വിഎസ് @99: ആഘോഷങ്ങളില്ലാതെ പിറന്നാള്‍ ദിനവും; സമര നായകന് ആശംസകളുമായി പ്രമുഖർ
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. തിരുവനന്തപുരത്ത് മകന്‍ വിഎസ് അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അച്യൂതാനന്ദന്റെ 99-ാം പിറന്നാള്‍ ദിനവും വലിയ ആഘോഷങ്ങളില്ലാതെ കടന്നു പോവുമെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. 2019 ഒക്ടോബർ 24 മുതലാണ് ഡോക്ടർമാർ വിഎസിന് പൂർണ്ണ വിശ്രമം നിർദേശിച്ചത്. നേരിയ പക്ഷാഘാതത്തിന്റെ പിടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്.
എങ്കിലും രാഷ്ട്രീയത്തിലെ ചലനങ്ങള്‍ വാർത്തയിലൂടെ മുന്‍ മുഖ്യമന്ത്രി അറിയുന്നു. മുന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗ് വാർത്ത അദ്ദേഹത്തെ അറിയിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നായിരുന്നു അരുണ്‍കുമാർ ഫേസ്ബുക്കില്‍ കുറിച്ചത്.

നിരവധി പേരാണ് വിഎസിന് പിറന്നാള്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ ആശംസാ പ്രവാഹം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. എല്ലാവരുടേയും ആശംസകള്‍ വിഎസിനെ അറിയിക്കാറുണ്ടെന്നും അദ്ദേഹത്തിന് അത് സന്തോഷം നല്‍കുന്നുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പിറന്നാള്‍ ദിനത്തിലും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിഎസിന്റെ സന്ദർശകർ.

കേരളത്തിന്‍റെ സാമൂഹ്യ നഭസ്സിൽ മുഴങ്ങിയ ഇടിമുഴക്കമാണ് വി.എസ് ന്‍റെ ശബ്ദം എന്നാണ് മുന്‍മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാഷ്ട്രീയത്തില്‍ ഉത്തരവാദിത്വങ്ങള്‍ എടുക്കാനും നിര്‍വ്വഹിക്കാനും വി.എസ് നല്‍കിയ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും എനിക്ക് ലഭിച്ച മികച്ച സഹായങ്ങളായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു നൂറ്റാണ്ടിന്‍റെ പ്രായത്തിലേക്ക് ഇന്ന് കടക്കുന്ന വി.എസ് ന് ധന്യാഭിവാദനങ്ങള്‍. കേരളത്തിലെ സാമൂഹ്യ - രാഷ്ട്രീയ രംഗങ്ങളില്‍ ഒരു ഇതിഹാസ പുരുഷനായി വി.എസ് വിരാജിക്കുന്നു. കേരളത്തിന്‍റെ സാമൂഹ്യ നഭസ്സിൽ മുഴങ്ങിയ ഇടിമുഴക്കമാണ് വി.എസ് ന്‍റെ ശബ്ദം. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമിക്കുകയാണ്. സഹധര്‍മ്മിണി വസുമതി സിസ്റ്ററും മക്കള്‍ അരുണും ആശയും കുടുംബാംഗങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ അദ്ദേഹത്തെ കാത്തു സൂക്ഷിക്കുന്നു. രാഷ്ട്രീയ - ജാതി - മത വ്യത്യാസങ്ങള്‍ക്കതീതമായി കേരള സമൂഹം അദ്ദേഹത്തെ ഹൃദയ പൂര്‍വ്വം ആദരിക്കുന്നു.

വി.എസ് ന് പകരം വി.എസ് മാത്രം. 52 വര്‍ഷത്തെ അദ്ദേഹവുമായുള്ള എന്‍റെ അടുപ്പം നൂറ് നൂറ് അനുഭവങ്ങളാല്‍ സമ്പന്നമാണ്. എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിയില്‍ ഉറച്ച് നിന്ന് പാര്‍ട്ടിയെ അദ്ദേഹം മുന്നോട്ട് നയിച്ചു. രാഷ്ട്രീയത്തില്‍ ഉത്തരവാദിത്വങ്ങള്‍ എടുക്കാനും നിര്‍വ്വഹിക്കാനും വി.എസ് നല്‍കിയ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും എനിക്ക് ലഭിച്ച മികച്ച സഹായങ്ങളായിരുന്നു. അദ്ദേഹം സെക്രട്ടറിയായിരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കാനും അദ്ദേഹം മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ ഒരംഗമായിരിക്കാനും സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്.- ജി സുധാകരന്‍ കുറിച്ചു.

''സഖാവ് വി എസ് സമരോൽസുകവും സാർഥകവുമായ നൂറാം വയസ്സിലേക്ക്. പോരാട്ടം ജീവിതവ്രതമാക്കിയ വിപ്ലവകാരി ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ പ്രമുഖനായി നമുക്ക് ഇന്നും തണലും ഊർജവും പകരുന്നത് അഭിമാനകരമാണ്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന വി എസ് അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകനായി വളർന്ന കഥ ആധുനിക കേരളത്തിന്റെ കൂടി ചരിത്രമാണ്. വർഗ്ഗശത്രുക്കളുടെയും വർഗീയശക്തികളുടെയും ഒരു ഭീഷണിക്കും വഴങ്ങാതെ നിലപാടുകളിൽ ഉറച്ചുനിന്ന കമ്യൂണിസ്റ്റ് നേതാവ് തലമുറകളെ പ്രചോദിപ്പിച്ച് ഇന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സായി നിലകൊള്ളുന്നു. സ. വി എസിന് ഏറെ സന്തോഷത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.''-എന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പിറന്നാള്‍ ആശംസകള്‍.












Click it and Unblock the Notifications