കാക്കിയിട്ടവരുടെ ഗുണ്ടാവിളയാട്ടം! എടത്തല സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെ കേസ്...
ചൊവ്വാഴ്ച വൈകീട്ട് എടത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മഫ്തിയിലെത്തിയ പോലീസ് സംഘം ക്രൂരമായി മർദ്ദിച്ചത്.
കൊച്ചി: ആലുവ എടത്തലയിൽ മഫ്തിയിലെത്തി യുവാവിനെ തല്ലിച്ചതച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. എടത്തല സ്റ്റേഷനിലെ ഈ നാല് പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. നടപടി എടുക്കാൻ ഡിവൈഎസ്പി ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും നടത്തും.
ചൊവ്വാഴ്ച വൈകീട്ട് എടത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മഫ്തിയിലെത്തിയ പോലീസ് സംഘം ക്രൂരമായി മർദ്ദിച്ചത്. പോലീസുകാർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ തന്റെ ബൈക്കിലിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉസ്മാന് മർദ്ദനമേറ്റത്. തുടർന്ന് ഉസ്മാനെ കാറിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ കാറിൽ ഉണ്ടായിരുന്നത് പോലീസുകാരാണെന്ന് ഉസ്മാനും നാട്ടുകാർക്കും അറിയില്ലായിരുന്നു. ഉസ്മാനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയെന്ന് കരുതി പരാതി നൽകാനായി എടത്തല സ്റ്റേഷനിൽ എത്തിയപ്പോഴാണ് നാട്ടുകാർ ഉസ്മാനെ കണ്ടത്. ഇതിനിടെ കാറിൽ വച്ചും സ്റ്റേഷനിൽ വച്ചും ക്രൂരമായ മർദ്ദനമേറ്റ ഉസ്മാന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഉസ്മാനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുതരമെന്ന്...
ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ഉസ്മാന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പോലീസുകാരുടെ മർദ്ദനത്തിൽ യുവാവിന്റെ കവിളെല്ല് തകർന്നതായും, നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഉസ്മാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, സംഭവം വിവാദമായതോടെ യുവാവിനെ മർദ്ദിച്ച എല്ലാ പോലീസുകാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയകക്ഷികൾ എടത്തല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ചോദ്യം ചെയ്തു.
നോമ്പു തുറക്കാനായി പള്ളിയിൽ പോകുകയായിരുന്ന ഉസ്മാന്റെ ബൈക്കിലാണ് പോലീസുകാർ സഞ്ചരിച്ച സ്വകാര്യ കാർ ഇടിച്ചത്. കാറിലുണ്ടായിരുന്ന പോലീസുകാരെല്ലാം മഫ്തിയിലായിരുന്നു. കാറിലുണ്ടായിരുന്നത് പോലീസുകാരാണെന്നറിയാതെ ബൈക്കിലിടിച്ചതിനെ ഉസ്മാനും നാട്ടുകാരും ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പോലീസുകാർ ഉസ്മാനെ മർദ്ദിച്ച് കാറിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോവുകയായിരുന്നു.

തടിച്ചുകൂടി
എടത്തല സർക്കാർ ഹയർസെക്കൻഡറി സ്കൂളിന് മുമ്പിൽ നിന്നാണ് ഉസ്മാനെ പോലീസുകാർ കാറിൽ കയറ്റിയത്. അവിടെവച്ചും പിന്നീട് സ്റ്റേഷനിലെത്തുന്നത് വരെ കാറിലിട്ടും ഉസ്മാനെ ക്രൂരമായി തല്ലിച്ചതച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉസ്മാനെ പോലീസ് കൊണ്ടുപോയതറിഞ്ഞ് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എടത്തല പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഇതിനിടെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കമായി. പിന്നീട് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർക്ക് ഇടയിലൂടെ ഉസ്മാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. .

മദ്യപിച്ചിരുന്നതായാണ്
ജില്ലാ ആശുപത്രിയിൽ എക്സറേ, ലാബ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഉസ്മാനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉസ്മാന്റെ മുഖത്തും മറ്റ് ഭാഗങ്ങളിലും മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. അതേസമയം, ഉസ്മാൻ മർദ്ദിച്ചെന്ന് ആരോപിച്ച് എടത്തല സ്റ്റേഷനിലെ ഡ്രൈവർ അഫ്സലും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പോക്സോ കേസ് പ്രതിയെ പിടികൂടാനായാണ് പോലീസ് സംഘം മഫ്തിയിൽ സ്വകാര്യ കാറിൽ കുഞ്ചാട്ടുകരയിലേക്ക് പോയത്. തുടർന്ന് പ്രതിയുമായി മടങ്ങുന്നതിനിടെ കാറിടിച്ചെന്ന് ആരോപിച്ച് ഉസ്മാൻ ബഹളം വയ്ക്കുകയും യാത്ര തടസപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നാണ് ഉസ്മാനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് പോലീസ് ഭാഷ്യം. ഉസ്മാനെ മർദ്ദിച്ച പോലീസുകാർ മദ്യപിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. പോലീസുകാർ മഫ്തിയിലായിരുന്നതിനാൽ ഗുണ്ടാ സംഘം ഉസ്മാനെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു നാട്ടുകാർ കരുതിയത്. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി അറിയിക്കാൻ എത്തിയപ്പോഴാണ് ഉസ്മാനെ കൊണ്ടുപോയത് പോലീസുകാരാണെന്ന് തിരിച്ചറിഞ്ഞത്. പോലീസുകാർ ഉസ്മാനെ ക്രൂരമായി മർദ്ദിച്ചെന്നും ചികിത്സ നിഷേധിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.












Click it and Unblock the Notifications