'മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടേയും ലംഘനം'; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി ജെ പിക്കെതിരെ സി പി എമ്മും രംഗത്തെത്തി. പോലീസ് നടപടിയെ സി പി ഐ എം ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ മതവിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുന്നുണ്ടെന്നും എല്ലാ മതങ്ങൾക്കുമുള്ള ഭരണഘടനാ സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും സി പി എം വ്യക്തമാക്കി. 'എല്ലാ ഓശാന ഞായറാഴ്ചയും ലോകത്താകമാനമുള്ള ക്രിസ്തുമത വിശ്വാസികൾ സമാധാനപരമായി നടത്തുന്ന ഒരു ആചാരമാണ് കുരിശിന്റെ വഴി ഘോഷയാത്ര, ഈസ്റ്റർ ഉൾപ്പെടെയുള്ള വിദുദ്ധ ആഘോഷങ്ങൾ നടക്കാനിരിക്കെ വിശ്വാസികൾക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള ദിനമാണിന്ന്. പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ പോലും പതിവായി ഘോഷയാത്രകൾക്കും റാലികൾക്കും അനുമതി നൽകുന്ന ഡൽഹി പൊലീസ് ഇന്ന് ഞായറാഴ്ച ആയിട്ടും ഈ ചടങ്ങിന് അനുമതി നിഷേധിച്ചത് വിചിത്രമാണ്.

കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡൽഹി പൊലീസ്. മുൻകാലങ്ങളിൽ അങ്ങേയറ്റം സമാധാനത്തോടെ നടത്തിയിരുന്ന ഒരു ആഘോഷത്തിന് ഈ വർഷം ദുർബലമായ വാദങ്ങൾ ഉന്നയിച്ച് അനുമതി നിഷേധിച്ചതിന്റെ കാരണം കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കണം. ആർഎസ്‌എസ് നയിക്കുന്ന ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യപരവും ന്യൂനപക്ഷ വിരുദ്ധവുമായ നിലപാടിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. എല്ലാ മതവിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുന്നുണ്ടെന്നും എല്ലാ മതങ്ങൾക്കുമുള്ള ഭരണഘടനാ സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം', സിപിഎം പറഞ്ഞു.
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസ് നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന ഈ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതരെ സംഘ് പരിവാര്‍ സംഘടനകള്‍ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പോലീസ് നടപടി.
കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്രമന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണ് എന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നം വെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നം വെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്നതു മനസിലാക്കണം. നമുക്ക് നിമോളറുടെ വരികൾ ഓർക്കാം. ഒടുവിൽ അവർ നിങ്ങളെ തിരഞ്ഞു വരുമ്പോൾ ചോദിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടാവില്ല എന്നത് തിരിച്ചറിയാം', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications