തന്‍റെ പേര് ഒഴിവാക്കിയതിന്‍റെ കാരണം അറിയില്ല; പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് കുമ്മനം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എസ് സുരേഷ് കുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. പാര്‍ട്ടി കേന്ദ്രഘടകത്തിന്‍റെ തീരുമാനം എന്ത് തന്നെയായാലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് അംഗീകരിക്കുമെന്നും തന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് കരുതുന്നില്ല. ഇതിനും മുന്‍പും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താന്‍. സുരേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുകയാണ്. കേന്ദ്രത്തിന്‍റെ തീരുമാനം യുക്തമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നും കുമ്മനം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് രംഗത്തേക്ക് പുതിയ ആളുകള്‍ കടന്നുവരണം. സംഘടനാരംഗത്തും ജനകീയ സമര രംഗത്തും നിറസാന്നിധ്യമായ വ്യക്തി എന്ന നിലയില്‍ സുരേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം അങ്ങേയറ്റം സ്വാഗതാര്‍ഹമ്മാണ്. ജനസേവനത്തിന് ഏത് സ്ഥാനവും ഉപയോഗപ്പെടുത്തും. അതിന് ഒരു പ്രത്യേക സ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
മണ്ഡലം-ജില്ലാ-സംസ്ഥാന കമ്മറ്റികളെല്ലാം തന്‍റെ പേര് പരിഗണിച്ചതാണ്. എന്നാല്‍ പല മാനദണ്ഡങ്ങള്‍ വെച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനം എടുക്കുന്നത്. ആ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എസ് സുരേഷ് വിജയിക്കുമെന്ന് തന്നെയാണ് തന്‍റെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകണമെന്നാണ് വ്യക്തിപരമായി ആഗ്രഹിച്ചതെന്നായിരുന്നു എസ് സുരേഷിന്‍റെ പ്രതികരണം.












Click it and Unblock the Notifications