എവി ഗോപിനാഥ് വൈസ് പ്രസിഡന്റാകും? നേതൃത്വത്തിലേക്ക് ഇവർ..പ്രഖ്യാപനം നാളെ
തിരുവനന്തപുരം; കെ പി സി സി പുനഃസംഘടന പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ പൂർത്തിയാക്കിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പുകൾ ഉണ്ടാകില്ലെന്ന് സതീശൻ ആവർത്തിച്ചു. നേരത്തേ തയ്യാറാക്കിയ പട്ടികയിൽ ദില്ലിയിലെത്തി നടത്തിയ ചർച്ചയിൽ ചില മാറ്റങ്ങൾ വരുത്തിയതായി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടുള്ളതാണ് പുതിയ പട്ടികയെന്നും സതീശൻ വിശദമാക്കി. അവസാന ഘട്ട ചർച്ചയിൽ ഉൾപ്പെട്ടിരിക്കുന്ന പേരുകൾ വിശദമായി അറിയാം

ഗ്രൂപ്പ് നേതാക്കളുമായി ചർച്ച
ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം സംബന്ധിച്ച് ഉയർന്ന് വന്ന പരാതികളുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് നേതാക്കളുമായി വിവിധ ഘട്ടങ്ങളിലായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ചർച്ച നടത്തിയിരുന്നു. 250 ലേറെ അംഗങ്ങൾ വരുന്ന ജംബോ കമ്മിറ്റി വെട്ടിച്ചുരുക്കി 51 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഭാരവാഹി പട്ടികയാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള പല ഗ്രൂപ്പ് നേതാക്കളും ഇതോടെ പുറത്താകുമെന്ന് സാരം. അതുകൊണ്ട് തന്നെ വലിയ പൊട്ടിത്തെറിക്കുള്ള സാധ്യത കെ പി സി സി നേതൃത്വം മുൻകൂട്ടി കണ്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് മാനേജർമാരായ ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി മൂന്ന് തവണ ചർച്ചകൾ നടത്തിയത്. തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്താകണം ചർച്ച നടത്തേണ്ടതെന്ന് ഹൈക്കമാന്റും നിർദ്ദേശിച്ചിരുന്നു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ദില്ലിയിൽ ചർച്ച
അതേസമയം ചർച്ചയുടെ അടിസ്ഥാനത്തിൽ എ, ഐ ഗ്രൂപ്പുകൾ ചില പേരുകൾ നിർദ്ദേശിച്ചിരുന്നു.ഈ പേരുകളും ഉൾപ്പെടെയുള്ള അന്തിമ സാധ്യത പട്ടികയുമായാണ് കെ സുധാകരനും വി ഡി സതീശനും ദില്ലിക്ക് പുറപ്പെട്ടത്. ദില്ലിയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി അൻവർ താരിഖുമായും സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും നേതാക്കൾ ഇന്നലെ രാത്രി വരേയും ചർച്ച നടത്തിയിരുന്നതായാണ് വിവരം. ഇന്ന് രാവിലേയും ചർച്ചകൾ നടത്തിയിട്ടുണ്ട്. അവസാനഘട്ട ചർച്ചയിൽ നേരത്തേ നിശ്ചയിച്ച ചില പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മാനദണ്ഡങ്ങൾക്കെതിരെ എതിർപ്പ്
മുൻ ഡി സി സി അധ്യക്ഷൻമാർ, ഭാരവാഹികളായി ഇരുന്നവർ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് നേരത്തേ തിരുമാനം കൈക്കൊണ്ടത്. എന്നാൽ ചർച്ചകളിൽ ചിലർക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇതിൽ വലിയ എതിർപ്പുമായി ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ തന്നെ മാനദണ്ഡങ്ങൾക്കെതിരെ നേതാക്കൾ രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാക്കളെ മാറ്റി നിർത്താൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ മാനദണ്ഡങ്ങൾ എന്നായിരുന്നു നേതാക്കളുടെ വിമർശനം. ഇതിനിടയിലാണ് തങ്ങൾക്ക് താത്പര്യമുള്ള ചില നേതാക്കൾക്ക് നേതൃത്വം ഇളവ് നൽകാൻ ഒരുങ്ങുന്നത് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം
അതേസമയം ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് തന്നെയാണ് തിരുമാനം. നിലവിൽ ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മികച്ച നേതാക്കളെ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യ്തോടെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലാക്കിയേക്കും എന്നാണ് സൂചന. ഇതനുസരിച്ച് രണ്ട് വനിത നേതാക്കളെ ഉൾപ്പെടെയാണ് വൈസ് പ്രസിഡന്റുമാരായി പരിഗണിക്കുന്നത്.

പരിഗണിക്കുന്നത് ഇവരെ
മുൻ കൊല്ലം ഡി സി സി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാൽ എന്നിവർക്കാണ് പരിഗണന. ഇവരെ കൂടാതെ വിപി സജീന്ദ്രൻ, വി എസ് ശിവകുമാർ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. നേരത്തേ തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നിർദ്ദേശിച്ച വ്യക്തിയായിരുന്നു ശിവകുമാർ. എന്നാൽ ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളിയതോടെ ശിവകുമാറിന് അവസരം ലഭിച്ചില്ല. ഇത്തവണയും ഐ ഗ്രൂപ്പ് ശിവകുമാറിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.

തിരിച്ചെത്തിക്കാൻ സുധാകരൻ
അതേസമയം ഡി സി സി പുനഃസംഘടനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട മുൻ എം എൽ എ കൂടിയായ എ വി ഗോപിനാഥിനേയും വൈസ് പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തേ തന്നെ ഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാനായുള്ള ശ്രമങ്ങൾ കെ സുധാകരൻ ശക്തമാക്കിയിരുന്നു. പാലക്കാട്ടെ ശക്തനായ നേതാവാണ് ഗോപിനാഥ്. അദ്ദേഹത്തിനെ പാർട്ടിയിലേക്ക് തിരിച്ചെത്തിച്ചില്ലേങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം.

പട്ടികയിൽ നിന്നും പുറത്ത്
അതിനിടെ തൃശൂർ മുൻ ഡി സി സി അധ്യക്ഷൻ എം പി വിൻസെന്റ് കോഴിക്കോട് മുൻ ഡിസിസി അധ്യക്ഷൻ രാജീവൻ എന്നിവരെ ജനറൽ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കും. ഗ്രൂപ്പിന് അതീതമായി വി ടി ബല്‍റാമിനേയും നേരത്തെ പരസ്യ പ്രതികരണത്തെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ പി ശിവദാസന്‍ നായരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് സൂചന. അതേസമയം ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, ശരത് ചന്ദ്രപ്രസാദ്, എന്‍ സുബ്രഹ്മണ്യന്‍, തമ്പാനൂര്‍ രവി തുടങ്ങി നിരവധി മുതിർന്ന നേതാക്കൾക്ക് അവസരം നഷ്ടമാകും.
Recommended Video

എതിർപ്പുമായി ഗ്രൂപ്പ് നേതാക്കൾ
അതേസമയം ചില നേതാക്കൾക്ക് ഇളവ് നൽകിയതിനെതിരെ ഇതിനോടകം തന്നെ ഗ്രൂപ്പ് നേതാക്കൾക്ക് രംഗത്തെത്തിയിട്ടുണ്ട്. വനിതാ നേതാക്കളെ കൂടുതലായി ഉൾപ്പെടുത്തുന്നതിനായാണ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർക്ക് ഇളവ് നൽകിയതെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ മറ്റ് നേതാക്കളുടെ കാര്യമോയെന്നാണ് ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്ന ചോദ്യം. എന്തായാലും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും വീണ്ടും ചർച്ച നടത്തിയ ശേഷമേ അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറൂവെന്നാണ് താരിഖ് അൻവർ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പട്ടിക പ്രഖ്യാപിച്ച് കഴിഞ്ഞാൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്.












Click it and Unblock the Notifications