'ദീപുവിന്റെ കുടുംബത്തിന് നീതി കിട്ടിയില്ല'; 'സർക്കാരിന് തികഞ്ഞ അനാസ്ഥ'; - കെ സുരേന്ദ്രൻ
ആലപ്പുഴ: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുടുംബത്തിന് നീതി കിട്ടിയില്ലെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണുള്ളത്. ജില്ലാ കളക്ടറോ പട്ടിക ജാതി കമ്മീഷനോ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. ഇക്കാര്യം കേന്ദ്ര പട്ടിക ജാതി കമ്മീഷന്റ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ ഇന്ന് വ്യക്തമാക്കി.
അതേസമയം, കേസിന്റ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ച കള്ളമാണ്.

മത മൗലികവാദികൾ സിപിഎം സഹായത്തോടെ സംസ്ഥാനത്ത് ദളിതരെ പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ദീപുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. അതേസമയം, സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ട്വന്റി ട്വന്റി പ്രവർത്തകൻ കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു ആണ് മരണപ്പെട്ടത്. 38 വയസ്സുണ്ട് ഇയാൾക്ക്. മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. രാജഗിരി ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സ.

കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് അടിയേറ്റ ദീപുവിന് കടുത്ത രീതിയിലുളള തലവേദന ഉണ്ടായി. തുടർന്ന് തിങ്കളാഴ്ച രക്തം ഛർദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൽ റഹ്മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 - ന് കിഴക്കമ്പലത്ത് നടന്ന ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചു. ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങളെ എംഎൽഎ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിക്കുന്നതായും പറഞ്ഞിരുന്നു. ഇതിനെ തുടർന്നായിരുന്നു വീടുകളിൽ ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടത്തിയത്. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ നടത്തിയിരുന്നു.

അതേസമയം, പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകരായ ഒരു സംഘം ആളുകൾ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന്, ദീപുവിന്റെ വീടിനു മുന്നിൽ എത്തിയ അക്രമികൾ, ദീപുവിന് ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.അതേസമയം, ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് സംഭവിച്ചതി ആസൂത്രിത കൊലപാതകമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് വ്യക്തമാക്കിയിരുന്നു. മുന്‍കൂട്ടിയാണ് സംഘം ദീപുവിനെ ആക്രമിച്ചത്. ഇത് അദൃശ്യമായ സംഭവമല്ല. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് വ്യക്തമാക്കിയിരുന്നു.

മർദ്ദിക്കാൻ തന്നെയായിരുന്നു സിപിഎം പ്രവർത്തകർ അവിടെ എത്തിയത്. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമാണ് ഇത്. പുറത്തേക്ക് യാതൊരു പരിക്കും ഏറ്റില്ല. ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു വ്യക്തമാക്കിയിരുന്നു.

വിളക്കണക്കൽ സമരം സമാധാനപരമായിട്ടാണ് ട്വന്റി ട്വന്റി നടത്തിയത്. വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ ആയിരുന്നു തീരുമാനം. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറഞ്ഞു. ഇതിനിടെയാണ് ആക്രമണം നടന്നത്. ക്രൂരമായി മര്‍ദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ട് എടുത്തു.

അതുവരെ അദ്ദേഹത്തെ മര്‍ദിച്ചു. ആക്രമത്തിൽ ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിച്ചില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. വിളക്കണക്കൽ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറി മാറ്റി. പിവി ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ഗാന്ധിയൻ രീതിയിൽ മുന്നോട്ട് പോകുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം ദീപുവിന്റെ മരണത്തിന് പിന്നാലെ പറഞ്ഞിരുന്നു.












Click it and Unblock the Notifications