യുവാവിനെ വിളിച്ചുവരുത്തിയത് ഹസീന; പിന്നാലെ ഭർത്താവെത്തി വായിൽ തുണി തിരുകി മർദ്ദിച്ചു, അറസ്റ്റ്
എറണാകുളം: യുവാവിനെ ലോഡ്ജ് മുറിയിലേക്ക് വിളിച്ച് വരുത്തി കെട്ടിയിട്ട് മർദ്ദിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ അൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തനിക്ക് ഹോം നേഴ്സിന്റെ ജോലി വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തറ ഹോം നഴ്സ് സർവ്വീസ് നടത്തി വരുന്ന യുവാവിനെ ഹലീന ബന്ധപ്പെട്ടത്. ചില സ്ഥലങ്ങളിൽ ജോലി ഉണ്ടെന്ന് കാണിച്ച് യുവാവ് ഹസീനയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിനിടയിൽ യുവാവിനോട് ഹസീന കുറച്ച് പണം കടമായി ചോദിച്ചു. പണം തരാമെന്ന് യുവാവ് ഉറപ്പ് നൽകി. ഫോൺ വഴി അക്കൗണ്ടിലേക്ക് അയച്ച് തരാമെന്നായിരുന്നു യുവാവ് അറിയിച്ചത്. എന്നാൽ തനിക്ക് കുറെ കടം ഉള്ളതിനാൽ അക്കൗണ്ടിൽ പൈസ വന്നാൽ ബാങ്ക് ആ പണം പിടിക്കുമെന്ന് ഹസീന യുവാവിനോട് പറഞ്ഞു. പണം നേരിട്ട് തരാനും ആവശ്യപ്പെട്ടു.
ഇതുപ്രകാരമാണ് യുവാവ് ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിൽ എത്തിയത്. എന്നാൽ യുവാവ് എത്തിയ പിന്നാലെ ഹസീനയുടെ ഭർത്താവ് ജിതിനും സുഹൃത്ത് അൻഷാദും ചേർന്ന് യുവാവിനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലേയും കൈയ്യിലേയും ആഭരണങ്ങൾ ഊരിയെടുത്ത് പേഴ്സിൽ നിന്നും പൈസയും കവർന്നു. കൂടാതെ എടിഎം ഉപയോഗിച്ച് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പൈസ എടുത്തു. 40,000 രൂപയോളമാണ് യുവാവിൽ നിന്നും തട്ടിയത്.
യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച അൻഷാദ് ഇതു പെന്റാ മേനകയിലെ കടയിൽ വിൽക്കുകയും ചെയ്തു. ഗൂഗിൾ പേ വഴിയും 15,000 രൂപ ഹസീന കൈക്കലാക്കിയിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെ പോലീസിൽ പരാതിപ്പെടാൻ യുവാവ് ഭയന്നു. എന്നാൽ പിന്നീട് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.












Click it and Unblock the Notifications