മാലിന്യം തോട്ടിലേക്ക് ഒഴുക്കിയ സംഭവം, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്‌ടർ പരിശോധന നടത്തി
വടകര: ചോറോട് റാണി പബ്ലിക് സ്കൂൾ, റാണി ഫുഡ് പ്രോഡക്റ്റ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കി തോട് മലിന മാക്കിയ സംഭവത്തിൽ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്‌ടർ സി.കൃഷ്ണൻ കുട്ടി പരിശോധന നടത്തി. റാണി സ്ഥാപനങ്ങൾക്കെതിരെ നാട്ടുകാരിൽ നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായത്.
ഇക്കഴിഞ്ഞ ഒന്നാം തിയ്യതി നടന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും ചോറോട് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയതാണ് ജില്ലാഭരണ കൂടത്തിന്റെ ഇടപെടലിന് കാരണമായത്.ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരുടെ വരവ് അറിഞ്ഞ് ഇന്നലെ രാവിലെ ചേർന്ന ഭരണ സമിതി യോഗം സ്കൂൾ കാന്റീനും,ഹോസ്റ്റലും അടച്ചു പൂട്ടാൻ നോട്ടീസ് നൽകി.അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ പരിശോധിക്കാനും,ഇതിനടുത്തായി പ്രവർത്തിക്കുന്ന മറ്റു വർക്ക് ഷോപ്പുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താനും എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി പരിശോധനാ റിപ്പോർട്ട് നൽകാൻ തീരുമാനിച്ചു.

റാണി പബ്ലിക് സ്കൂളിലും,റാണി ഫുഡ് പ്രോഡക്റ്റിലും ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്‌ടർ സി.കൃഷ്ണൻകുട്ടി പരിശോധന നടത്തുന്നു
മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിക്കും.ഡെപ്യൂട്ടി കലക്‌ടർ പങ്കെടുത്ത
സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് അധികൃതർക്കെതിരെ പരാതികളുടെ പ്രളയമാണുണ്ടായത്.നടക്കുതാഴ-ചോറോട് കനാൽ മലിനമാക്കുകയും,മത്സ്യങ്ങൾ ചത്തു പൊന്തുകയും ചെയ്ത സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി ആക്‌ഷൻ കമ്മറ്റിയ്ക്ക്
വേണ്ടി സംസാരിച്ച ടി.എം.രാജനും,ഇ.പി.ദാമോദരനും പറഞ്ഞു.നൂറു കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികൾ മലിനമായതോടെ പഞ്ചായത്ത് അധികൃതർ കുടിവെള്ള വിതരണം നടത്തുകയാണ്.ഇനിയും ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാരുടെ
ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ആക്ഷൻ കമ്മറ്റി മുന്നറിയിപ്പ് നൽകി.നിയമത്തിന് ആരും അതീതരല്ലെന്നും കെട്ടിടത്തിന്റെ പെർമിറ്റ് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്‌ടർ യോഗത്തിൽ ഉറപ്പ് നൽകി.തുടർന്നാണ്
വിവാദ സ്ഥലം സന്ദർശിച്ചത്.പരിശോധനയിൽ അനധികൃത നിർമ്മാണങ്ങളും,വർക്ക് ഷോപ്പ് എന്നിവ
കണ്ടെത്തിയിട്ടുണ്ട്.ജനങ്ങൾ ഉന്നയിക്കുന്ന പരാതിയ്ക്ക് അടിസ്ഥാനമുണ്ടെന്നും പൊലൂഷൻ കൺട്രോൾ ബോർഡ്,സി.ഡബ്യു.ആർ.ഡി.എം,എന്നിവ നടത്തിയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ചത്ത മൽസ്യങ്ങളുടെയും,അല്ലാത്ത മൽസ്യങ്ങളുടേയും പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും.ഇതിനായി പഞ്ചായത്തിനെ ചുമതല പെടുത്തിയിട്ടുണ്ട്.വയനാട് പൂക്കോട് വെറ്ററിനറി കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശിച്ചത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭിക്കും.ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ വിശദ റിപ്പോർട്ടിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും,വിവിധ വകുപ്പുകളിൽ നിന്നും റിപ്പോർട്ട് ലഭിച്ച ശേഷം ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്‌ടർ കൃഷ്ണൻകുട്ടി പറഞ്ഞു.ആർ.ഡി.ഒ.അബ്‌ദുറഹിമാൻ,തഹസിൽദാർ പി.കെ.സതീഷ്‌കുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ആക്‌ഷൻ കമ്മറ്റി ഭാരവാഹികൾ എന്നിവർ അനുഗമിച്ചു.തുടർന്ന് മലിനജലം ഒഴുകിയെത്തിയ ഓർക്കാട്ടേരി ഭാഗത്തും പരിശോധന നടത്തി.












Click it and Unblock the Notifications