തിരുവഞ്ചൂരിന്റെ മകന്‍ വിവാദം: ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രതിഫലനം, ഷാഫി പറമ്പില്‍ ഏത് ഗ്രൂപ്പില്‍?
കോട്ടയം/തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമാറ്റം, തലമുറ മാറ്റം എന്നൊക്കെ അവകാശപ്പെട്ടുകൊണ്ടിരിക്കുകവേ ആണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി കേരളത്തില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേരെ നിയമിച്ചത്. എന്നാല്‍ വിമര്‍ശനം ഉയര്‍ന്ന ഉടനെ തന്നെ ആ തീരുമാനം മരവിപ്പിച്ചിട്ടുണ്ട്.
കളമറിഞ്ഞ് കളിക്കാന്‍ ഒസിയും ആര്‍സിയും; ഭീഷണി വിലപ്പോവില്ല, കാലുമാറ്റം ചെറുക്കാന്‍ പുത്തന്‍ പദ്ധതി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഗ്രൂപ്പ് മാറ്റവുമായി ബന്ധപ്പെട്ടാണ് മകന് ഇങ്ങനെ ഒരു സ്ഥാനലബ്ധി എന്നാണ് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ പോര്‍മുഖം തുറക്കാനും ചിലര്‍ ഈ വിവാദത്തെ ഉപയോഗിക്കുകയാണ്. ചോദ്യങ്ങളുടെയെല്ലാം ഉത്തരം അവസാനം കെസി വേണുഗോപാലിലേക്കാണ് എത്തുന്നത് എന്നും നിര്‍ണായകമാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസഫ് എന്നിവരാണ് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം നേടിയ മലയാളികള്‍. മൊത്തം 72 പേരെ ആണ് ദേശീയ അധ്യക്ഷന്‍ വിബി ശ്രീനിവാസ് ദേശീയ വക്താക്കളായി നിയമിച്ചിരുന്നത്. എന്നാല്‍ വിവാദമായതോടെ ഈ നിയമനം മരവിപ്പിക്കുകയായിരുന്നു.
ഷാഫി പറമ്പില്‍ അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നത്. അങ്ങനെയാണ് നടന്നത് എങ്കില്‍, കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സുകാരോട് ചെയ്ത ഏറ്റവും വലിയ ചതിയാണെന്നും അവര്‍ ആക്ഷേപിക്കുന്നുണ്ട്. ഷാഫി പറമ്പില്‍ അറിയാതെ ആണ് നിയമനം നടന്നിട്ടുള്ളത് എങ്കില്‍, അതിന് ദേശീയ നേതൃത്വമാണ് മറുപടി പറയേണ്ടത് എന്നും ഇവര്‍ പറയുന്നുണ്ട്. സംഘടനാ രംഗത്ത് അത്ര സജീവമായിട്ടുള്ള ആളല്ല അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നത് തന്നെയാണ് വലിയ എതിര്‍പ്പുയരാനുള്ള കാരണം.
കെസി വേണുഗോപാലിന്റെ ഇടപെടലിനെ കുറിച്ചാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. എ ഗ്രൂപ്പിലെ ശക്തനായിരുന്ന തിരുവഞ്ചൂര്‍ അടുത്തിടെയായി ഗ്രൂപ്പില്‍ നിന്ന് അകലം പാലിക്കുകയാണ്. മാത്രമല്ല, പുതിയ നേതൃത്വവുമായി അടുക്കുകയും ചെയ്തിട്ടുണ്ട്. എ ഗ്രൂപ്പിലെ അതൃപ്തികളും അദ്ദേഹം ഭംഗ്യന്തരേണ വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ തിരുവഞ്ചൂരിന് വേണ്ടി കെസി വേണുഗോപാല്‍ ഇടപെട്ടാണ് മകനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവാക്കിയത് എന്നാണ് എതിര്‍ ഗ്രൂപ്പുകാരുടെ ആക്ഷേപം.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകള്‍ യൂത്ത് കോണ്‍ഗ്രസിലും പ്രതിഫലിക്കുന്നു എന്ന് വേണം വിലയിരുത്താന്‍. എ ഗ്രൂപ്പ് പ്രതിനിധിയായി എംഎല്‍എയും കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ആയ ആളാണ് ഷാഫി പറമ്പില്‍. അതുകൊണ്ട് തന്നെ എ ഗ്രൂപ്പിൽ ഇടഞ്ഞുനിൽക്കുന്ന തിരുവഞ്ചൂരിനെ അനുനയിപ്പിക്കാനാണ് ഷാഫിയുടെ ഇടപെടൽ എന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. അതേസമയം ടി സിദ്ദിഖിനെ പോലെ ഷാഫിയും മറുകണ്ടം ചാടുകയാണോ എന്ന സംശയം എ ഗ്രൂപ്പിനുള്ളിലെ പലരും ഉന്നയിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ എതിര്‍പ്പുണ്ടാക്കാന്‍ പോന്നതാണ് ഈ നീക്കങ്ങള്‍. കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയം അവസാനിച്ചു എന്നൊക്കെ അവകാശപ്പെടുമ്പോഴും അതിപ്പോഴും നിര്‍ലോഭം തുടര്‍ന്നുവരികയാണ്. ഹൈബി ഈഡന്റേയും കെഎസ് ശബരിനാഥന്റേയും രംഗപ്രവേശനങ്ങള്‍ ഇതേ വഴിയിലൂടെ തന്നെ ആയിരുന്നു. എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരും സംഘടനാ നേതൃസ്ഥാനത്തേക്ക് മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടവരാണ്. ഇതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ വികാരവും ഉയര്‍ന്നിരുന്നു.
എകെ ആന്റണിയേയോ ഉമ്മന്‍ ചാണ്ടിയേയോ പോലെ അല്ല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നതാണ് മറ്റൊരു കാര്യം. മേല്‍ പറഞ്ഞവരുടെ മക്കള്‍ കെട്ടിയിറക്കപ്പെട്ടപ്പോള്‍ പരസ്യ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തിരുവഞ്ചൂരിന്റെ മകന്റെ കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി അടക്കം പരസ്യ പ്രതികരണം നടത്തി എന്നാണ് പറയുന്നത്. 'മക്കള്‍ മാഹാത്മ്യം ഒരു സിനിമയുടെ പേരാണ്' എന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. എന്തായാലും ഈ വിഷയത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂരും മകനും എത്തിയിട്ടുണ്ട്.
പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരുന്നു തന്നെ ദേശീയ വക്താവായി നിയമിച്ചത് എന്നാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ വാദം. ദേശീയ നേതൃത്വം നടത്തിയ കാമ്പനയിന്റെ ഭാഗമായി നിരന്തരം വീഡിയോകള്‍ അയച്ചുകൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് വാദം. തനിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവരുടെ കാര്യവും അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉന്നയിക്കുന്നുണ്ട്.
മകന്റെ കാര്യത്തില്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് തിരുവഞ്ചൂരും പറയുന്നത്. തന്നെ കൂടി ഈ വിവാദത്തില്‍ നേരിട്ട് ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നൊരു ആരോപണം തിരുവഞ്ചൂര്‍ ഉന്നയിക്കുന്നുണ്ട്. അതിനര്‍ത്ഥം, ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ചില നീക്കങ്ങളാണ് ഇതിന് പിന്നില്‍ എന്ന് തന്നെയാണ്. എ ഗ്രൂപ്പിലെ ചിലരെ ലക്ഷ്യം വച്ചാണ് തിരുവഞ്ചൂര്‍ ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിമയനം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നതുകൊണ്ടാണ് ആ പട്ടിക തത്കാലം മരവിപ്പിച്ചിരിക്കുന്നത് എന്നാണ് കെ മുരളീധരന്‍ പറയുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അതിന് പരിഹാരമുണ്ടാക്കുമെന്നും മുരളി വ്യക്തമാക്കുന്നുണ്ട്. പ്രവര്‍ത്തന രംഗത്തില്ലാത്തവരെ കെട്ടിയിറക്കുന്ന നടപടി ശരിയാണോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ മക്കള്‍ രാഷ്ട്രീയം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് കരുണാകരന്റെ മകനായി കെ മുരളീധരന്‍ രംഗപ്രവേശനം ചെയ്തപ്പോള്‍ ആയിരുന്നു.
Recommended Video
യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളുടെ പട്ടിക മരവിപ്പിച്ചതിന് കേരളവുമായി ബന്ധമില്ലെന്നാണ് ദേശീയ പ്രസിഡന്റ് വിബി ശ്രീനിവാസ് പ്രതികരിച്ചിട്ടുള്ളത്. മറ്റ് ചില പേരുകളുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായത് എന്നാണ് വിശദീകരണം. എന്തായാലും അര്‍ജുന്‍ രാധാകൃഷ്ണന്റെ പേര് പട്ടികയില്‍ ഇടം കണ്ടെത്തിയത് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വരും ദിവസങ്ങളിലും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് നാല് പേരെ കുറിച്ച് ആക്ഷേപം ഒന്നും ഇല്ല എന്നതും ശ്രദ്ധേയാണ്.