ബിജെപി സർക്കാരുകളുടെ അക്രമങ്ങൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത്; ആഞ്ഞടിച്ച് എംഎ ബേബി
ദില്ലി;ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി 9 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജവ്യാപക പ്രതിഷേധം കടുക്കുകയാണ്. സംഭവത്തിൽ 4 കർഷകനും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴുണ്ടായ പ്രതിഷേധങ്ങൾ സർക്കാരിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മുഖം മിനുക്കാനായി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കയും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണഅട്. അതേസമയം ഇപ്പോഴത്തെ സംഭവങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണം ഉയർത്തുകയാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎ ബേബി. അദ്ദേഹത്തിൻറെ വാക്കുകളിലേക്ക്

കർഷക സമരത്തിന് നേരെ ബിജെപി സർക്കാരുകൾ നടത്തുന്ന അക്രമങ്ങൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്ന് എംഎ ബേബി വിമർശിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കാറോടിച്ച് കയറ്റി എട്ടു കർഷകരെ ഇടിച്ചു കൊല്ലുന്നു. ഇതിൽ പ്രതിഷേധിച്ച സഖാവ് കൃഷ്ണപ്രസാദ് അടക്കമുള്ള കർഷക നേതാക്കളെ പോലീസ് മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ തടവിലാക്കുന്നു. കർഷകരെ നേരിടണമെന്ന് ആർഎസ്എസ് നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ ഖട്ടർ പരസ്യമായി ആവശ്യപ്പെടുന്നു.രണ്ടു മിനിട്ട് കൊണ്ട് കർഷകരുടെ പ്രശ്നം പരിഹരിച്ചു തരാം എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതിനെ തുടർന്നാണ് കർഷകരുടെ നേരെ വാഹനം ഓടിച്ചു കയറ്റിയത്.
ഇന്ത്യയിലെ കർഷകരെല്ലാം ഒരാണ്ടായി തെരുവിൽ സമരത്തിലായത് കാണാൻ കൂട്ടാക്കാത്ത ഇന്ത്യൻ മാധ്യമങ്ങളും, കുനിയാൻ പറഞ്ഞപ്പോൾ മുട്ടിൽ ഇഴയുക തന്നെയാണ് ചെയ്യുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന വീരകഥകൾ ആവർത്തിക്കുന്നവരാണ് ആർഎസ്എസുകാർ. ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിന് എതിരായതുകൊണ്ടല്ല, ഗാന്ധിജിയെ വെടിവച്ചു കൊന്നതിനെ തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിൽ നിന്ന് പുറത്തായ ആർഎസ്എസ് അടിയന്തരാവസ്ഥയിൽ ഒരു രാഷ്ട്രീയപുനർജന്മനത്തിനുള്ള "സുവർണാവസരം" കാണുകയായിരുന്നു. എന്നാലും അടിയന്തരാവസ്ഥയെ ഇന്ത്യയിലെ ജനങ്ങൾ എങ്ങനെയാണ് തള്ളിക്കളഞ്ഞതെന്ന് ആർഎസ്എസിനറിയാം.
ആ അനുഭവത്തിൽ നിന്ന് അവർ പാഠം പഠിക്കണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും ഹരിയാന മുഖ്യമന്ത്രി ഖട്ടറും രാജി വയ്ക്കണം. കർഷക സമരത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചു സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇനിയെങ്കിലും തയ്യാറാവണമെന്നും ബേബി പറഞ്ഞു.
കർഷകസമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.ഉത്തർപ്രദേശിൽ ഇന്നലെ പ്രതിഷേധിച്ച കർഷകർക്കിടയിലേയ്ക്ക് കാർ ഓടിച്ച് കയറ്റിയും വെടിവെച്ചും കൊന്നത് 8 പേരെയാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് മോഡി സർക്കാർ. ഒന്നരവർഷമായി സമാധാനപരമായി സമരം നടത്തുന്ന കർഷകർക്ക് നേരെ പ്രകോപനമേതുമില്ലാതെ ആക്രമണം നടത്തുകയാണ്. പോലീസിനെ ഉപയോഗിച്ച് മാത്രമല്ല മന്ത്രി പുത്രൻ നേരിട്ടിറങ്ങിയാണ് ആക്രമണങ്ങളും കൊലപാതകകങ്ങളും നടത്തുന്നത്. കർഷകസമരത്തെ അടിച്ചൊതുക്കണമെന്ന് ആഹ്വനം ചെയ്തത് ഹരിയാന മുഖ്യമന്ത്രിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷക വേട്ടയാണ് നടക്കുന്നതെന്നും ആനാവൂർ കുറ്റപ്പെടുത്തി.
രാജ്യമാകെ പ്രതിഷേധം ഉയരുകയാണ്. കോൺഗ്രസ്സ് ഇപ്പോഴും ഉറക്കത്തിലാണ്, ദില്ലിയിൽ സമരത്തിന് നേതൃത്വം കൊടുത്ത സിപിഐ(എം) നേതാവ് സ: പി കൃഷണപ്രസാദിനെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. മാധ്യമങ്ങളോടെ സംസാരിക്കവെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനത്ത് പോലീസ് രാജാണ് നടപ്പാക്കുന്നത്. മാധ്യമങ്ങൾ ആവട്ടെ മാപ്പർഹിക്കാത്ത മൗനത്തിലാണ്. ഇന്നത്തെ പത്രങ്ങളുടെ തലക്കെട്ടുകൾ അതിന് തെളിവാണ്. മനോരമയും മാതൃഭൂമിയും ഒന്നാം പേജിൽ കൊടുത്ത തലക്കെട്ട് " കർഷക സമരത്തിൽ സംഘർഷം ; 8 പേർ കൊല്ലപ്പെട്ടു " എന്നാണ്. സംഘർഷമല്ല , മറിച്ച് മന്ത്രി പുത്രൻ കാറിടിച്ച് കൊന്നതാണ് എന്ന് എഴുതാൻ ഈ മാധ്യമ പ്രഭൃതികൾക്ക് കൈവിറക്കുന്നത് ബിജെപിയെ പേടിച്ചിട്ടാണോ ? അതോ മറച്ച് വയ്ക്കാൻ മറ്റെന്തെങ്കിലും ഉണ്ടായിട്ടോ? ഈ മൗനവും മറച്ച് വയ്ക്കലും രാജ്യത്തിന് ആപത്താണ് എന്ന് ഈ മാധ്യമത്തമ്പുരാക്കന്മാർ എന്നാണ് തിരിച്ചറിയുക.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ദേശാഭിമാനി മാത്രമാണ് ശരിയായ തലക്കെട്ടിൽ ഈ വാർത്ത നൽകിയിട്ടുള്ളത്. എത്ര മൂടിവച്ചാലും നിലനിൽപ്പിനായുള്ള ഈ മഹാപ്രക്ഷോഭത്തെ തകർക്കാൻ ആർക്കുമാവില്ല എന്ന് കാലം തെളിയിക്കും. ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട കർഷർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. ക്രൂരമായ ഈ കൊലപാതകം നടത്തിയവർ എത്ര ഉന്നതരായാലും അവർക്കെതിരെ കർശന നടപടികൾ ഉണ്ടാകണം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന തന്ത്രപരമായ മൗനം വെടിയണം. അതിശക്തമായ പ്രതിഷേധം ഉയർത്താൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.












Click it and Unblock the Notifications