'കൈരളിയും മീഡിയാ വണ്ണും മാപ്പ് പറയാതെ അവരോട് സംസാരിക്കില്ല', നിലപാട് വ്യക്തമാക്കി ഗവർണർ
തിരുവനന്തപുരം: മാധ്യമ വിലക്ക് സംബന്ധിച്ച വിവാദത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൈരളി ചാനലും മീഡിയാ വണ്ണും മാപ്പ് പറയാത്തിടത്തോളം അവരുമായി ഒരുകാരണവശാലും സംസാരിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ട്വിന്റി ഫോർ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ പ്രതികരണം. കൈരളി ചാനലിനോട് സംസാരിക്കാന്‍ തയ്യാറാകാത്തതിന് കാരണം സിപിഎമ്മും കൈരളിയും തമ്മിലുളള വ്യത്യാസം തനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണെന്ന് ഗവർണർ പറഞ്ഞു. ''മീഡിയാ വണ്ണുമായുളളത് പഴയ കഥയാണ്. അവര്‍ ജമാഅത്ത് ഇ ഇസ്ലാമിയുടെ ചാനലാണ്. മീഡിയാ വണ്ണും ജമാഅത്ത് ഇ ഇസ്ലാമിയും തമ്മില്‍ വ്യത്യാസമൊന്നും ഇല്ല''.
''അവര്‍ നിരോധിക്കപ്പെട്ട ചാനലോ അല്ലയോ എന്നതല്ല, തനിക്ക് തന്റെ അഭിപ്രായമുണ്ടാകാനുളള അവകാശമുണ്ട്. കാരണം താന്‍ മൗദൂദിയെ വായിച്ചിട്ടുണ്ട്. തീവ്രവാദത്തിന് ഉത്തരവാദിയായി പല ഗവേഷകരും ചൂണ്ടിക്കാട്ടുന്നത് മൗദൂദിയെ ആണ്''. മന്ത്രിയെ കുറിച്ചുളള ട്വീറ്റില്‍ പറയുന്ന കാര്യം തെറ്റായി നല്‍കിയത് തിരുത്താമെന്ന് പറഞ്ഞിട്ടും അവര്‍ തിരുത്തിയില്ലെന്നും ഗവർണർ വ്യക്തമാക്കി.
''ഗവര്‍ണര്‍ പദവിയെ ഏതെങ്കിലും മന്ത്രി താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ എന്നാണ് ട്വീറ്റില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചാല്‍ എന്നല്ല. രാജ്ഭവന്‍ പിആര്‍ഒ അവരെ അക്കാര്യം അറിയിച്ചു. തിരുത്താതെ അവര്‍ വിമര്‍ശനം എന്ന വാക്ക് തന്നെ ഉപയോഗിച്ചു. മീഡിയാ വണ്ണും കേഡര്‍ മീഡിയ ആണ്''. ഷഹബാനു കേസിന് ശേഷം അവര്‍ തന്നെ മുന്‍വിധിയോടെയാണ് കാണുന്നത് എന്നും ഗവർണർ കുറ്റപ്പെടുത്തി.
''അക്രമവും നുണകളും പ്രചരിപ്പിക്കുന്നവരോട് തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. തന്നെ അറിയിക്കാതെയാണ് രാജ്ഭവന്‍ പിആര്‍ഒ അവര്‍ക്ക് വാര്‍ത്താസമ്മേളനത്തിന് അനുവാദം നല്‍കിയത്. ഒരു കാരണവും ഇല്ലാതെയാണ് അവര്‍ തനിക്ക് എതിരെ വാര്‍ത്ത നല്‍കുന്നത്. കൈരളിയും മീഡിയാ വണ്ണും മാപ്പ് പറയാതെ തന്റെ അരികത്ത് പോലും വരാന്‍ അനുവദിക്കില്ല. ഇത്തരക്കാരെ ഒഴിവാക്കുക എന്നത് തന്നെയാണ് താന്‍ ചെയ്യുക. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം നടക്കട്ടെ. കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലുളളവര്‍ക്കാര്‍ക്കും കൈരളിയോട് സഹതാപമില്ല. അവര്‍ക്ക് കേരളത്തില്‍ ബിസിനസ്സ് നടത്തണം''. മാധ്യമസ്ഥാപനങ്ങളിലുളളവര്‍ രാവിലെ മുതല്‍ തന്നെ ഫോണില്‍ വിളിച്ച് പറയുന്നുണ്ട്, പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് സമ്മര്‍ദ്ദം മൂലമാണെന്നും ഒന്നും തോന്നരുത് എന്നും ഗവർണർ പറഞ്ഞു.