സിറോ സര്‍വ്വേ ഫലം കേരളത്തിന് അഭിമാനിക്കാനുള്ള വക; മികവ് തിരിച്ചടിയാകുമോ? കഥയറിയാതെ ആട്ടം കാണുന്നവര്‍ അറിയാൻ...
കോഴിക്കോട്: ഐസിഎംആര്‍ നടത്തിയ നാലാമത് സിറോ സര്‍വ്വേയുടെ ഫലത്തെ കുറിച്ചാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകള്‍. ഇത് പ്രകാരം കേരളത്തില്‍ 'സിറോ പോസിറ്റീവ്' ആയിട്ടുള്ളവര്‍ 44.4 ശതമാനം ആണ്. രാജ്യത്ത് തന്നെ സിറോ പോസിറ്റീവ് ആയിട്ടുള്ളവര്‍ ഏറ്റവും കുറവുള്ളതും കേരളത്തില്‍ തന്നെയാണ്.
കൊവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തില്‍ എന്ന മട്ടിലാണ് പലരും ഈ സര്‍വ്വേ ഫലത്തെ കാണുന്നത് . മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അത്തരത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . എന്നാല്‍ സത്യത്തില്‍ ഈ ഫലം സൂചിപ്പിക്കുന്നത് എന്താണ് എന്ന് പരിശോധിക്കാം. എന്തായാലും കേരളത്തിന് അഭിമാനിക്കാനുള്ള വകയാണ് ഈ സര്‍വ്വേ നല്‍കുന്നത് എന്ന് ഉറപ്പ്...

സിറോ സര്‍വ്വേ
രക്തത്തില്‍ കൊറോണവൈറസിന്റെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കുന്നതാണ് സിറോ സര്‍വ്വേ. ഐസിഎംആറിന്റെ (ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസെർച്ച്) നാലാമത് സിറോ സര്‍വ്വേയില്‍ രാജ്യത്തെ 70 ജില്ലകളിലാണ് പരിശോധന നടന്നത്. ജൂണ്‍ 14 നും ജൂലായ് 6 നും ഇടയിലായിരുന്നു 21 സംസ്ഥാനങ്ങളില്‍ ആയി സര്‍വ്വേ നടത്തിയത്.

രണ്ട് വിധത്തില്‍
കൊവിഡ് പ്രതിരോധശേഷി നേടിയവര്‍ എന്ന് വേണമെങ്കില്‍ സിറോ പോസിറ്റീവിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഇത് രണ്ട് തരത്തില്‍ ആകാം. കൊവിഡ് ബാധിച്ച് ഭേദമായവരുടെ രക്തത്തിലും വാക്‌സിന്‍ സ്വീകരിച്ചവരുടെ രക്തത്തിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ടാകും. അത്തരത്തില്‍ കൊവിഡ് പ്രതിരോധം നേടിയവരുടെ ശതമാനക്കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

പിറകില്‍ കേരളം, മുന്നില്‍ മധ്യപ്രദേശ്
സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതല്‍ ഉള്ളത് മധ്യപ്രദേശില്‍ ആണ്. 79 ശതമാനം ആണ് ഇവിടത്തെ സിറോ പോസിറ്റിവിറ്റി. രണ്ടാം സ്ഥാനം രാജസ്ഥാനാണ്- 76.2 ശതമാനം. 75.9 ശതമാനത്തോടെ ബിഹാര്‍ മൂന്നാം സ്ഥാനത്തും 75.3 ശതമാനത്തോടെ ഗുജറാത്ത് നാലാം സ്ഥാനത്തും ആണ്. 44.4 ശതമാനം സിറോ പോസിറ്റിവിറ്റിയുള്ള കേരളമാണ് പട്ടികയില്‍ ഏറ്റവും പിറകില്‍.

പ്രശ്‌നമാണോ അതോ നല്ലതാണോ
സിറോ സര്‍വ്വേയുടെ രത്‌നച്ചുരുക്കം വേണമെങ്കില്‍ ഇങ്ങനെയാക്കാം. മധ്യപ്രദേശില്‍ 100 ല്‍ 79 ശതമാനം പേര്‍ക്കും കൊവിഡ് ബാധിക്കുകയോ വാക്‌സിന്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തില്‍ 100 ല്‍ 44.4 പേര്‍ക്കേ രോഗം ബാധിക്കുകയോ വാക്‌സിന്‍ ലഭിക്കുകയോ ചെയ്തിട്ടുള്ളു. വാക്‌സിനേഷന്‍ വഴിയാണ് സിറോ പോസിറ്റിവിറ്റി കൂടുന്നത് എങ്കില്‍ അത് പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ രാജ്യത്തെ വാക്‌സിനേഷന്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാന്‍ ആവില്ല.

വാക്‌സിനേഷന്‍ കേരളത്തില്‍
വാക്‌സിനേഷന്‍ വഴിയോ രോഗം വഴിയോ രൂപപ്പെടുന്ന ആന്റിബോഡി ആണല്ലോ വിഷയം. കേരളത്തില്‍ രോഗം കുറവാണെങ്കില്‍ വാക്‌സിനേഷനും കുറവാണെന്ന വാദം ഇവിടെ നിലനില്‍ക്കില്ല. കാരണം ഒറ്റഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ ദേശീയ ശരാശരി 29 ശതമാനം ആണെങ്കില്‍ കേരളത്തില്‍ ഇത് 37 ശതമാനം ആണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡിനെ ഇത്രനാളും നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചു എന്നാണ് ഐസിഎംആറിന്റെ സിറോ സര്‍വ്വെ വ്യക്തമാക്കുന്നത്.

