മാട്രിമോണി വഴി സൗഹൃദം സ്ഥാപിച്ച് 36 പവനും 11 ലക്ഷവും തട്ടി മുങ്ങി; യുവാവ് അറസ്റ്റിൽ
മലപ്പുറം: മാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും വാങ്ങി മുങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടില്‍ സഞ്ജു(40) ആണ് അറസ്റ്റിലായത്. രണ്ട് സ്ത്രീകളുടെ പരാതിയിൽ മലപ്പുറം വനിതാ പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

വെബ്സൈറ്റിൽ പരസ്യം നൽകുന്ന പെൺകുട്ടികളെ കുറിച്ച് മനസിലാക്കിയ ശേഷം ഇവരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ ബന്ധം തുടങ്ങുന്നത്. തുടർന്ന് വീട്ടുകാരടുത്തേക്ക് വിവാഹാലോചനയുമായി പോകുമത്രേ. ഇതോടെ വീട്ടുകാരേയും പാട്ടിലാക്കിയാണ് തട്ടിപ്പ്. എറണാകുളം കാരനായ ഇയാൾ ഇവിടെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. നിരവധി സ്ത്രീകളുമായി ഇയാൾ ഇത്തരത്തിൽ സൗഹൃദം സ്ഥാപിച്ചിട്ടുണ്ടത്രേ.
സൗഹൃദം സ്ഥാപിച്ച് കഴിഞ്ഞാൽ പുന്നെ ക്ഷണക്കത്ത് തയ്യാറാക്കുക, വിവാഹ വസ്ത്രം വാങ്ങി കൊടുക്കുക , വിവാഹത്തിനായി ഓഡിറ്റോറിയം ബുക്ക് ചെയ്യുക, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ വാങ്ങുക തുടങ്ങി കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും ഇയാൾ നടത്തും. വീട്ടുകാർ കമഅമും പൂട്ടി വിശ്വസിച്ചെന്ന് കണ്ടാൽ പിന്നെ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുമത്രേ.
പരാതിക്കാരിൽ നിന്നും 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് 10 ലക്ഷവും ആറുപവനും ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. നിരവധി പേർ ഇയാളുടെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. ഇയാൾക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സ്ത്രീകളെ പറ്റിച്ച് ഇവരിൽ നിന്നും പണം കൈക്കലാക്കിയാണ് സുഖ ജീവിതം.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം സി ഐ റസിയ ബംഗാളത്ത്, എസ് ഐ എം കെ ഇന്ദിരാമണി, എസ് എച്ച് ഒ പി എം സന്ധ്യാദേവി എന്നിവര്‍ മലപ്പുറം പോലീസിന്റെ സഹായത്തോടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications