അഖിൽ മാരാരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്;കൊട്ടാരക്കരയിൽ മത്സരിക്കും?അഖിലിൻ്റെ മറുപടി
നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ വളരെ നേരത്തേ തന്നെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത്തവണ പല സർപ്രൈസ് സ്ഥാനാർത്ഥികളേയും പ്രതീക്ഷിക്കാമെന്ന സൂചന നേതൃത്വം നൽകി കഴിഞ്ഞു. സെലിബ്രിറ്റികളേയും കോണ്‍ഗ്രസ് കാര്യമായി പരിഗണിക്കുന്നുണ്ടത്രേ. ഇക്കൂട്ടത്തിൽ ഒരാൾ ബിഗ് ബോസ് താരമായ അഖിൽ മാരാർ ആണെന്നാണ് അഭ്യൂഹങ്ങൾ. കൊട്ടാരക്കര മണ്ഡലത്തിലാണ് അഖിലിനെ നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന.
എന്നാൽ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടല്ല. ഇപ്പോഴിതാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോട് ആദ്യമായി പ്രതികരിച്ചെത്തുകയാണ് അഖിൽ. കോണ്‍ഗ്രസ് നേതൃത്വം തന്നെ നാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് അഖിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് പ്രതികരണം.

നാളെ തിരുവനന്തപുരത്തേക്ക് എത്താനാണ് പറഞ്ഞിരിക്കുന്നത്. അതുപക്ഷെ മത്സരിക്കാനാണോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കാനാണോയെന്നത് വ്യക്താക്കിയിട്ടില്ല. കോണ്‍ഗ്രസിന് മറ്റെന്തെങ്കിലും പ്ലാൻ ഉണ്ടോയെന്നതും അറയില്ല. നാളെ തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. പുനർജനിയുടെ പരിപാടിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാവരേയും ഒരുമിപ്പിച്ച് സഹകരിച്ച് മുന്നോട്ട് കൊണ്ടുപോകാനായിരിക്കും വിളിപ്പിച്ചതെന്നാണ് കരുതുന്നത്. അല്ലാതെ കൊട്ടാക്കരയിൽ മത്സരിപ്പിക്കാനാണെന്ന് കരുതുന്നില്ല',അഖിൽ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്നും അഖിൽ വ്യക്കമാക്കി.
2012 മുതൽ 2015 വരെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് അഖിൽ മാരാർ. 2015 ൽ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു. പിന്നീട് ബി ജെ പിയിലേക്ക് പോയ അഖിൽ ഒരു വർഷത്തിന് ശേഷം ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിൽ സജീവമായി. ബിഗ് ബോസ് മലയാളത്തിൻ്റെ വിജയി ആയതോടെയാണ് സോഷ്യൽ മീഡിയയിൽ അഖിലിന് വലിയ സ്വീകാര്യത ലഭിച്ചുതുടങ്ങിയത്. യുവാക്കൾക്കിടയിൽ വലിയ പിന്തുണയുള്ള അഖിൽ കൊട്ടാരക്കരയിൽ മത്സരിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
സിപിഎം മണ്ഡലം
2006 ലാണ് ബാലകൃഷ്ണ പിള്ളയെ അട്ടിമറിച്ച് ഐഷ പോറ്റിയാണ് സി പി എമ്മിന് വേണ്ടി മണ്ഡലം പിടിച്ചത്. പിന്നീട് ഇതുവരേയും സി പി എമ്മിന് ഇവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിലൂടെയാണ് സി പി എം മണ്ഡലം നിലനിർത്തിയത്. 10,814 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇക്കുറിയും കെഎൻ ബാലഗോപാലിനെ തന്നെയാകും സി പി എം മത്സരിച്ചേക്കുക. അതേസമയം സി പി എം നേതൃത്വവുമായ അകന്ന ഐഷ പോറ്റിയെ മത്സരിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസിൽ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. സ്വതന്ത്രസ്ഥാനാര്‍ഥിയായി ഐഷ പോറ്റി മത്സര രംഗത്തില്ലെങ്കിൽ മാത്രം മറ്റാരെയെങ്കിലും പരിഗണിച്ചാൽ മതിയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഐഷ പോറ്റിയുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications