കൂടെ നില്‍ക്കുന്നവർക്കും നിർഭയമായി ഉത്തരം നൽകുന്നവർക്കും വോട്ട് ചെയ്യണം: രാഹുല്‍ ഗാന്ധി
ലുധിയാന: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലേയും യുപിയിലേയും ജനങ്ങളോട് അഭ്യർത്ഥനയുമായി മുന്‍ എ ഐ സി സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പോളിങ് ബൂത്തിലെത്തുമ്പോള്‍ തങ്ങളെ പിന്തുണയ്ക്കുന്നവർക്കും നിർഭയമായി ഉത്തരം നൽകുന്നവർക്കും വോട്ട് ചെയ്യണമെന്നാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ വോട്ടർമാരോട് വികസനത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു, പുതിയ സർക്കാർ രൂപീകരണത്തോടെ പുതിയ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ ഉത്തർപ്രദേശില്‍ മൂന്നാംഘട്ടത്തില്‍ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 59 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. "ജനങ്ങളെ പിന്തുണയ്ക്കുന്ന, നിർഭയമായി ഉത്തരം നൽകുന്നയാൾക്ക് നിങ്ങളുടെ വോട്ട് നൽകുക," രാഹുല്‍ ഗാന്ധി ഹിന്ദിയിൽ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ പഞ്ചാബിന്റെ പുരോഗമന ഭാവിക്കായി വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്ന രീതിയിലുള്ള തന്റെ വീഡിയോ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി പഞ്ചാബ് ബി ജെ പി അധ്യക്ഷൻ അശ്വനി ശർമ്മ രംഗത്ത് എത്തി. "എന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു, അവർ ആളുകളെ കബളിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആം ആദ്മി പാർട്ടിക്കോ കോൺഗ്രസിനോ പഞ്ചാബിനെ മുന്നോട്ട് നയിക്കാന്‍ കഴിയില്ല, അവർ വരുന്നത് സംസ്ഥാനത്തിന് അപകടകരമാണ്," അശ്വനി ശർമ്മ പറഞ്ഞു.
"എ എപി ക്ക് വോട്ട് എന്നാൽ തീവ്രവാദത്തിനുള്ള വോട്ടാണ്. പഞ്ചാബിനെ തകർക്കാനുള്ള വോട്ട്. എഎപിക്ക് വോട്ട് ചെയ്യുന്ന ഏതൊരു വ്യക്തിയും രാജ്യത്തെയും പഞ്ചാബിനെയും ഒറ്റിക്കൊടുക്കും. ഞങ്ങൾക്ക് വോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുക, പക്ഷേ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഒരാൾക്ക് വോട്ട് ചെയ്യരുത്.''-ഇതായിരുന്നു അശ്വിനി കുമാറിന്റേതെന്ന പേരില്‍ പ്രചരിച്ച വീഡിയോയില്‍ പറഞ്ഞിരുന്നത്. അതേസമയം, 117 സീറ്റുകളിൽ 93 സ്ത്രീകൾ ഉൾപ്പെടെ 1,304 സ്ഥാനാർത്ഥികളാണ് ഇത്തവണ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കോൺഗ്രസ്, എ എ പി, എസ് എഡി-ബി എസ് പി സഖ്യം, ബി ജെ പി-പി എൽ സി-എസ് എഡി (സംയുക്ത്), വിവിധ കർഷക സംഘടനകളുടെ രാഷ്ട്രീയ മുന്നണിയായ സംയുക്ത് സമാജ് മോർച്ച എന്നിവയ്‌ക്കിടയിലുള്ള ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് ഇത്തവ സാക്ഷ്യം വഹിക്കുന്നത്. അധികാരം നിലനിർത്താൻ ഭരണകക്ഷിയായ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ഏത് വിധേനയം അധികാരം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് എഎപി നിലയുറപ്പിക്കുന്നത്.













Click it and Unblock the Notifications