സൈന്യത്തിന്റെ കരുത്ത് കാട്ടി ബെയ്‌ലി പാലം: സഹായത്തിന് കൂടെ നിർത്തിയത് ടിഡിആർഎഫിനെ മാത്രം
മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ പ്രദേശത്തേക്ക് വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും കടക്കാനുള്ള ബെയ്‌ലി പാലം നിർമ്മാണം അതിവേഗം പൂർത്തിയാക്കി ആർമി. പാലം നിർമ്മാണത്തില്‍ സൈന്യത്തെ സഹായിച്ച ഏക സന്നദ്ധസേന ടി ഡി ആർ ഫ് ആണ് (താലൂക്ക് ഡിസാസ്റ്റർ റസ്‍പോണ്‍സ് ഫോഴ്സ്). ഇത്തരമൊരു കാര്യത്തില്‍ സൈന്യത്തിന് സഹായം നല്‍കാന്‍ സാധിച്ചത്തില്‍ വളരെ അഭിമാനമുണ്ടെന്നാണ് ചൂരല്‍മലയില്‍ എത്തിയ ടി ഡി ആർ എഫ് സംഘത്തിന് നേതൃത്വം നല്‍കുന്ന സഫീറുള്ള വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.
കൃത്യമായ പരിശീലന ലഭിച്ചവരാണ് നമ്മുടെ സേനാംഗങ്ങള്‍. ഒരു ദുരന്ത സ്ഥലത്തേക്ക് വരുമ്പോള്‍, അവിടേക്ക് ആവശ്യമായ ജനറേറ്റർ മുതല്‍ നിർദേശങ്ങള്‍ നല്‍കാന്‍ ആവശ്യമായ മൈക്ക് സെറ്റ് വരെ ഞങ്ങളുടെ കയ്യിലുണ്ടാകും. ഞങ്ങള്‍ കൊണ്ടുവന്ന മൈക്ക് സെറ്റ് ബെയ്ലി പാലം നിർമ്മാണ സമയത്ത് സേനയ്ക്ക് വളരെയേറെ സഹായകരമായി. പുഴക്ക് ഇക്കരയില്‍ നിന്നും അക്കരയ്ക്ക് നിർദേശം ഇതോടെ എളുപ്പത്തില്‍ നല്‍കാന്‍ സാധിച്ചു. ദുരന്ത സ്ഥലത്തേക്ക് മൈക്ക് സെറ്റ് എത്തിച്ചതിനെ ആർമി ഉദ്യോഗസ്ഥർ പ്രത്യേകം അഭിനന്ദിച്ചുവെന്നും സഫീറുള്ള കൂട്ടിച്ചേർത്തു.

അതേസമയം, ബെയ്ലി പാലത്തിലൂടെ വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് പ്രവേശിച്ച് തുടങ്ങി. ബുധനാഴ്ച തുടങ്ങിയ പാലം നിർമ്മാണം ഇന്ന് വൈകീട്ടോടെയാണ് പൂർത്തിയായത്. ഉച്ചയോടെ തന്നെ പാലം നിർമ്മാണം പൂർത്തീകരിക്കാന്‍ കഴിയുമെന്ന് മേജർ ജനറല്‍ മാത്യു രാവിലെ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി.
വൈകീട്ട് 5.50 ന് സൈന്യത്തിന്റെ ആദ്യവാഹനം ചൂരല്‍മലയില്‍ നിന്നും ബെയ്ലി പാലത്തിലൂടെ പുഴയ്ക്ക് മറുകരയിലെത്തി. പിന്നാലെ ജെ സി ബിയും മറ്റ് വാഹനങ്ങളും പാലത്തിലൂടെ സഞ്ചരിച്ചു. കൂടുതല്‍ ജെ സി ബികളും ഹിറ്റാജികളും മുണ്ടക്കൈയിലേക്ക് എത്തിയതോടെ നാളെ മുതല്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായേക്കും.
കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയിലിനെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോകുകയായിരുന്നു. ഒരോ സമയം 24 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ചൂരല്‍മലയിലെ ബെയ്ലി പാലം. പാലം നിര്‍മിക്കാനുള്ള സാധന സാമഗ്രികള്‍ ഡല്‍ഹിയില്‍നിന്ന് വിമാന മാർഗ്ഗം കണ്ണൂരിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും 17 ലോറികളില്‍ സാധനങ്ങള്‍ മേപ്പാടിയിലേക്ക് എത്തിച്ചു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ബെയ്ലി പാലം ഇവിടെ ഉണ്ടാകുമെന്നാണ് ആർമി വ്യക്തമാക്കുന്നത്.












Click it and Unblock the Notifications