ബിജെപിയിൽ തമ്മിലടി മൂത്തു, ശ്രീധരൻ പിളളയോട് കോർത്ത് മുരളീധര പക്ഷം, ഒന്നാം പേരുകാരൻ ആര്!
Recommended Video
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള തിയ്യതി പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വൈകിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ശ്രീധരന്‍ പിളളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയ്ക്ക് എതിരെ മുരളീധര പക്ഷം വാളെടുത്തിരിക്കുകയാണ്. ജയസാധ്യയുളള സീറ്റുകള്‍ക്ക് വേണ്ടി വന്‍ പിടിവലി നടക്കുന്നു. പട്ടികയിലെ ഒന്നാം പേരുകാരനെ പരസ്യപ്പെടുത്തിയതിനെ ചൊല്ലി ഗ്രൂപ്പുകള്‍ തമ്മിലടിക്കുകയാണ്.
തൃശൂരിലേക്ക് തുഷാർ
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പളളി മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ദില്ലിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ അമിത് ഷായുടെ സമ്മര്‍ദ്ദഫലമായി തുഷാര്‍ വെളളാപ്പളളി മത്സരിക്കാന്‍ ഇറങ്ങുകയാണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
സുരേന്ദ്രന് സീറ്റ് പോയി
ബിജെപി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ തൃശൂരില്‍ കെ സുരേന്ദ്രന്‍ ആയിരുന്നു ഒന്നാം പേരുകാരന്‍. എന്നാല്‍ തുഷാര്‍ വരുന്നതോടെ സുരേന്ദ്രന് തൃശൂര്‍ സീറ്റ് കിട്ടിയേക്കില്ല. പത്തനംതിട്ടയിലേക്ക് മുരളീധരപക്ഷം നിര്‍ദേശിച്ച പേര് കെ സുരേന്ദ്രന്റെതാണ്
ഒന്നാം പേരുകാരൻ
എന്നാല്‍ പത്തനംതിട്ടയില്‍ ഒന്നാം പേരുകാരന്‍ പിഎസ് ശ്രീധരന്‍ പിളളയാണ്. ഇതില്‍ മുരളീധര പക്ഷത്തിന് കടുത്ത അമര്‍ഷമുണ്ട്. ബിജെപി ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശ്രീധരന്‍ പിളളയെ ഒന്നാം പേരുകാരനായി പരിഗണിക്കുന്നു എന്നത് പരസ്യമാക്കി എന്നാരോപിച്ച് മുരളീധര പക്ഷം വാളെടുത്തിരിക്കുകയാണ്.
മുരളീധര പക്ഷത്തിന് അതൃപ്തി
സാധ്യതാ പട്ടികയിലുളള ഒന്നാം പേരുകാര്‍ക്ക് പ്രചാരണത്തിന് അനൗപചാരികമായി ഇറങ്ങാനുളള അനുമതി നല്‍കിയിരിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. ഇത് തെറ്റാണെന്ന് മുരളീധര പക്ഷം വാദിക്കുന്നു. ഇതിനെക്കുറിച്ച് കേന്ദ്രത്തിന് പരാതി നല്‍കാനാണ് മുരളീധര വിഭാഗത്തിന്റെ നീക്കം.
പത്തനംതിട്ട തന്നെ വേണം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിക്ക് വേണ്ടി ശക്തമായി ഇടപെടുകയും ജയിലില്‍ പോവുകയും ചെയ്ത കെ സുരേന്ദ്രന് വേണ്ടി പത്തനംതിട്ട നല്‍കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ടയേ മത്സരിക്കൂ എന്ന നിലപാടിലാണ് ശ്രീധരന്‍ പിളള.
മഞ്ചേശ്വരത്ത് മത്സരിക്കട്ടെ
ശ്രീധരന്‍ പിളള അടക്കമുളളവരുടെ താല്‍പര്യം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിക്കണം എന്നതാണ് എന്നാണ് സൂചന. അതേസമയം മഞ്ചേശ്വരത്ത് മത്സരിക്കാന്‍ സുരേന്ദ്രന് താല്‍പര്യമില്ല. അല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഇല്ലാത്ത സീറ്റായിരിക്കും സുരേന്ദ്രന് നല്‍കുക എന്നും സൂചനയുണ്ട്.
അണികൾക്ക് അതൃപ്തി
സുരേന്ദ്രനെ പത്തനംതിട്ടയിലോ തൃശൂരോ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ല എന്നടക്കം ഒരു കൂട്ടം അണികള്‍ ഭീഷണി മുഴക്കുന്നുണ്ട്. ഇത് ബിജെപിക്ക് തലവേദനയാകും. പത്തനംതിട്ടയിലെ സാധ്യതാപട്ടികയില്‍ രണ്ടാം സ്ഥാനത്തുളള എംടി രമേശിനും ഈ സീറ്റിനോട് താല്‍പര്യമുണ്ട്.
രമേശനും പത്തനംതിട്ട
2014ലെ തിരഞ്ഞെടുപ്പില്‍ എംടി രമേശ് ആണ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. അന്ന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ രമേശന് സാധിച്ചിരുന്നു. കോഴിക്കോട് അടക്കം തന്നെ പരിഗണിക്കുന്ന മറ്റ് സീറ്റുകളില്‍ താല്‍പര്യമില്ലെന്നും എംടി രമേശ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുസ്വതന്ത്രൻ
പത്തനംതിട്ട സീറ്റ് സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാവും. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ഒരു പൊതു സ്വതന്ത്രനെ നിര്‍ത്തുന്ന കാര്യവും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മ്മയെ വീണ്ടും പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
ബിജെപി സാധ്യതാ പട്ടിക
ബിജെപി സാധ്യതാ പട്ടികയിലെ പേരുകാര്‍ ഇവരൊക്കെയാണ്: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ പിസി തോമസ് മത്സരിക്കും. കൊല്ലത്ത് സിവി ആനന്ദ ബോസ്, ശ്യാം കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.
പാലക്കാട് ശോഭാ സുരേന്ദ്രന്‍
മാവേലിക്കരയില്‍ പി സുധീര്‍, നീലകണ്ഠന്‍ എന്നിവരേയും ആലപ്പുഴയില്‍ ബി ഗോപാലകൃഷ്ണ, വെള്ളിയാംകുളം പരമേശ്വരന്‍ എന്നിവരേയും പരിഗണിക്കുന്നു. ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍, അനൂപ് ആന്റണി ജോസഫ്, പാലക്കാട് ശോഭാ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
നേതാക്കൾ ദില്ലിക്ക്
പൊന്നാനിയില്‍ വിടി രമ, ജിനചന്ദ്രന്‍ എന്നിവരെ പരിഗണിക്കുന്നു. കോഴിക്കോട് ശ്രീധരന്‍ പിളള, എംടി രമേശ്, സുരേന്ദ്രന്‍ എന്നിവരേയും കണ്ണൂര്‍ സികെ പത്മനാഭനേയും പികെ കൃഷ്ണദാസിനേയും വടകര വികെ സജീവനേയും കാസര്‍ഗോഡ് പ്രകാശ് ബാബു, ശ്രീകാന്ത് എന്നിവരേയും പരിഗണിക്കുന്നുണ്ട്. ശനിയാഴ്ച സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് അന്തിമ തീരുമാനത്തിനായി വിളിപ്പിച്ചിരിക്കുകയാണ്.