'ഒരുപാട് ബിംബങ്ങൾ തകർന്നുവീണു, തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണ്': ടി പത്മനാഭൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. സർക്കാർ നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നുവെന്നും ഇരയുടെ ഒപ്പം എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ലെന്നും ധീരയായ ഒരു പെൺകുട്ടിയുടെ ശ്രമമാണെമന്നും ടി പത്മനാഭൻ പറഞ്ഞു.
സാംസ്കാരിക മന്ത്രിയുടേത് നിഷ്കളങ്കമായ സത്യപ്രവനയാണെന്നും പുറത്ത് വന്ന കടലാസ് കഷണങ്ങളിൽ നിന്ന് ഒരുപാട് ബിംബങ്ങൾ തകർന്നുവീണുവെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

ഊഹാപോഹങ്ങൾക്ക് ഇടവരാൻ സർക്കാർ അനുവദിക്കരുതെന്നും ഊഹാപോഹങ്ങൾ നാം അനുമതി നൽകിയാൽ ചിലപ്പോൾ നിരപരാധികളെക്കുറിച്ചും ഇയാളും അതിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും അത് സംഭവിക്കരുത്. അത് സർക്കാർ വിചാരിച്ചാൽ പൂർണമായും ഇല്ലാതാക്കാൻ കഴിയും. എല്ലാ കാർഡുകളും എടുത്ത് മേശപ്പുറത്തിടണം. ഒന്നുപോലും മേശയ്ക്കുള്ളിൽ ലോക്കിട്ട് സൂക്ഷിച്ചു വെക്കരുത്. എന്നാൽ മാത്രമെ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകൂ എന്നും ടി പത്മനാഭൻ പറഞ്ഞു.
ഇങ്ങനെ ചെയ്താൽ മാത്രമെ ജനങ്ങൾക്ക് വിശ്വാസമുണ്ടാകൂ എന്ന് സർക്കാരും മനസ്സിലാക്കണം. മനസ്സിലാക്കിയിട്ടില്ലെങ്കിൽ അവർക്കും മോശം, നമുക്കും മോശം. സാംസ്കാരിക കേരളത്തിന് ഒട്ടാകെ മോശമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഏറെ ദുഖിതനാണ്. ഇതിലൊന്നും ആനന്ദിത്തുന്നേയില്ല.
സർക്കാരിന്റെ വിഷമത്തിലും ആനന്ദിക്കുന്നില്ല. നടന്മാരുടെ വിഷമത്തിലും ആനന്ദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടാൻ പോകുന്നവരുടെ കാര്യത്തിലും ഞാൻ ദുഖിതനാണ്. ഞാൻ കണ്ണീർ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഒരറുതി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ടി പത്മനാഭൻ പറഞ്ഞു.
അതേ സമയം നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനക്കുമ്പോഴും മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കേണ്ടെന്ന തീരുമാനത്തിലാണ് സി പി എം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ നിലവിൽ എം എൽ എ സ്ഥാനത്ത് രാജി വേണ്ടെന്നാണ് നിലപാട് എന്നാണ് വിവരം. കേസിന്റെ മുന്നോട്ട് പോക്ക് പരിശോധിക്കും. തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം.
പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മുകേഷ് വിശദീകരണം നൽകിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് അറിയിച്ചു.
ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്.












Click it and Unblock the Notifications