'വല്ലാത്ത അവസ്ഥയാണ് ഇവിടെ, 100 കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകും'; ബോബി ചെമ്മണ്ണൂർ
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ട നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകുമെന്ന് ബോബി ചെമ്മണൂർ. ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വളരെ വേദനാജനകമായ ഒരു സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ബോ ചെ മാധ്യമങ്ങളോട് പറഞ്ഞു.
'വളരെ വേദനാജനകമായിട്ടുള്ള അവസ്ഥയാണ് ഇവിടെ. ഇപ്പോൾ എല്ലാ സാധനങ്ങളും ആവശ്യത്തിന് ഇവിടെ എത്തിയിട്ടുണ്ട്. എങ്കിലും കുടുംബാംഗങ്ങൾ നഷ്‌ടപെട്ടവരുടെ വേദനയും കരച്ചിലും ഒക്കെയാണ് നാം കാണേണ്ടി വരുന്നത്. ഇനി നമുക്ക് ചെയ്യാനുള്ളത് അവരുടെ കുടുംബം നഷ്‌ടപ്പെട്ടു, ഇനിയിപ്പോ അവർക്ക് ബോചെ തൗസന്റ് ഏക്കറിൽ നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകുക എന്നതാണ്' ബോബി ചെമ്മണൂർ പ്രഖ്യാപിച്ചു.

'നമ്മുടെ അഞ്ചാറ് ആംബുലൻസുകൾ ഇവിടെയുണ്ട്. അവർ രണ്ട് ദിവസമായിട്ട് ഇവിടെ ഭക്ഷണവും വസ്ത്രവും എല്ലാം നൽകി വരികയാണ്. ഒരു ടീം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പറ്റാവുന്ന ക്യാമ്പുകൾ ഒക്കെ സന്ദർശിക്കുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയാണ് ഇത്. പത്തുമലയിലേതിനേക്കാൾ ഭീകരമാണ് ഇവിടുത്തെ കാര്യങ്ങൾ' ബോ ചെ പറഞ്ഞു.
'ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയാണ്. എല്ലാവരും ഇവിടേക്ക് സാധനങ്ങൾ ഒക്കെ എത്തിക്കുന്നുണ്ട്, നമ്മളും കൊണ്ട് വരുന്നുണ്ട്. അതിന്റെ ഒരു പരിമിതകളുണ്ട്. നഷ്‌ടപെട്ടവരുടെ വേദനകളാണ് നമ്മൾ ഓരോ മുറിയിൽ പോവുമ്പോഴും കാണുന്നത്. ബോ ചെ തൗസന്റ് ഏക്കറിൽ ഭീഷണികൾ ഒന്നുമില്ല. അവിടെ ഒരു നൂറ് കുടുംബങ്ങൾക്ക് വീടിന് സ്ഥലം നൽകും' അദ്ദേഹം പറഞ്ഞു.
'നഷ്‌ടപെട്ട് പോയ ജീവനുകൾക്ക് പകരം നമുക്കൊന്നും ചെയ്യാൻ പറ്റില്ല, അവരെ ആശ്വസിപ്പിക്കാം ചേർത്തുപിടിക്കാം എന്ന് മാത്രം. ചില പ്രദേശങ്ങൾ സ്ഥിരമായി ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് ഉറപ്പുള്ളതാണ്. അത്തരം മേഖലകളിൽ നിന്ന് എല്ലാവരെയും മാറ്റി പാർപ്പിക്കണം. ഇവിടെ എസ്‌റ്റേറ്റ് ഉള്ളവരോ, സ്ഥലങ്ങൾ ഉള്ളവരോ ഒക്കെ ചേർന്ന് ആളുകളെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ സഹായിക്കണം' ബോ ചെ ആവശ്യപ്പെട്ടു.
'ഇനിയും രണ്ടോ നാലോ വർഷങ്ങൾ കഴിയുമ്പോൾ ഇത് തന്നെയാണ് സംഭവിക്കാനുള്ളത്. ഇത് നമ്മൾ കണ്ടു, വീണ്ടും കാണുന്നു. ഇനി എന്തെങ്കിലും ചെയ്യാൻ പറ്റണം. സർക്കാർ മാത്രമല്ല മറ്റ് സ്വകാര്യ വ്യക്തികളും ഈ കുടുംബങ്ങളെ സുരക്ഷിതമാക്കാൻ സഹായിക്കണം. ഇതിനൊരു ശാശ്വതമായ പരിഹാരം ഉണ്ടാവണം. ഇല്ലെങ്കിൽ ഇത് ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും' ബോബി ചെമ്മണ്ണൂർ പറയുന്നു.
'കെട്ടിട നിർമ്മാണം അല്ല ഈ അവസ്ഥയ്ക്ക് കാരണം. എത്രയോ വർഷങ്ങൾക്ക് മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അന്നൊന്നും ഇതുപോലെ കെട്ടിടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലലോ. ഇതൊക്കെ പ്രകൃതിയുടെ ഒരു ഭാഗമാണ്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒക്കെ എപ്പോഴും ഉണ്ടായി കൊണ്ടിരിക്കും. അതൊന്നും നമുക്ക് തടയാൻ കഴിയില്ല. എങ്കിലും അപകട മേഖലകളിൽ നിന്ന് ആളുകളെ പുനരധിവസിപ്പിക്കണം. അല്ലെങ്കിൽ നമ്മൾ ഇനിയും ഇത് കാണേണ്ടി വരും' ബോബി ചെമ്മണൂർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications