സ്ത്രീകളുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത പ്രധാന പ്രതികള്‍ ഒടുവില്‍ പോലീസ് പിടിയില്‍!
വടകര: വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഫോട്ടോകള്‍ അടര്‍ത്തിമാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത വിരുതന്‍മാര്‍ പോലീസ് പിടിയില്‍. വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളായ ദിനേശനേയും ഫോട്ടോഗ്രാഫര്‍ സതീശനേയുമാണ് പോലീസ് സംഘം പിടികൂടിയത്. ഇരുവരും ഒളിവിലായിരുന്നു. വയനാട്ടില്‍ നിന്നും ഞായറാഴ്ച രാത്രിയോടെയാണ് ഇവര്‍ പിടിയിലായത്. അതേസമയം സ്റ്റുഡിയോ ജീവനക്കാരനും വീഡിയോ എഡിറ്ററുമായി ബിബീഷ് എന്നയാളെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇയാളാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുന്നത് എന്നാണ് വിവരം. നൂറോളം ഫോട്ടോകള്‍ ഇവര്‍ മോര്‍ഫ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കല്ല്യാണ ഫോട്ടോകളും,വീഡിയോകളും റെക്കോർഡ് ചെയ്യാൻ ഓർഡർ സ്വീകരിക്കുന്നത് ബിബിഷായിരുന്നു. അതിനാല്‍ കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ബിീഷിനെ കണ്ടെത്തിയാല്‍ മാത്രമേ പുറത്തുവരുള്ളൂ. ബിബീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വധൂവരന്‍മാരുടെ വിവാഹ ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ പന്തലിലും പരിസരത്തുമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് ഇത് അശ്ലീ ചിത്രങ്ങള്‍ക്കൊപ്പം ഇവര്‍ മോര്‍ഫ് ചെയ്യുകയായിരുന്നു. ഒരേ കുടുംബത്തിലെ നിരവധി പേര്‍ക്ക് പണി കിട്ടി തുടങ്ങിയതോടെയാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കിയത്.പരിചയമുള്ള പല സ്ത്രീകളേയും വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.പലരുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റുഡിയോയില്‍ നടത്തിയ അന്വേഷണത്തില്‍ നാല്‍പ്പതിനായിരത്തിലധികം ഫോട്ടോകളുള്ള ഒരു ഹാര്‍ഡ് ഡിസ്ക് പോലീസ് കണ്ടെത്തിയിരുന്നു.