കേസുകള്‍ കണ്ടെത്തുന്ന കേരളം
33 പേര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം രോഗം കണ്ടെത്തുന്നു എന്നതാണ് രാജ്യത്തിന്റെ ശരാശരി സ്ഥിതി. 134 പേര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ് ബിഹാറില്‍ ഉള്ളത്. ഉത്തര്‍ പ്രദേശില്‍ ആണെങ്കില്‍ 100 പേര്‍ക്ക് രോഗമുണ്ടാകുമ്പോള്‍ അതില്‍ ഒരാളെ മാത്രമേ കണ്ടെത്താന്‍ ആകുന്നുള്ളു. ഇതിലും കേരളം മികച്ച മാതൃകയാണ്. ആറ് പേര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ അതില്‍ ഒരാളെ കണ്ടെത്തുന്നുണ്ട് കേരളത്തില്‍. മഹാരാഷ്ട്രയില്‍ ഇത് 1/12 ആണ്.

കേരളത്തില്‍ രോഗബാധ തുടരും
മറ്റ് പല സംസ്ഥാനങ്ങളിലും കേസുകള്‍ കുത്തനെ ഉയരുകയും അതുപോലെ തന്നെ കുറയുകയും ചെയ്തിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ ഇല്ലാതെ തുടരുകയാണ്. ഇപ്പോഴും അമ്പത് ശതമാനത്തിലധികം കേരളീയര്‍ക്കും രോഗബാധയുടെ സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നാണ് സിറോ സര്‍വ്വേ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ കൊവിഡ് വ്യാപനം അവസാനിക്കാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടി വരും.

ആ ചോദ്യത്തിന് ഉത്തരം
മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോഴും കേരളത്തില്‍ കേസുകള്‍ കുറയാത്തതിന്റെ കാരണം തേടി നടക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഐസിഎംആറിന്റെ സര്‍വ്വേ ഫലം. ആറില്‍ ഒരു കേസ് കണ്ടെത്തുന്നു എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാരണം. ബിഹാറിലേയോ യുപിയിലേയോ പോലെ നൂറില്‍ ഒരാളെ മാത്രമേ കണ്ടെത്തുന്നുള്ളു എങ്കില്‍ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റിയും വളരെ കുറവാകുമായിരുന്നു എന്ന് സാരം.

ഹെര്‍ഡ് ഇമ്യൂണിറ്റി
കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച പ്രകടനം കാഴ്ചവച്ചു എന്നത് തന്നെയാണ് ഐസിഎംഐര്‍ സിറോ സര്‍വ്വേയുടെ ആകെത്തുക. സിറോ പോസിറ്റിവിറ്റി അമ്പത് ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനവും കേരളമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കൊറോണവൈറസിനെതിരെ ഹെര്‍ഡ് ഇമ്യൂണിറ്റി സ്വായത്തമാക്കിയിട്ടുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ ഹെര്‍ഡ് ഇമ്യൂണിറ്റി ഉണ്ടായിട്ടില്ല എന്നും പറയാം.

എത്ര നാള്‍ ഇങ്ങനെ
അമ്പത് ശതമാനത്തിലേറെ പേരും ഇപ്പോഴും കൊവിഡ് പ്രതിരോധത്തിന് പുറത്ത് നില്‍ക്കുന്നത് മറ്റൊരു തരത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. കേരളത്തില്‍ ഈ തരംഗം ഏറെനാള്‍ നിലനില്‍ക്കുമെന്ന് ഏറെക്കുറേ ഉറപ്പിക്കുന്നതാണത്. വാക്‌സിന്‍ വിതരണം വേഗത്തിലാക്കുക എന്നതാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം. അതിന് പക്ഷേ, കേരളം മാത്രം തീരുമാനമെടുത്താല്‍ മതിയാകില്ല.

അടച്ചിടൽ നീളുമ്പോൾ
കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും സമയമെടുക്കും എന്നത് മറ്റൊരു ആശങ്കയ്ക്ക് കൂടി വഴിവയ്ക്കുന്നുണ്ട്. വ്യാപാര- തൊഴിൽ മേഖലകൾ നിലവിൽ കടുത്ത നിയന്ത്രണങ്ങളിലാണ് മുന്നോട്ട് പോകുന്നത്. ഇത് സന്പദ്ഘടനയേയും ജനജീവിതത്തേയും വലിയതോതിൽ ബാധിക്കുന്നും ഉണ്ട്. ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്ന വിലയിരുത്തലുകളും ഉണ്ട്. ഏറെനാൾ രോഗവ്യാപനം ഇതേ തോതിൽ മുന്നോട്ട് പോവുകയും അതോടൊപ്പം അടച്ചിടൽ പോലുള്ള നിയന്ത്രണങ്ങൾ തുടരുകയും ചെയ്താൽ ജന ജീവിതം ദു:സഹമാകും എന്നതിൽ തർക്കമില്ല. ഇതിന് എന്ത് പരിഹാരം കാണും എന്നതും കേരള മോഡലിനെ സംബന്ധിച്ച് നിർണായകമാണ്.












Click it and Unblock the Notifications