ച നീക്കം!!