പാലായിൽ ജോസ് മത്സരിച്ചാൽ ജയിപ്പിക്കില്ല.. മറുതന്ത്രവുമായി പിജെ ജോസഫും കോൺഗ്രസും..തുറുപ്പ് കാപ്പനോ?
കോട്ടയം; ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസ് കെ മാണി-എൽഡിഎഫ് ധാരണയായിരിക്കുകയാണ്. 38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കൊണ്ടാണ് ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറിയിരിക്കുന്നത്. രാജ്യസഭാംഗത്വവും രാജി വെയ്ക്കുമെന്നാണ് ജോസ് പ്രഖ്യാപിച്ചത്. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകൾ സംബന്ധിച്ചും അന്തിമ ധാരണയായിരിക്കുകയാണ്.
സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും എൻസിപിയുട സിറ്റിംഗ് സീറ്റായ പാലായും ഉൾപ്പെടെ 12 സീറ്റുകൾ ജോസിന് വിട്ടു നൽകാനാണ് നിലവിലെ തിരുമാനം. ഇതോടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി തന്നെ പാലായിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.എന്നാൽ പാലായിൽ ജോസ് എത്തിയാൽ മറുപണി കൊടുക്കാനാണ് പിജെ ജോസഫ് വിഭാഗത്തിന്റെ നീക്കം

ഒടുവിൽ മുന്നണി വിട്ടു
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച തർക്കമാണ് ഒടുവിൽ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തിലേക്ക് വഴിവെച്ചത്. ജോസ് ഇടതുപാളയത്തിലേക്കാണെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച അനിശ്ചിതത്വങ്ങളായിരുന്നു മുന്നണി മാറ്റം വൈകാൻ കാരണമായത്.

10 മുതൽ12 സീറ്റുവരെ
എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലായും സിപിഐയുടെ കാഞ്ഞിരപ്പള്ളിയുമായിരുന്നു കല്ലുകടിയായി നിലനിന്നിരുന്നത്. നിലവിൽ ഏതൊക്കെ സീറ്റുകൾ നൽകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലേങ്കിലും 10 മുതൽ 12 സീറ്റുകൾ വരെ നൽകാനാണ് തിരുമാനമെന്നാണ് സൂചന. ഇതിൽ കോട്ടയം ജില്ലയിൽ മാത്രം 6 സീറ്റുകൾ വരെ ജോസ് കെ മാണിക്ക് വിട്ട് നൽകും.

പാലായും കാഞ്ഞിരപ്പള്ളിയും
കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കോട്ടയം , കൂടാതെ പാലാ, കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള സീറ്റുകളാണ് ജോസ് പക്ഷത്തിന് നൽകാൻ ഒരുങ്ങുന്നത്. പാലാ സീറ്റിൽ എൻസിപിയും എംഎൽഎയായ മാണി സി കാപ്പനും ഉയർത്തുന്ന സകല പ്രതിഷേധങ്ങളേയും തള്ളികൊണ്ടാണ് മണ്ഡലം ഇപ്പോൾ ജോസിന് വിട്ട് കൊടുക്കാൻ സിപിഎം ഒരുങ്ങുന്നത്.

പ്രതിഷേധങ്ങൾ തള്ളി
പൊരുതി നേടിയ സീറ്റാണ് പാലായെന്നും എന്തൊക്കെ സംഭവിച്ചാലും മണ്ഡലം വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പൻ വ്യക്തമാക്കിയത്. വരുന്ന നിയസഭ തിരഞ്ഞെടുപ്പിൽ താൻ തന്നെ മണ്ഡലത്തിൽ നിന്നും വീണ്ടുംജനവിധി തേടുമെന്നും കാപ്പൻ പറഞ്ഞിരുന്നു. പാലാ സിപിഎം വിട്ട് കൊടുത്താൽ ചില അറ്റകൈ തിരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നതടക്കം മാണി സി കാപ്പൻ വെല്ലുവിളിച്ചിരുന്നു.

ജോസ് മത്സരിച്ചേക്കും?
എന്നാൽ ഇതിനെയെല്ലാംതള്ളിക്കൊണ്ടാണ് പാലാ എൻസിപിയിൽ നിന്നും ജോസിന് നൽകാൻ സിപിഎം തിരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യസഭ എംപി സ്ഥാനം രാജിവെച്ച് ജോസ് നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ നി്നന് മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായി. എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ ജോസ് കെ മാണി മന്ത്രി സ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്.

പരാജയപ്പെടുത്തുമെന്ന്
അതേസമയം ജോസ് പാലായിൽ മത്സരിച്ചാൽ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് പിജെ ജോസഫ് പറഞ്ഞത്. ജോസിന്റെ മുന്നണി മാറ്റത്തിനെതിരെ പിജെ ജോസഫ് ആഞ്ഞടിക്കുകയും ചെയ്തു. പാലാ ഉപതിരഞ്ഞെടുപ്പിൽ വഞ്ചിച്ചത് ജോസ് കെ മാണിയാണെന്ന് ജോസഫ് കുറ്റപ്പെടുത്തി.

വിലകുറഞ്ഞതാണ്
യുഡിഎഫിനെതിരെ ജോസ് കെ മാണി ഉയർത്തുന്ന ആക്ഷേപങ്ങൾ വിലകുറഞ്ഞതാണ്. ബജറ്റ് അവതരണ വേളയിൽ നിയമസഭയിൽ മാണി സാറിവെ
അങ്ങേയറ്റം എതിർത്ത വളഞ്ഞിട്ട് ആക്ഷേപിച്ച പാർട്ടിയാണ് സിപിഎം.
അന്ന് യുഡിഎഫാണ് മാണി സാറിനൊപ്പം നിന്നത് മറന്ന് കൊണ്ടാണ് ഇപ്പോൾ ജോസ് അവർക്കൊപ്പം പോയിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരം
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗമാണ് ധാരണ ലംഘിച്ചത്. മുന്നണിയിലെ എല്ലാ ഘടകക്ഷികളും ജോസുമായി ചർച്ച നടത്തിയിട്ടും സ്വന്തം ഇഷടപ്രകാരമാണ് അവർ പുറത്തുപോയതെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം പാലാ മണ്ഡലത്തിൽ ജോസ് എത്തിയാൽ തോൽപ്പിച്ചിരിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.

വെല്ലുവിളിയാണ്
പാലായില്‍ പാര്‍ട്ടി മത്സരിക്കണോ എന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയെ നോക്കി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ജോസ് വരികയാണെങ്കിൽ ശക്തമായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയെന്നത് ജോസഫ് പക്ഷത്തിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ എൽഡിഎഫിൽ നിന്ന് പാലാ സീറ്റിന്റെ പേരിൽ ഇടഞ്ഞ് നിൽക്കുന്ന മാണി സി കാപ്പനെ മറുകണ്ടം ചാടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ജോസിന് തിരിച്ചടി നൽകാൻ
കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാപ്പനെ നിര്‍ത്തി പാലാ പിടിച്ചെടുത്ത് ജോസിന് രാഷ്ട്രീയ തിരിച്ചടി നല്‍കണമെന്നാണ് പിജെ ജോസഫ് വിഭാഗവും കോൺഗ്രസും ആലോചിക്കുന്നത്.

ചർച്ച നടന്നിട്ടില്ല
അതേസമയം യുഡിഎഫിലേക്ക് പോയേക്കുമെന്നുള്ള വാർത്തകൾ തള്ളി മാണി സി കാപ്പൻ രംഗത്തെത്തി. ഇത്തരത്തിലുള്ള ചർച്ചകകൾ അടിസ്ഥാന രഹിതമാണ്. എൻസിപി ഇടതുപക്ഷ മുന്നണിയിൽ അടിയുറച്ചു നിൽക്കും.പാലാ അടക്കം ഒരു സീറ്റിനെക്കുറിച്ചും എൽഡിഎഫിൽ ചർച്ച നടന്നിട്ടില്ല. ചർച്ച നടക്കാത്ത കാര്യത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കാപ്പൻ പറഞ്ഞു.












Click it and Unblock the Notifications