'ഒരു മുന്നറിയിപ്പെങ്കിലും നൽകിയിരുന്നെങ്കിൽ.. മുണ്ടക്കൈയും ചൂരൽമലയും ഇനി വാസയോഗ്യമല്ല'
'ജീവിതത്തിൽ ഇത്രയും വലിയ ദുരന്തം നേരിടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, മനസ് മരവിപ്പിക്കുന്ന കാഴ്ചകളാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമെല്ലാം കണ്ടത്. ആശുപത്രിയിലും ക്യാമ്പിലും പ്രദേശത്താകെയും ദുഃഖം തളംകെട്ടി നിൽക്കുന്ന കാഴ്ചകളാണ്. ദുരന്തബാധിതർ മാത്രമല്ല രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്', തുടക്കം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന മേപ്പാടി ഗ്രാമപഞ്ചായത്തംഗം യു അജ്മൽ സാജിദിന്റെ വാക്കുകളിൽ ദുരന്തത്തിന്റെ ഞെട്ടലും വേദനയും ഇപ്പോഴും മാറിയിട്ടില്ല.
പ്രദേശത്ത് കൃത്യമായ മുന്നറിയിപ്പോ ജാഗ്രത നിർദ്ദേശങ്ങളോ നൽകിയിരുന്നുവെങ്കിൽ ഇത്രയും വലിയൊരു ദുരന്തത്തിന് നാട് സാക്ഷിയാകുമായിരുന്നില്ല. അധികൃതർ കാണിച്ച അലംബാവമാണ് 280 ഓളം പേരുടെ ജീവനെടുത്തതെന്നും സാജിദ് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. ദുരന്തത്തിന് തൊട്ട് മുൻപ് സംഭവിച്ച കാര്യങ്ങളെ കുറിച്ചും രക്ഷാപ്രവർത്തനത്തെ കുറിച്ചുമെല്ലാം സാജിദ് വൺ ഇന്ത്യയോട് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'മേപ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണ് 2018 ൽ ഉരുൾപ്പൊട്ടലുണ്ടായ പുത്തുമല. മുണ്ടക്കൈയിൽ നിന്നും വെറും 3 മൈൽ അകലെ മാത്രമാണ് പുത്തുമല. 20 ഓളം പേരാണ് അന്ന് മരണപ്പെട്ടത്. പലരുടേയും മൃതദേഹം കണ്ടെത്താൻ പോലും സാധിച്ചിരുന്നില്ല. മുണ്ടക്കൈ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രം പുഞ്ചിരിമട്ടം ആണ്. 2020 ൽ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലമാണത്. അന്ന് ആളപായങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ദുരന്തമുണ്ടായ സ്ഥലത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ മഴ പെയ്തത്. പുത്തുമല, കണ്ണാടി, മുണ്ടക്കൈ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയാണ് ഉണ്ടായത്. എന്നിട്ട് പോലും ദുരനന്തനിവാരണ വകുപ്പോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വേണ്ടത്ര മുന്നറിയിപ്പോ ജാഗ്രത നിർദ്ദേശം നൽകാനോ ഉത്തരവാദിത്തം കാണിച്ചില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു ദുരന്തം ഉണ്ടായത്.
ദുരന്തം ഉണ്ടായ ദിവസം ഉച്ച മുതൽ വൈകുന്നേരം വരെ ഞാൻ പുഞ്ചിരിമട്ടം പാലത്തിൽ ഉണ്ടായിരുന്നു. അന്ന് ഭയാനകമായ രീതിയിലായിരുന്നു വെള്ളം ഒഴികിക്കൊണ്ടിരുന്നത്. അന്ന് ചില മാധ്യമ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അവിടെ എത്തിയത്. അന്ന് പ്രദേശവാസിയുടെ ഒരു ബൈറ്റ് എടുത്തിരുന്നു. അയാളെ പോലും ഇന്ന് കാണാനില്ല.

മുണ്ടക്കൈ വാർഡിൽ വീടുകൾ ഉൾപ്പെടെയുള്ള 512 കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 20 കെട്ടിങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പുഞ്ചിരിമട്ടത്ത് അപകടം സംഭവിച്ചാലും അത് ചൂരൽമലയിലേക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് പഞ്ചായത്തിൽ നിന്നും ഉണ്ടായെങ്കിലും ആരും മാറി താമസിച്ചില്ല. അത് കാര്യമായി എടുത്തിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷെ ദുരന്തനിരവാരണ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം ഉണ്ടായിരുന്നെങ്കിൽ ഈ വലിയ ദുരന്തത്തെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. ഉറക്കത്തിലായത് കൊണ്ട് തന്നെ പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല. രണ്ട് മണിയോടെയാണ് ഉരുൾപൊട്ടിയ വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് ഉൾപ്പെടെയുള്ള എത്തി. എന്നാൽ പോകുന്നവഴിയിൽ മരം വീണ് കിടന്നതിനാൽ ഗതാഗതം തടസപ്പെട്ടു. ഒടുവിൽ മരം മുറിച്ച് മാറ്റിയാണ് അവിടേക്ക് പോയത്. അവർ എത്തിയ സമയത്താണ് അടുത്ത പൊട്ടൽ ഉണ്ടായത്. അതിലാണ് ചൂരൽമലയെ സാരമായി ബാധിച്ചത്. പുഞ്ചിരമട്ടത്ത് എല്ലാവർഷവും മാറ്റി താമസിപ്പിക്കുന്ന 15 കുടുംബം ഉണ്ട്. അവരുടെ ക്യാമ്പ് ദുരന്തം ഉണ്ടായ ദിവസമായിരുന്നു തുടങ്ങിയത്. മാറിതാമസിച്ചതിനാൽ അവർ രക്ഷപ്പെട്ടു.

മുണ്ടക്കൈയും ചൂരൽമലയും ഇനി ഒരിക്കലും ജനങ്ങൾക്ക് വാസയോഗ്യമല്ല. അവശേഷിക്കുന്ന കുടുംബങ്ങളും രക്ഷപ്പെട്ടവരും ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. അട്ടമലയിലേയും ചൂരൽമലയിലേയും മുണ്ടക്കൈയിലേയും എല്ലാ ജനങ്ങളേയും മറ്റൊരു സ്ഥലത്ത് പുനഃരധിവസിപ്പിക്കാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിക്കണം. നഷ്ടപ്പെട്ട ജീവനുകൾ തിരിച്ചുകൊടുക്കാൻ കഴിയില്ല, പക്ഷേ അതിജീവിച്ച് വന്നവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്.
വൈത്തിരി മേപ്പാടി പോലെ ഉരുൾപൊട്ടൽ ഭീതിയിൽ കിയുന്ന ഒരുപാട് പ്രദേശങ്ങൾ വയനാട്ടിൽ ഇനിയും ഉണ്ട്. അവിടെ കാര്യമായ പാരിസ്ഥിതിക പഠനങ്ങൾ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications