മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ? പ്രതിപക്ഷത്തെ പരിഹസിച്ച് വെള്ളാപ്പളളി
തിരുവനന്തപുരം; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിൽ തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല. പുതിയ പ്രതിപക്ഷ നേതാവ് വന്നത് കൊണ്ട് മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പുതിയ പ്രതിപക്ഷ നേതാവ് വന്നാൽ എങ്ങനെയിരിക്കുമെന്ന് ചോദിച്ചാൽ, മച്ചിപ്പശുവിനെ പിടിച്ച് തൊഴുത്ത് മാറികെട്ടിയാൽ പ്രസവിക്കുമോ? അതേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു വെള്ളാപള്ളിയുടെ പ്രതികരണം. സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് ഇനി ഒരു ആക്ഷേപം ഉന്നയിക്കാൻ ആകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ളതുമായിരുന്നു. ദോഷൈകദൃക്കുകൾക്ക് പോലും ഈ ചടങ്ങിനെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറഞ്ഞ് കോടതിയിൽ പോകാനാവില്ല.പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വള്ളിനിക്കറിട്ട് രാഷ്ട്രീയത്തിൽ വന്നിട്ട് രാഷ്ട്രീയത്തിൽ നേതാവായി നിൽക്കണമെന്നുള്ള ശൈലിക്ക് മാറ്റം വരുത്തിയില്ലേ, അത് ശുഭപ്രതീക്ഷയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെകെ ശൈലജയെ മന്ത്രിയാക്കാത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശൈലജയ്ക്ക് വേണ്ടി വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നത്. ശൈലജയ്ക്ക് എന്ത് മാഹാത്മ്യമാണ് ഉള്ളത്. ശൈലജയെക്കാൾ മാഹാത്മ്യം മണിയാശാന് ഇല്ലേ. ശൈലജ നല്ല മന്ത്രിയായിരുന്നു. പുതുമുഖങ്ങൾ വരട്ടെ അപ്പോൾ പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications