സൂചിപ്പാറയിലെ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് ബത്തേരിയിലെത്തിച്ചു
കല്‍പ്പറ്റ: സൂചിപ്പാറയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ 3 മൃതദേഹങ്ങള്‍ ബത്തേരിയിലെത്തിച്ചു. എയര്‍ലിഫ്റ്റ് ചെയ്താണ് ഈ മൃതദേഹങ്ങള്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ പിപിഇ കിറ്റ്‌പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതിനാല്‍ ഇന്നലെ കൊണ്ടുവരാനായില്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
ജനകീയ തിരച്ചിലില്‍ ആനയടികാപ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. നേരത്തെ കാന്തന്‍പ്പാറയില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. വേഗത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ദൗത്യസംഘം ഇന്ന് തന്നെ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യുമെന്ന് അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ഇന്നലെ കൊണ്ടുവരാനായി പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സൂചിപ്പാറയിലെ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാതിരുന്നതില്‍ വയനാട് ജില്ലാ കളക്ടര്‍ വീശദീകരണം പുറത്തിറക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം. ഇന്നലെ വൈകീട്ടോടെ തന്നെ ഹെലികോപ്ടര്‍ സൂചിപ്പാറയില്‍ എത്തിയിരുന്നു.
എന്നാല്‍ മൃതദേഹങ്ങള്‍ എടുക്കാതെയാണ് രക്ഷാപ്രവര്‍ത്തകരുമായി ഹെലികോപ്ടര്‍ മടങ്ങിയത്. കവറുകള്‍ താഴേക്കിട്ട് മൃതദേഹങ്ങള്‍ പാക്ക് ചെയ്തുവെക്കണമെന്നാണ് ഹെലികോപ്ടറില്‍ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇത്രയും ദിവസമായതിനാല്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഒരു മൃതദേഹം ഇന്ന് എയര്‍ലിഫ്റ്റ് ചെയ്തിട്ടില്ല. ഇത് തീര്‍ത്തും അഴുകിയ നിലയിലാണ്. അതുകൊണ്ട് പുറത്തെടുക്കാനായിട്ടില്ല. ഇത് നാളെ എയര്‍ലിഫ്റ്റ് ചെയ്യും. വലിയ പരാതികളാണ് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാതിരുന്നതിനെ തുടര്‍ന്നുണ്ടായത്. പിപിഇ കിറ്റുകള്‍ നല്‍കിയില്ലെന്നും, കവറുകളും ഗ്ലൗസുകളും മാത്രമാണ് നല്‍കിയതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇവ ഉപയോഗിച്ച് കൊണ്ട് മൃതദേഹങ്ങള്‍ കൊണ്ടുവരാനാകില്ലെന്ന് അറിയിച്ചെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോട് അടുത്താണ് ഈ നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. പക്ഷേ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇവ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സൂചിപ്പാറയിലെ ദുര്‍ഘട മേഖലയിലായിരുന്നു ഈ മൃതദേഹങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വയനാട് ദുരന്തമുണ്ടായി പതിനൊന്നാം ദിനത്തിലായിരുന്നു വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് ജനകീയ തിരച്ചിലുണ്ടാവില്ല. ഞായറാഴ്ച്ച വീണ്ടും തിരച്ചില്‍ ആരംഭിക്കും.
കാണാതായത് 133 പേരെന്നാണ് ഔദ്യോഗിക കണക്ക്. മറ്റിടങ്ങളില്‍ നിന്നൊന്നും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വിഭാഗങ്ങള്‍ക്കൊപ്പം റവന്യൂ വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം തിരച്ചിലിന്റെ ഭാഗമായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തിരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നിരുന്നു.
ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ എല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്. അതേസമയം വനംവകുപ്പ് കാടിനുള്ളില്‍ പരപ്പന്‍പാറയിലും കലക്കന്‍ പുഴയിലും പരിശോധന നടത്തി. ഹെലികോപ്ടര്‍ വഴി തുരുത്തുകളില്‍ ഇറങ്ങിയുള്ള പരിശോധനയ്ക്ക് ശേഷമാണ് മറ്റിടങ്ങളിലേക്ക് സംഘം നീങ്ങിയത്.












Click it and Unblock the Notifications