വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ, പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ!!
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. ഐഎൻടിയുസിവിന്റെ പ്രാദേശിക നേതാവായ ഉണ്ണിയാണ് ഇന്ന് പിടിയിലായിട്ടുള്ളത്. ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മദപുരത്തെ മലയുടെ മുകളിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്. ഉണ്ണിക്ക് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. കേസിലെ രണ്ട് പ്രതികളെ കോന്നിയിലേക്ക് കടക്കാൻ സഹായിച്ച പ്രീജയാണ് രണ്ട് ദിവസം മുമ്പ് അറസ്റ്റിലായത്. ഇപ്പോൾ അറസ്റ്റിലായ ഉണ്ണിയും ശ്രീജയും ബന്ധുക്കളാണ്. ഉണ്ണി നേരത്തെ വധശ്രമക്കേസിലും കൊലക്കേസിലും പ്രതിയാണ്. കേസിലെ മുഖ്യപ്രതികളിലൊരാൾ പിടിയിലായതോടെ ഇയാൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചെന്നും സൂചനയുണ്ട്.

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ സെപ്തംബർ ഒന്നിന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുിരുന്നു. പ്രതികളായ അജിത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും ഇവർക്ക് വാഹനം ഏർപ്പെടുത്താനുമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സഹായിച്ചവത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ പ്രതികളെ വീഡിയോ കോൺഫറൻസ് മുഖേനയാണ് നെടുമങ്ങാട് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ വിരോധവും മുൻവൈരാഗ്യവുമാണ് വെഞ്ഞാമൂട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചന പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൌസിൽ വെച്ചാണ് നടന്നിട്ടുള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കൊല്ലപ്പെട്ട രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതികളും തമ്മിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ തേമ്പാമൂട് എന്ന സ്ഥലത്ത് വെച്ച് സംഘർഷവും ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഏപ്രിൽ നാലിന് ഷഹീനെ പ്രതികൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ അജിത്ത്, ഷജിത്ത്, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം.












Click it and Unblock the Notifications