രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി; തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന ചോദ്യവുമായി വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തന്നെ ആക്രമിക്കുന്നത് എന്തിനാണ് എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സതീശനെതിരെ വിമർശനം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മറുപടിയുമായി രംഗത്ത് വരുന്നത്. രാഹുലിനെതിരായ നടപടി താൻ ഒറ്റയ്ക്ക് എടുത്തതല്ലെന്നും പാർട്ടി ഒരുമിച്ച് എടുത്തതാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.
'എന്നെ എന്തിനാണ് ആക്രമിക്കുന്നത്? സസ്പെൻഷൻ വിഡി സതീശൻ എന്ന വ്യക്തി ഒറ്റക്കെടുത്ത തീരുമാനമല്ല. എല്ലാ കോൺഗ്രസ് നേതാക്കളും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചെടുത്ത തീരുമാനമാണ്. എഐസിസിയുടെ അനുമതിയോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എടുത്ത അച്ചടക്ക നടപടിയാണ്. കോൺഗ്രസുകാരായ ആരും അതിനെ എതിർക്കില്ല' സതീശൻ പറയുന്നു.

ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകർക്കാന്‍ വേണ്ടി ഞാൻ ഗൂഢാലോചന നടത്തി എന്നാണ്. രണ്ടും ഒരാൾക്ക് ചെയ്യാൻ പറ്റുമോ? ഇങ്ങനെ ഒരുപാട് നാടകങ്ങൾ ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. ഒരുസമയത്ത് താൻ വഴിവിട്ട് ചെറുപ്പക്കാരെ സഹായിക്കുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണമെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. പോലീസ് കസ്‌റ്റഡി മർദ്ദനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും സതീശൻ ചോദിച്ചു.
സെപ്റ്റംബർ മൂന്നിനാണ് കുന്നംകുളം സ്‌റ്റേഷനിലെ ക്രൂരമർദ്ദദന വാർത്ത പുറത്തുവന്നത്. ഇപ്പോൾ സെപ്റ്റംബർ 11 ആയിരിക്കുന്നു. അതിനു ശേഷം പീച്ചി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി എല്ലായിടത്തു നിന്നും പോലീസ് ക്രൂരതയുടെ വാർത്തകൾ പുറത്തു വരുന്നുണ്ട്; വിഡി സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തോടെ പ്രതികരിച്ചു.
ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞാൽ പോരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസ് ഗുണ്ടാസംഘത്തിനും ക്രിമിനൽ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസിന് എതിരെ ആരോപണം ശക്തമാവുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഗുണ്ടകളെയും കൊലപാതകികളെയും സ്‌റ്റാർ ഹോട്ടലില്‍ കൊണ്ടുപോയി മദ്യം വാങ്ങിക്കൊടുക്കുന്നു. എല്ലാ സൗകര്യങ്ങളും ജയിലിൽ ചെയ്‌തു കൊടുക്കുന്നു. പാവങ്ങളെയാണ് തല്ലിച്ചതയ്ക്കുന്നത്. ഇത് പോലീസല്ല, ഗുണ്ടാ, ക്രിമിനൽ സംഘമാണ്. അവർക്കാണ് പിണറായി വിജയൻ നേതൃത്വം നൽകുന്നത്' എന്നും സതീശൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications