സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കൻ കാറ്റിന്റേയും കോമാറിൻ മേഖലയ്ക്ക് മുകളിൽ നിലനിൽക്കുന്നചക്രവാതച്ചുഴിയുടേയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കേരള തീരത്ത് ഇന്ന് രാത്ര് 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞദിവസം എറണാകുളത്ത് ശക്തമായ മഴ പെയ്തിരുന്നു. ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. കാക്കനാട് മേഖലയിലാണ് കാറ്റ് ആഞ്ഞ് വീശിയത്.
ഇൻഫോ പാർക്ക് മേഖലയിൽ 25 ഓളം വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. കാറ്റിനെ തുടർന്ന് ഇൻഫോ പാർക്ക് ബെവ്കോ ഔട്ട്ലെറ്റിൽ അലമാരകൾ മറിഞ്ഞ് മൂവായിരത്തോളം കുപ്പികൾ താഴെ വീണ് നശിച്ചു.
മദ്യം വാങ്ങാൻ എത്തിയവരും ജീവനക്കാരും അപകടം കൂടാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമായിരുന്ന കാറ്റ് ആഞ്ഞ് വീശിയത്. ശക്തമായ കാറ്റിൽ തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.
പല ഭാഗത്തും ഗാതഗത തടസ്സം അനുഭവപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വീണത് മൂലമാണ് ഗതാഗത തടസ്സം ഉണ്ടായത്, ചിലയിടങ്ങളിൽ വൈദ്യത ബന്ധം തടസ്സപെട്ടിരുന്നു.












Click it and Unblock the Notifications