വയനാട്ടിലേക്ക് ഓടിയെത്തി ഡോ ജോ ജോസഫും സംഘവും; 'വയനാട് ഒറ്റക്കല്ല, നമ്മൾ അതിജീവിക്കും'
വയനാട്ടിൽ ദുരന്തമുഖത്ത് സഹായ ഹസ്തവുമായി ഡോക്ടറും തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന ജോ ജോസഫ്. ക്യാമ്പുകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ ചികിത്സ ഉറപ്പാക്കാനാണ് താനും സംഘവും എത്തിയതെന്നും ആവശ്യമെങ്കിൽ കൂടുതൽ പേരെ ഡോക്ടർമാരെ എത്തിക്കുമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഈ ദുരന്തത്തേയും നമ്മൾ അതിജീവിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് തനിക്ക് ദുരന്തമുഖത്ത് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഇന്നലെയാണ് എത്തിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വന്നത്. ഇവിടെ ക്യാമ്പുകളിൽ ധാരാളം ആളുകൾ കഴിയുന്നുണ്ട്. അവരുടെ ആവശ്യങ്ങളെല്ലാം തന്നെ ഇവിടെ കൃത്യമായി നിറവേറ്റുന്നുണ്ട്. ആവശ്യത്തിന് മെഡിക്കൽ സംഘങ്ങളും സന്നദ്ധ പ്രവർത്തകരും എല്ലാം ഉണ്ട്.

യോജിച്ചുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ക്യാമ്പുകളിൽ മതിയായ ഡോക്ടർമാർ,മരുന്നുകൾ, പരിശോധന സംവിധാനങ്ങൾ എന്നിവയെല്ലാം നന്നായിട്ടാണ് പോകുന്നത്. പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും സ്ഥാപനങ്ങളും വിവിധ സംഘങ്ങളുമെല്ലാം ഒറ്റക്കെട്ടായി ദുരന്തമുഖത്ത് പ്രവർത്തിക്കുന്നുണ്ട്.
ഒരു പ്രതിസന്ധിയെ നേരിടുന്നതിൽ കേരളം കാണിക്കുന്ന മാതൃകയാണ് വയനാടും കാണാൻ സാധിച്ചതെന്ന് ഡോക്ടർ ജോ ജോസഫ്. ഒരു പ്രതിസന്ധിയെ നാടെങ്ങനെ നേരിടുന്നുവെന്നതാണ് ആ നാടിന്റെ മഹത്വം കാണിക്കുന്നത്. ഈ പ്രതിസന്ധിയെ നമ്മൾ തീർച്ചയായും അതിജീവിക്കും. വയനാട് ഒറ്റക്കല്ല, സ്നേഹത്താൽ ചുറ്റപ്പെട്ടാണ് നിൽക്കുന്നത്. ലോകത്തിലെ എല്ലാമലയാളികളും ഒത്തുചേർന്ന് കേരളത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. ദുരന്തമുഖത്തേക്ക് തമിഴ്നാട്ടിൽ നിന്നെല്ലാം ലോഡ് കണക്കിന് സാധനങ്ങൾ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. അങ്ങനെ ഈ പ്രതിസന്ധിയെ നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും, അതിന്‍റെ എല്ലാ ലക്ഷങ്ങളും ഇവിടെ എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട്ടിൽ നിന്നും ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ടെത്തിയവരിൽ. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നു. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളും. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേര്‍ താമസിക്കുന്നു. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നു.
ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications