കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ മേയാന്‍ അനുവദിക്കില്ല; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിന്‍റ ഭാഗമായി രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയാണ്. തോന്നിയത് പോലെയുള്ള അന്വേഷണമാണ് നടക്കുന്നത്. ദേശീയ തലത്തിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടത്തുന്നു. പ്രതിപക്ഷ കക്ഷികള്‍ അധികാരത്തിലുള്ളിടത്തെല്ലാം ഭരണം അസ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുകയാണ്. ഭൂപേന്ദർ സിംഗ് ഹൂഡ അഖിലേഷ് യാദവ് പോലുള്ള മുൻ മുഖ്യമന്ത്രിമാരെ അന്വേഷണ ഏജൻസികൾ വേട്ടയാടി. കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തതും അസാധാരണ നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദിക്ക് കത്തയക്കും
ഇക്കാര്യങ്ങളെല്ലാം വിശദമാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിക്ക് എതിരായ രാഷ്ട്രീയ സംഭവങ്ങൾ വരുന്നസാഹചര്യത്തിലാണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്. പ്രതികളുടെ രഹസ്യ മൊഴികള്‍ പോലും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുകയാണ്.
ബിജെപിയില്‍ എത്തിയാല്‍
ഏത് അഴിമതിക്കാരും ബിജെപിയില്‍ എത്തിയാല്‍ പിന്നെ കേസില്ലെന്ന സ്ഥിതിയാണ് ഉള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ മേയാന്‍ സ്വാഭാവികമായും കഴിയില്ല. എന്നാൽ സംസ്ഥാന സർക്കാരിന് എതിരായ അന്വേഷണങ്ങളെ കോൺഗ്രസും ബിജെപിയും പിന്തുണക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് സഹായം നല്‍കലല്ല കേന്ദ്ര ഏജന്‍സികളുടെ ജോലി.
പണം ഒഴുക്കുന്നു
വ്യവസ്ഥാപിതമായി മാത്രമേ ഏജന്‍സികള്‍ പ്രര്‍ത്തിക്കാവു. അന്വേഷണം തോന്നിയ പോലെ ആകരുത്. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കുന്നു. ഇതിനായി 20 കോടി മുതല്‍ 50 കോടി വരെയാണ് റേറ്റ് നിശ്ചയിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം സംഭവങ്ങല്‍ക്കെതിരെ ഒരു തരം അന്വേഷണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
രവീന്ദ്രനു ഭയപ്പാടില്ല
ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്‍റെ അഢീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ചെയ്തു. രവീന്ദ്രന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പോയി തെളിവ് കൊടുക്കും. കൃത്യമായ അന്വേഷണം നടന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏജന്‍സികള്‍ക്ക് അദ്ദേഹത്തെ ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്ന വിശ്വാസം തനിക്കുണ്ട്. ചോദ്യം ചെയ്യലിൽ രവീന്ദ്രനു ഭയപ്പാടില്ല. കൊവിഡും വന്നാല്‍ ചികിത്സിക്കേണ്ടെന്നാണോ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
സുരേന്ദ്രന്‍റെ മറുപടി
അതേസമയം മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ തലേന്ന്
ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. സിഎം രവീന്ദ്രൻ തെറ്റുകാരനല്ലെങ്കിൽ ഇഡിയെ പേടിച്ച് ഇല്ലാത്ത രോ ഗം അഭിനയിച്ച് എന്തിനാണ് ആശുപത്രിയിൽ കിടക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഊരാളുങ്കലിനെ സിപിഎം നേതാക്കൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ചെന്നിത്തല
കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി