'നഷ്‌ടം കണക്കാക്കിയിട്ടില്ല, നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന'; വെള്ളാരിമല വില്ലേജ് ഓഫീസർ
വയനാട്: മുണ്ടക്കൈ-ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വാർഡുകളാണ് പൂർണമായും ബാധിക്കപ്പെട്ടതെന്ന് വെള്ളാരിമല വില്ലേജ് ഓഫീസർ നവാസ് വൺഇന്ത്യ മലയാളത്തോട്. മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളാണ് ഇതെന്നും നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും ചൊവ്വാഴ്‌ച നടന്ന ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലയിലെ വില്ലേജ് ഓഫീസറായ നവാസ് പറയുന്നു.
'വെള്ളാരിമല വില്ലേജ് ഓഫീസിന് കീഴിലെ മൂന്ന് വാർഡുകളെയാണ് ദുരന്തം ബാധിച്ചത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവയാണ് അത്. ഇതുവരെ ദുരന്തത്തിന്റെ വ്യാപ്‌തിയും നഷ്‌ടവും ഒന്നും കണക്കാക്കിയിട്ടില്ല. രക്ഷാപ്രവർത്തനം മേഖലയിൽ പുരോഗമിക്കുകയാണല്ലോ? അതിനാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്' നവാസ് പറഞ്ഞു.

'വില്ലേജ് ഓഫീസ് മുഴുവനായും വെള്ളംകയറിയ നിലയിലായിരുന്നു. അവിടേക്ക് കയറാൻ കഴിയാത്ത നിലയിലാണ് ചെളിയൊക്കെയായി. അതുകൊണ്ട് തന്നെ ഓഫീസ് ഇതുവരെ തുറന്നു നോക്കിയിട്ടില്ല. പ്രവർത്തനവും തുടങ്ങിയിട്ടില്ല. പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളെയാണ് കാര്യമായി ഉരുൾപൊട്ടൽ ബാധിച്ചത്.' അദ്ദേഹം പറയുന്നു.
വീടുകൾ നഷ്‌ടപ്പെട്ടവരുടെയും അതിൽ അടങ്ങിയിരിക്കുന്ന രേഖകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഒന്നും കണക്കെടുത്തിട്ടില്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പറയുന്നു. 'മുണ്ടക്കൈ ഉൾപ്പെടെയുള്ള ഉൾഭാഗങ്ങളിലേക്ക് കടന്ന് ചെല്ലാൻ കഴിഞ്ഞിട്ടേ ഉള്ളൂ, പാലം ഉൾപ്പെടെ ഇന്നലെയാണ് ശരിയായത്. ഇന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ള തിരച്ചിലാണ് നടന്നു കൊണ്ടിരിക്കുന്നത്' വില്ലേജ് ഓഫീസർ ചൂണ്ടിക്കാട്ടി.
അടിയന്തര ധനസഹായം സംബന്ധിച്ച തീരുമാനം ഒന്നും തന്നെ ആയിട്ടില്ലെന്നും പ്രത്യേക നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. അതൊക്കെയും സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനങ്ങളാണ്. നിലവിൽ രക്ഷാപ്രവർത്തനത്തിന് തന്നെയാണ് എല്ലാ നിലയ്ക്കും പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുണ്ടക്കൈയിലെ ഇരുൾപൊട്ടൽ ഏറ്റവും അധികം ബാധിച്ച മേഖലകളിൽ ഒന്നായിരുന്നു വെള്ളാരിമല സ്‌കൂളും വില്ലേജ് ഓഫീസും ഒക്കെ സ്ഥിതി ചെയ്‌തിരുന്ന മേഖല. ദുരന്തത്തിന് പിന്നാലെ വൻ മരങ്ങളും കല്ലുകളും മണ്ണും ഒക്കെ ചേർന്ന കൂമ്പാരം തന്നെ ഈ മേഖലയിൽ കാണാമായിരുന്നു. ഉരുൾപൊട്ടൽ കൂടുതലായി ബാധിച്ച മൂന്ന് വാർഡുകളും ഈ വില്ലേജ് ഓഫീസിന് കീഴിലാണ്.
നിലവിൽ മേഖലയിൽ ഉൾപ്പെടെ നാൽപത് ടീമുകളായി ആറ് സെക്റ്ററുകളിൽ തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ തന്നെ നാല് പേരെ ജീവനോടെ കണ്ടെത്താനും കഴിഞ്ഞിരുന്നു. ഇതോടെ തിരച്ചിൽ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് ദൗത്യ സംഘം. സൈന്യവും, എൻഡിആർഎഫും, ഫയർ ഫോഴ്‍സും ഉൾപ്പെടെ ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.












Click it and Unblock the Notifications