വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടന്ന പ്രതിഷേധം നിയമസഭയില്‍. പ്രതിഷേധത്തിന് പിറകില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗൂഢാലോചന ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ ചോദ്യോത്തര വേളയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. വലിയതുറ പോലീസ് കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഫര്‍സീന്‍ മജീദും സുനിത് നാരായണനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. രണ്ടാം പ്രതി നവീന്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെഎസ് ശബരീനാഥന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ് എന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വിമാനത്തിലെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇപി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ സുധാകരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സുധാകരന് പങ്കുണ്ടെന്ന് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വളിപ്പെടുത്തിയിട്ടുണ്ട്. ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ നിലവിലെ അവസ്ഥയെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ക്രമ പ്രശ്‌നം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് എതിരെയുളള ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇടാത്തതായി മാറ്റുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. നേരത്തെ സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് എതിരെയുളള ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റുന്നുവെന്ന് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്ന കാര്യങ്ങളില്‍ വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങള്‍ പാടില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കിയിരുന്നു. ഈ റൂളിംഗിന് വിരുദ്ധമായിട്ടാണ് ഇപ്പോഴത്തെ ചോദ്യങ്ങള്‍ എന്നാണ് വിഡി സതീശന്‍ ആക്ഷേപം ഉന്നയിച്ചത്.












Click it and Unblock the Notifications