'മോദി..മോദി...മോദി..'; ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
10.20 ഓടെയാണ് പ്രധാനമന്ത്രിയുടെ വിമാനം തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്നുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി അവിടെ കാത്തുനിന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് റോഡ് ഷോയായാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പോയത്. ആയിരക്കണക്കിന് പേരാണ് തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രധാനമന്ത്രിയെ കാണാന്‍ തടിച്ചു കൂടിയത്.

മോദി..മോദി എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ബി ജെ പി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. റോഡിന് സമീപത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് ചുറ്റും പുഷ്പങ്ങളുമായാണ് ജനങ്ങളും ബി ജെ പി പ്രവര്‍ത്തകരും നിന്നത്. മോദി അടുത്തേക്ക് വരുന്നതോടെ ബി ജെ പി പ്രവര്‍ത്തങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ തുടങ്ങി.
കേരള വേഷത്തിലാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. ഷര്‍ട്ടും മുണ്ടും കഴുത്തില്‍ കസവ് വേഷ്ടിയും ധരിച്ചെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെയാണ് തിരുവനന്തപുരത്തുകാര്‍ സ്വീകരിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ട്രെയിനിലെ സി വണ്‍ കോച്ചില്‍ കയറിയ പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ കോച്ചില്‍ ഉണ്ടായിരുന്നത്. ഉദ്ഘാടന യാത്രയില്‍ 14 സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. എന്നാല്‍ പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല.
ജല മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. വന്ദേഭാരത് ഫ്‌ളാഗ് ഓഫീന് ശേഷം അല്‍പനേരം പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോടൊപ്പം ചെലവഴിക്കും. ശേഷം പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണ് വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും തുടക്കം കുറിക്കുകയും ചെയ്യുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്, കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാന്‍, ആന്റണി രാജു, ശശി തരൂര്‍ എം പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്.












Click it and Unblock the Notifications