ഉത്തരാഖണ്ഡില്‍ വിജയം ഉറപ്പ്: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സോണിയയോട് അഭ്യർത്ഥിക്കുമെന്ന് റാവത്ത്
ഡെറാഡൂണ്‍: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യർത്ഥിക്കുമെന്ന് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് പിന്നാലെ ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത് കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം ആവർത്തിച്ചു. വികസന വിരുദ്ധതായായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് പാർട്ടിയുടെ മുഖമുദ്ര. കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതാവട്ടെ വികസന മുദ്രാവാക്യവും. ആ വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോട് ഞങ്ങൾ ആവശ്യപ്പെടും. ജനങ്ങൾ ആഗ്രഹിക്കുന്ന ആളായിരിക്കും നമ്മുടെ മുഖ്യമന്ത്രി," റാവത്ത് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. ബി ജെ പി അവർ പ്രതീക്ഷ വെക്കുന്ന പലയിടത്തും വലിയ തിരിച്ചടിയുണ്ടാവുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റേത് ദിവാ സ്വപ്നം മാത്രമാണെന്നാണ് ബി ജെ പി നേതാക്കള്‍ പ്രതികരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്നുകിൽ താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കിൽ വീട്ടിലിരിക്കുമെന്നുമായിരുന്നു ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഉത്തരാഖണ്ഡിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ താൻ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹം.
ഭരണം നടത്താനുള്ള പദ്ധതികൾ പാർട്ടി ആവിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ടെന്നും ആദ്യ മന്ത്രിസഭയിൽ ഉടൻ തന്നെ ചില തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് വരെ റാവത്ത് അവകാശപ്പെട്ടിട്ടുണ്ട്. "ബി ജെ പി തോൽക്കും, കോൺഗ്രസ് ഭൂരിപക്ഷം ഉറപ്പിച്ച് സർക്കാർ രൂപീകരിക്കും. സർക്കാർ രൂപീകരിച്ചാലുടൻ വരുമാനവും തൊഴിലും സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു," റാവത്ത് പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിംഗ് അഭിപ്രായപ്പെട്ടത്. "പാരമ്പര്യമനുസരിച്ച്, പാർട്ടിയിലെ എല്ലാ എം എൽ എമാരും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള അവരുടെ സമ്മതം സമർപ്പിക്കും, തുടർന്ന് കേന്ദ്ര നേതൃത്വം അത് അംഗീകരിക്കും. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ ജനാധിപത്യ രീതി," പ്രീതം സിംഗ് പറഞ്ഞു












Click it and Unblock the Notifications