Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് ബോര്‍ഡ്: സര്‍ക്കാര്‍ അധികാരം എടുത്തു കളയുകയാണ്, വിമര്‍ശനം ശക്തമാക്കി ലീഗ് നേതാക്കള്‍

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് ശക്തമാക്കി മുസ്ലിം ലീഗ് നേതാക്കള്‍. വഖഫ് ബോർഡിന്റെ അധികാരവും അതിന്റെ രൂപവും ഇല്ലാതാക്കുന്ന തെറ്റായ നടപടിയാണ് ഇടതുപക്ഷ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പികെ കുഞ്ഞാലിക്കുട്ടി എംപി വിമര്‍ശിക്കുന്നത്. 'വളരെയേറെ പാവനവും, പരിശുദ്ധവുമായ സ്ഥാപനമാണ് വഖഫ് ബോർഡ്. വളരെ ശ്രദ്ധയോടെയും സൂക്ഷ്മമായും കൈകാര്യം ചെയ്യേണ്ട ഒന്നാണിത്. വഖഫ് ബോർഡിന്റെ അധികാരവും അതിന്റെ രൂപവും ഇല്ലാതാക്കുന്ന തെറ്റായ നടപടിയാണ് ഇടതുപക്ഷ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.'- പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.

 വഖഫ് ബോർഡിന്റെ നിയമനങ്ങൾ പി എസ്സി ക്ക്

വഖഫ് ബോർഡിന്റെ നിയമനങ്ങൾ പി എസ്സി ക്ക് വിട്ടു എന്ന് പറഞ്ഞാൽ അധികാരം എടുത്തു കളഞ്ഞു എന്ന് തന്നെയാണ്. ഒരു ജനവിഭാഗത്തിന് ഭരണഘടന നൽകുന്ന സംരക്ഷണത്തിലുള്ള അനാവശ്യമായ കൈകടത്തലാണിത്. പ്രത്യേകിച്ചും വാർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അനാവശ്യമായ ഈ നടപടി വിപരീതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടവരുത്തുന്നതാണ്. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒറ്റതിരിഞ്ഞു ആക്രമണം നടത്തികൊണ്ടിരിക്കുന്ന സംഘപരിവാർ സർക്കാറിന് ഏണി വെച്ചുകൊടുക്കുന്ന സമീപനമാണിത്. ഇത്തരത്തിലുള്ള തെറ്റായ സമീപനങ്ങൾ മൂലമാണ് പല സംസ്ഥാനങ്ങളിലും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതെന്ന മുൻകാല അനുഭവങ്ങൾ മറന്നുപോവരുത്. ശുദ്ധ അസംബന്ധം എന്ന് വിളിക്കാവുന്ന ഈ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സിപിഎമ്മിനെതിരെ അല്‍പ്പം കൂടി കടന്ന

അതേസമയം, സിപിഎമ്മിനെതിരെ അല്‍പ്പം കൂടി കടന്ന ഭാഷയിലുള്ള വിമര്‍ശനമാണ് മറ്റൊരു ലീഗ് നേതാവും കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പറുമായ എംസി മായിന്‍ ഹാജി നടത്തുന്നത്. മുസ്‌ലിം സമുദായത്തിന് ദൂരവ്യാപകമായി കഷ്ട നഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള തരത്തിൽ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിന് എതിരെ സമുദായത്തിൽ നിന്നും, സമൂഹത്തിൽ നിന്നും വമ്പിച്ച തോതിലുള്ള എതിർപ്പ് ഉയർന്നപ്പോൾ റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള വഖഫ് ബോർഡ് പി.എസ്.സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്തു എന്ന് പറഞ്ഞ് പച്ച നുണ പ്രചരിപ്പിക്കുകയാണ് സിപിഎം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഷീദലി ശിഹാബ് തങ്ങളും

ഷീദലി ശിഹാബ് തങ്ങൾ ചുമതല ഒഴിയുന്നത് വരേയുള്ള ഒരു യോഗത്തിലും വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്തിട്ടില്ല. അങ്ങിനെ ഒന്ന് തെളിയിക്കാൻ സഖാക്കളെ ഞാൻ വെല്ല് വിളിക്കുകയാണ്. പിണറായി സർക്കാർ വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത് മുതൽ റഷീദലി ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുസ്‌ലിം സംഘടനകളും വമ്പിച്ച തോതിലുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിൽ തങ്ങൾ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

തങ്ങൾ സ്ഥാനം ഒഴിഞ്ഞതിന് ശേഷം നിലവിൽ വന്ന ടികെ ഹംസ ചെയർമാനായ ബോർഡിന്റെ 2020 ജനുവരി 23 ലെ യോഗത്തിലെ പത്താം നമ്പർ തീരുമാനമായാണ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനമെടുത്തത്. അതിൽ അംഗങ്ങളായ വിനീതനായ ഞാനും, അഡ്വ.പി.വി.സൈനുദ്ധീനും വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഖഫ് ബോർഡിന്റെ മിനുട്ട്സ് ബുക്കിൽ രേഖപ്പെട്ട് കിടക്കുന്ന സത്യമാണ്. ആർക്ക് വേണമെങ്കിലും വിവരാവകാശ നിയമ പ്രകാരം അപേക്ഷ കൊടുത്താൽ ഇതിന്റെ പകർപ്പ് ലഭ്യമാകും.

ജലീല്‍

യഥാർഥം ഇങ്ങിനെയായിരിക്കെ ഞാൻ അടക്കം പങ്കെടുത്ത ബോർഡ് യോഗം ഇതിനെ സ്വാഗതം ചെയ്തു എന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത് മിതമായി പറഞ്ഞാൽ 'തന്തയില്ലായ്മത്തരമാണ്' എന്ന് മാത്രമെ എനിക്ക് പറയാനുള്ളു. ഒരിക്കൽ മന്ത്രി ജലീൽ വിളിച്ചു കൂട്ടിയ ഒരു യോഗത്തിൽ ഇതിനെ സ്വാഗതം ചെയ്യണമെന്ന് ജലീൽ മന്ത്രി ആവശ്യപ്പെട്ടിരുന്നു. റഷീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഞങ്ങളാരും തന്നെ അതിനെ സ്വാഗതം ചെയ്യുകയൊ, സ്വാഗതം ചെയ്ത് കൊണ്ടുള്ള മിനുട്ട്സിൽ ഒപ്പ് വെക്കുകയൊ ചെയ്തിട്ടില്ല.

കള്ളത്തരം പ്രചരിപ്പിക്കുകയെന്നത് സി പി എമ്മുക്കാരുടെ കുല തൊഴിലാണ് എന്നത് കൊണ്ട് ഇപ്പോൾ പ്രചരിപ്പിക്കുന്ന നുണയെ സംബന്ധിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നുണയിൽ ജനിച്ച് നുണ കൊണ്ട് ഉപജീവനം നടത്തി നുണയിൽ ജീവിക്കുന്ന സി.പി.എമ്മുക്കാർ ഇതിലും വലിയ ഗീബൽസിയൻ പ്രചാരണങ്ങളുമായി ഇനിയും രംഗത്ത് വരാൻ സാധ്യതയുണ്ട്. നല്ലവരായ ജനാധിപത്യ വിശ്വാസികൾ അതിൽ വഞ്ചിതരാവരുത് എന്ന് അഭ്യർത്ഥിക്കുന്നു. 2020 ജനുവരി 23 ന് ചെയർമാൻ ടി.കെ.ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വഖഫ് ബോർഡ് യോഗത്തിന്റെ ഇത് സംബന്ധിച്ച മിനുട്ട്സിന്റെ നേർ പകർപ്പ് പുറത്ത് വന്നിട്ടുണ്ടെന്നും എംസി മായിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു.

സിപിഎം


അതേസമയം, ലീഗ് ആരോപണങ്ങളെ തള്ളി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത് എത്തി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിട്ട സർക്കാർ തീരുമാനത്തെ വർഗീയവത്ക്കരിക്കാനുള്ള മുസ്ലിംലീഗ് നീക്കം ആപത്ക്കരമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. വഖഫ് ബോർഡിൻറെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, നീതിപൂർവ്വകവുമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സമുദായത്തിനെതിരെ ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും സിപിഎം പറഞ്ഞു.

അർഹരായ യുവതി-യുവാക്കൾ


വഖഫ് ബോർഡിൻറെ ഭരണനിർവഹണ കാര്യങ്ങളിൽ സർക്കാർ ഒരുവിധത്തിലും കൈകടത്തിയിട്ടില്ല. നിയമനങ്ങൾ പി.എസ്.സിയ്ക്ക്ക്ക് വിടുന്നതോടെ ബോർഡിൻറെ പ്രവർത്തനം കൂടുതൽ സുതാര്യമാകും. വഖഫ് ബോർഡിൽ മറ്റു സമുദായത്തിൽനിന്നുള്ളവർക്ക് ജോലി ലഭിക്കും എന്ന വാദം ബാലിശമാണ്. നിയമത്തിലെ മൂന്നാം വകുപ്പിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തിൽപെട്ട അർഹരായ യുവതി-യുവാക്കൾ വകുപ്പുകളിലെ തലപ്പത്ത് വരുന്നതിനെ ലീഗ് ഭയപ്പെടുന്നത് വിചിത്രമാണ്.

അവിശ്വാസികൾ കയറിക്കൂടും എന്ന വാദവും

അവിശ്വാസികൾ കയറിക്കൂടും എന്ന വാദവും പരിഹാസ്യമാണ്. ബോർഡിൻറെ കീഴിൽ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് ഇതിനകം അന്യാധീനപ്പെട്ടത്. ഇതു തിരിച്ചുപിടിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തവരാണ് വിശ്വാസ പ്രശ്നം ഉയർത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് നിയമങ്ങളുമായി കോർത്തിണക്കി വിഷയത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കം അപലപനീയമാണ്. ഹിന്ദു സമുദായത്തിലെ ജാതീയ വേർതിരിവുകൾ ആണ് ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടുന്നതിലെ പ്രശ്നം. എന്നാൽ ജാതി വേർതിരിവില്ലാത്ത മുസ്ലിം സമുദായത്തിൽ ഈ പ്രശ്നം നിലനിൽക്കുന്നില്ല. അങ്ങേയറ്റം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കം നാടിൻറെ നന്മകൊതിക്കുന്ന വിശ്വാസിസമൂഹം തള്ളിക്കളയണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍; പങ്കുവെച്ചത് കഥകളിക്കൊരുങ്ങുന്ന ചിത്രങ്ങല്‍

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+