നിയമ സെക്രട്ടറി വൻകിട കൈയ്യേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്തു? സർക്കാരിന് തണുപ്പൻ നയം!!
നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഫലിക്കുന്നത് സർക്കാരിലെ നിക്ഷിപ്ത താത്പര്യക്കാരുടെ കരുനീക്കങ്ങളാണെന്ന് സുധീരൻ പറയുന്നു
തിരുവനന്തപുരം: ഹാരിസൺ, ടാറ്റ ഉൾപ്പടെയുള്ള വൻകിടക്കാർ നിയമവിരുദ്ധമായി കൈയ്യേറിയ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിലനിൽക്കില്ലെന്നും പറയുന്ന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിനെതിരെ കോൺഗ്രസ് നേതാവ് വിഎം സുധീരൻ രംഗത്ത്. നിയമ സെക്രട്ടറിയുടേത് വിചിത്രമായ റിപ്പോർട്ട ആണെന്നും ഇത് സർക്കാർ കയ്യോടെ തള്ളിക്കളയണമെന്നും സുധീരൻ പറയുന്നു. ഫേസ്ബുക്ക പോസ്റ്റിലാണ് സുധീരന്റെ പ്രതികരണം.
നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഫലിക്കുന്നത് സർക്കാരിലെ നിക്ഷിപ്ത താത്പര്യക്കാരുടെ കരുനീക്കങ്ങളാണെന്ന് സുധീരൻ പറയുന്നു. വൻകിട കൈയ്യേറ്റക്കാർക്കെതിരെ സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടും തുടർനടപടികൾ സ്വീകരിക്കുന്നതിലും കേസുകൾ ഫലപ്രദമായി നടത്തുന്നതിലും സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തുന്നതിന് പലതവണ താൻ കത്തയച്ചിരുന്നുവെന്ന് സുധീരൻ പറയുന്നു.

ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് തണുപ്പൻ പ്രതികരണമാണെന്നും ഇത് വൻകിടക്കാരുടെ താൽപര്യം സംരക്ഷിക്കാനുള്ള ഗൂഢലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നതെന്നും സുധീരൻ പറയുന്നു. ഇതിന്റെയെല്ലാം ഭാഗമാണോ നിയമ സെക്രട്ടറിയുടെ റിപ്പോർട്ടെന്ന് സംശയിക്കാവുന്ന സാഹചര്യമാണെന്നും സുധീരൻ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ നിയമവകുപ്പ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് പകരം വൻകിട കൈയ്യേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെ പോലെയാണ് നിയമ സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് കണ്ടാൽ ആർക്കും തോന്നുമെന്നും സുധീരൻ. ഹൈക്കോടതി തള്ളിക്കളഞ്ഞ വൻകിടക്കാരുടെ വാദങ്ങളാണ് ഈ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്നും സുധീരൻ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയണമെന്നും സുധീരൻ വ്യക്തമാക്കുന്നു. നിയമ സംക്രട്ടറിയുടെ റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications