'ഇനി തീപന്തം പോലെ കത്തും, ആരേയും പേടിയില്ല, ജനം പിന്തുണച്ചാൽ പുതിയ പാർട്ടി'; പിവി അൻവർ
'സിപിഎമ്മിന് മറുപടിയുമായി പിവി അൻവർ. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്നും പിവി അന്‍വർ പറഞ്ഞു. ജനങ്ങളുടെ പിന്തുണ അറിയുകയാണ് അടുത്ത ശ്രമം. ജനം പിന്തുണച്ചാൽ പുതിയ പാർട്ടി രൂപീകരിക്കുന്നത് ആലോചിക്കുമെന്നും അൻവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പാർട്ടിയെ ദുർബലപ്പെടുത്താൻ താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള വോട്ട് സാധാരണക്കാരന്റേതാണ്. ആ പാവപ്പെട്ടവരെ സഹായിക്കുന്നത് താഴെ തട്ടിലുള്ള നേതാക്കളാണ്. എന്നാൽ അവർക്ക് ഇവിടെ ചോദ്യം ചെയ്യാനുള്ള സാഹചര്യമില്ല. പാർട്ടി ഓഫീസുകളിൽ ഇപ്പോൾ ആളുകൾ പൊതുപ്രശ്നങ്ങളുമായി വരാത്ത സാഹചര്യമാണ്. ഈ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തലത്തിൽ പോലീസിങ് നടക്കുകയാണ്.ഇതൊക്കെയാണ് ഞാൻ ഏറ്റുപറഞ്ഞത്.

കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് അച്ചടി ഭാഷയിൽ പറഞ്ഞാൽ അന്വേഷണമാകില്ല. സ്വർണക്കടത്ത് സംബന്ധിച്ച പരാതികളിൽ എന്തെങ്കിലും നടപടിയെടുത്തോ? അതുകൊണ്ട് വസ്തുനിഷ്ഠമായ അന്വേഷണം എന്ന് പാർട്ടി സെക്രട്ടറി പറയുന്നത് അംഗീകരിക്കാനാകില്ല. താൻ പറയുന്നത് പാർട്ടി അന്വേഷിച്ചില്ല. പാർട്ടി സെക്രട്ടറി പറയുന്നതാണോ സത്യം അല്ല തങ്ങൾ അനുഭവിക്കുന്നതാണോയെന്ന് പാർട്ടി പ്രവർത്തകർ തന്നെ തീരുമാനിക്കട്ടെ. ഞാൻ സാധാരണ ജനങ്ങൾക്കൊപ്പമാണ്.
2016 ൽ ഞാൻ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് പാർട്ടിപ്രവർത്തകർ നടത്തിയത്. എന്നാൽ സ്ഥാനാർത്ഥിയായി 20 ദിവസം കൊണ്ട് പിവി അൻവർ മൂർധാബാദ് എന്ന് വിളിച്ച സഖാക്കൾ എനിക്ക് സിന്ദാബാദ് വിളിച്ചു. തനിക്കെതിരെ അന്ന് ചിലർ നടത്തിയ പണി പാർട്ടി നേതാക്കളാണ് ഇപ്പോൾ നടത്തുന്നതെങ്കിൽ നടത്തട്ടെ. സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് ഇതെല്ലാം മനസിലാകും. നിലമ്പൂരിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ പിന്തുണ നൽകാമെന്ന് പാർട്ടി ഇങ്ങോട്ട് വന്ന് പറഞ്ഞതാണ്.
ഏത് വലിയവനേയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പാർട്ടിയുടെ ഭരണഘടനയിലുണ്ട്. പക്ഷെ ഇവിടെ അതൊന്നും പറയാനില്ല. ഇഎംഎസിന്റേയും എകെജിയുടേയും നായനാരുടേയും വിഎസിന്റേയും കാലത്ത് അതുണ്ടായിരുന്നു. പാർട്ടിയിൽ മനസ് മടുത്ത് പ്രവർത്തകർ ഇറങ്ങിപ്പോകും. ലോക്സതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതാണ്. എന്നിട്ടും പരിശോധന ഇല്ലെങ്കിൽ പ്രവർത്തകർ പോകും. കെകെ ശൈലജ വടകരയിൽ തോറ്റത് ടീച്ചറുടെ പ്രശ്നമായിരുന്നില്ല. പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ച് മാറ്റി കുത്തിയതാണ്. ഇത് പാര്‍ട്ടി വിലയിരുത്തിയോ?ഏഴാം കൂലിയായ അൻവർ ഇതിലൊക്കെ അന്വേഷണം നടത്തിയിട്ടുണ്ട്. വലിഞ്ഞ് കയറി വന്ന പഴയ കോൺഗ്രസുകാരൻ കാണിച്ച മനസ് പോലും കാണിക്കാതെ എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമെന്താണ്. ഇനി ജനം തീരുമാനിക്കട്ടെ.
ഞാൻ ഇപ്പോൾ പുറത്താണല്ലോ. ഞാൻ പറഞ്ഞത് മനസിലാകുന്ന കോക്കസിൽ ഇല്ലാത്ത പാർട്ടിക്കാർ എനിക്കൊപ്പം നിൽക്കും. ഞാൻ ഇനിയും നീതിനിഷേധത്തിനെതിരെ സംസാരിക്കും.നീതിനിഷേധത്തിനെതിരെ സംസാരിക്കുന്നത് തുടരും. മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ ഞാൻ സംസാരിക്കും. ജീപ്പിൽ കയറി നിന്ന് സംസാരിക്കും. യുവാക്കളെ ഉണർത്താൻ ശ്രമിക്കും. സാധാരണക്കാരോട് സംസാരിക്കും. രാഷ്ട്രീയ നേതൃത്വ നെക്സസിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. അതിൽ പ്രതിപക്ഷത്ത് അടക്കം ഉള്ളവർ ഉണ്ട്.
ജനങ്ങൾ എവിടെ നിൽക്കുന്നു എന്നറിയണം. ഇതിനോട് ജനം യോജിക്കുന്നുണ്ടോയെന്ന് അറിയാനാണ് ഗൂഗിൾ ഫോം ഇട്ടത്. ജനം എന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കും. ഇനി ഞാൻ തീപന്തം പോലെ കത്തും. ആരേയും പേടിക്കാൻ ഇല്ല. എനിക്ക് ഇനി പരിമിതിയില്ല. ജനങ്ങളെ വെച്ച് ഇതിനെയെല്ലാം പ്രതിരോധിക്കും. ജനങ്ങൾക്ക് മിണ്ടാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് സംസാരിച്ച് കൊണ്ടേയിരിക്കും.
അടിമകൾ അല്ലാത്ത മനുഷ്യർ സംസാരിക്കും. ഈ കപ്പൽ ഒന്നായി മുങ്ങാൻ പോകുകയാണ്. കപ്പൽ ദുർബലപ്പെടുമ്പോൾ കപ്പിത്താൻ ശ്രദ്ധിക്കുമല്ലോ. അതിനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ ഞാൻ തന്നെയാണ് കപ്പൽ മുക്കുന്നതെന്ന് പറഞ്ഞാൽ എന്ത് ചെയ്യും', അൻവർ പറഞ്ഞു.












Click it and Unblock the Notifications