'ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി'; മേയറൂറ്റി തിരുവനന്തപുരത്ത് "Job for sale'', പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: കരാര്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.മേയറുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു.
അതിനിടെ സോഷ്യൽ മീഡിയയിൽ മേയർക്കെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുതൽ വിടി ബല്‍റാം അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് വന്നിട്ടുണ്ട്.

''കേവലം ട്രോൾ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല ഇത്. സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല. ഇത് ഗുരുതരമായ അഴിമതിയാണ്. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. ജനങ്ങളോടുള്ള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം. ഇവർക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നിൽ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കിൽ അതും പുറത്തു വരണം'' എന്ന് ബൽറാം പ്രതികരിച്ചു.

കേരളത്തിലെ യുവജനങ്ങൾക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത്. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം. AKG സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്.ആനാവൂർ നാഗപ്പനോ സിപിഎമ്മോ അല്ല തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. അതീവ ഗൗരവമുള്ള ഈ വിഷയം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് എന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് മേയറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധിക്കുന്നവരെയല്ല, തൊഴിൽ തട്ടിപ്പുകാരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. മേയറുടെ കത്തിനു പുറമെ പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെ കത്ത്. തൊഴിൽ അവസരങ്ങൾ ചൂണ്ടിക്കാട്ടി ഒന്നിനു പുറകെ ഒന്നായ കത്തുകൾ ആനാവൂർ നാഗപ്പന്റെ വിലാസത്തിലേക്ക് പോകുവാൻ ആനാവൂർ നാഗപ്പനല്ല PSC. തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത് സമാനതകളില്ലാത്ത സ്വജനപക്ഷപാതമാണ്, അഴിമതിയാണ് എന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: ''മേയറുടെ കത്ത് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ രാജിവെയ്ക്കേണ്ടി വന്ന സാഹചര്യത്തിനു തുല്യം. മേയർ രാജിവെച്ച് പുറത്തു പോകണം. തിരുവനന്തപുരം മേയർ പാർട്ടിപ്രവർത്തകർക്ക് ജോലി നൽകാമെന്നു പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണ്. ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവെച്ചു പുറത്ത് പോകണം. മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ.പി. ജയരാജൻ ബന്ധുനിയമനത്തിനു കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്''.

''ഇക്കാര്യത്തിൽ ഇ.പി.രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നത് .സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്ക് ഒരു നിമിഷം തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജിവെച്ച് പുറത്തുപോകണം.നേരത്തെ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സി പി എം ഇപ്പോൾ മുൻവാതിൽ തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണ്…''

'മേയറൂറ്റി ഡൽഹിയിൽ "Where is my Job”, മേയറൂറ്റി തിരുവനന്തപുരത്ത് "Job for sale'', ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി' എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. 'CPM ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കേരളത്തിലെ സഞ്ചരിക്കുന്ന "എംപ്ലോയിമെന്റ് എക്സ്ചേഞ്ചാണോ " ?
മേയറുടെ കത്തിനു പിന്നാലെ പാർലമെന്ററി പാർട്ടി സെക്രട്ടറിയുടെ കത്ത്... ഇത് തെമ്മാടിത്തരമാണ് , തോന്നിവാസമാണ് , അധികാര ദുർവിനിയോഗമാണ് , അഴിമതിയാണ് , സ്വജനപക്ഷപാതമാണ്, സത്യപ്രതിജ്ഞാലംഘനമാണ്. മേയർ തൊഴിൽ തട്ടിപ്പുകാരിയാണ്' എന്നും രാഹുൽ കുറിച്ചു.












Click it and Unblock the Notifications