കോട്ടയത്തെ കോണ്‍ഗ്രസ് തല്ലുമാലയില്‍ അടി കിട്ടിയത് ബിആർഎം ഷെഫീറിനോ? മറുപടിയുമായി നേതാവ്
കോട്ടയം: കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി സി സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് മനു കുമാറിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിന്‍ ഐസക്ക് കല്ലുകൊണ്ട് പുറത്ത് ഇടിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ബഫർ സോണ്‍ വിരുദ്ധ പ്രക്ഷോഭ പരിപാടി സംബന്ധിച്ച പോസ്റ്ററില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് മനു ചോദ്യം ചെയ്തിരുന്നു. ഇതായിരുന്നു ലിബിന് ഐസക്കിനെ പ്രകോപിപ്പിച്ചത്. അക്രമത്തില്‍ പരുക്കേറ്റ മനുവിനെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഈ സംഭവത്തിന്റെ ചുവട് പിടിച്ചുകൊണ്ട് കോട്ടയത്ത് വെച്ച് മർദ്ദനമേറ്റത് കോണ്‍ഗ്രസ് നേതാവ് ബി ആർ എം ഷെഫീറിന് എന്നായിരുന്നു ചില ഇടത് സൈബർ പ്രൊഫലുകളുടെ പ്രചരണം. ഇതിനായി കാറപകടത്തില്‍ പരിക്കേറ്റ ഷഫീറിന്റെ ചിത്രവും ദുരുപയോഗം ചെയ്തു. 'കോട്ടയത്ത് കോൺഗ്രസുകാർ തമ്മിൽ നടന്ന തല്ലുമാലയിൽ അടിയേറ്റ് പരുക്കേറ്റ കോൺഗ്രസ് നേതാവ് ബി.ആർ.എം ഷഫീർ'- എന്നായിരുന്നു പ്രചരണം. ഇപ്പോഴിതാ ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഷെഫീർ. 'നാണമില്ലേ സഖാക്കളേ കളവ് പ്രചരിപ്പിക്കാന്‍'- എന്നാണ് നേതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

നാണമില്ലേ സഖാക്കളേ കളവ് പ്രചരിപ്പിക്കാന്‍..........കണ്ണൂരിലെ ഇപി ജയരാജനെതിരേ പി ജയരാജന്‍ ഉന്നയിച്ച അഴിമതി ആരോപണത്തെയും ചേരിപ്പോരിനേയും മറികടക്കാന്‍ സി പി എം ചാവേറുകള്‍ കണ്ടെത്തിയ മാര്‍ഗ്ഗം നുണപ്രചരിപ്പിക്കുകഎന്നതാണ്.. ഒരു കൊല്ലം മുമ്പ് നടന്ന കാര്‍ ആക്സിഡന്റെിനെ തുടര്‍ന്ന് പരിക്ക് പറ്റിയ ഫോട്ടോ വച്ച് കളവ് വ്യാപകമായി പ്രചരിപ്പിക്കുക.. എന്തുകൊണ്ട് സി പി എം നെ ഇത്രയേറെ വിമര്‍ശിക്കുന്നു എന്നതിന് കാരണങ്ങളില്‍ ഒന്ന് ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടി എന്നത് കൊണ്ടാണ്..സി പി എം ന് ഏറ്റവും വൈരാഗ്യമുള്ള കോണ്‍ഗ്രസുകാരില്‍ ഒരാള്‍ എന്ന ബോധ്യം എപ്പോഴും എനിക്കും ഉണ്ട്....
അതേസമയം, ഉമ്മൻചാണ്ടി ചികിത്സയിലേക്ക് പോയതോടെ ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവരെ വെട്ടി നിരത്താന്‍ നീക്കം നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി രംഗത്ത് വന്നത്. തിരുവഞ്ചൂർ കെ.സി ജോസഫ് അടക്കമുള്ള നേതാക്കളും ഉമ്മൻചാണ്ടി പാളയത്തിൽ നിന്നും അകന്ന് നിൽക്കുന്നതും ഗ്രൂപ്പില്‍ പ്രതിസന്ധി ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications