പി ശശിയെ കൊണ്ടുവന്ന് കേസ് അട്ടിമറിക്കുന്നു: ദിലീപിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസുകാർ പോയിട്ടില്ല: നുസുർ
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പ് വരുത്താന്‍ വേണ്ടി സജീവമായ ഇടപെടലുകള്‍ നടത്തുകയും സർക്കാറിന്റെ വീഴ്ചകള്‍ നിരന്തരം തുറന്ന് കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവാണ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂർ. സ്വന്തം പാർട്ടിയില്‍ നിന്ന് വരെ വേണ്ടത്ര ഇടപെടല്‍ ഈ വിഷയത്തിലുണ്ടായില്ലെന്ന വിമർശനമുണ്ടെങ്കിലും പിടി തോമസിന്റെ നിലപാടുകളിലുറച്ച് നിന്ന് മുന്നോട്ട് പോവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് നുസൂർ വണ്‍ഇന്ത്യമലയാളത്തോട് വ്യക്തമാക്കുന്നത്. അതോടൊപ്പം ദിലീപിന്റെ കോണ്‍ഗ്രസ് ബന്ധത്തിലടക്കം യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തന്റെ നിലാപാട് വ്യക്തമാക്കുന്നു.
'കുറ്റകൃത്യം ചെയ്തിട്ടില്ലാത്ത ആളാണെങ്കില്‍ ദിലീപ് എന്തിന് അങ്ങനെ പറയണം': ബാലചന്ദ്രകുമാർ
ഏത് ഘട്ടത്തിലാണ് ഈ കേസില്‍ സജീവ ശ്രദ്ധയുണ്ടാവേണ്ടതുണ്ടെന്ന് തോന്നിയത്
കേരളത്തിന്റെ മനസാക്ഷിയെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. വളരെ ആശ്ച്യര്യത്തോടെയാണ് നമ്മളെല്ലാവരും ഈ കാര്യത്തെ നോക്കികണ്ടത്. ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ സമൂഹത്തെ ബാധിക്കുന്ന ഒരോ വിഷയങ്ങളേയും നമ്മള്‍ നോക്കിക്കാണും. നീതിയുടെ കാര്യത്തിലുള്‍പ്പെടെ കൃത്യമായ വേർതിരിവുള്ള ഒരു സമൂഹമാണ് നമ്മുടെ നാട്. താഴെതട്ടിലുള്ള ആളുകള്‍ക്ക് ഒരു നീതിയും മുകള്‍ തട്ടിലുള്ള ആളുകള്‍ക്ക് മറ്റൊരു നീതിയും എന്നൊരു ചിന്ത സ്വാഭാവികമായും നമുക്കിടയിലുണ്ട്. അത്തരത്തില്‍ സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുന്നവർ ഇടപെട്ട കേസായിട്ടാണ് ഇത് ചിത്രീകരിക്കപ്പെട്ടത്. മലയാളത്തിലെ പ്രമുഖയായ ഒരു നടി ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയാണ്. പിന്നാലെ അതില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്യുന്നു. ഇവരിലൂടെ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ഗൂഡാലോചനയ്ക്ക് പിന്നില്‍ സിനിമയിലെ തന്നെ പല പ്രമുഖരുടേയും പേരുകള്‍ ഉയർന്ന് വരാന്‍ തുടങ്ങിയത്. സ്വാഭാവികമായും വലിയൊരു ആകാംക്ഷയും ഊഹങ്ങളും ഇതിന് പിന്നിലുണ്ടായി. സിനിമയുടെ തിരക്കഥപോലുള്ള കാര്യങ്ങളായിരുന്നു ഇവിടെ സംഭവിച്ചിരുന്നത്. പിന്നീടാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്റെ അറസ്റ്റൊക്കെ ഉണ്ടാവുന്നത്.
തുടക്കത്തില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവരെല്ലാം ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നെങ്കിലും അതിലെയൊക്കെ ആത്മാർത്ഥത എത്രത്തോളമാണ് എന്നത് സംശയകമായിരുന്നു. പിടി തോമസ് കൂടെ മരണപ്പെട്ടതോട് കൂടി ഈ വിഷയം കെട്ടടങ്ങും എന്ന ധ്വനി പല ഭാഗത്ത് നിന്നും ഉണ്ടായി. നടിക്ക് ഇനി മുതല്‍ അനുകൂലമായ കാര്യം ഉണ്ടാവില്ലെന്നൊക്കെയുള്ള സംശയങ്ങള്‍ ഒന്ന് രണ്ടുപേർ എന്നെ വിളിച്ച് പറയുന്ന ഒരു സാഹചര്യം ഉണ്ടായി. സ്വാഭാവികമായും ആ നടിക്കും അത്തരമൊരു ചിന്തയുണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ സമയത്താണ് ഈ വിഷയത്തില്‍ ഞാന്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. കാര്യങ്ങള്‍ പഠിച്ചതിന് ശേഷം പല നേതാക്കളുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും ആരും അനുകൂലമായ നിലപാടായിരുന്നില്ല അന്ന് സ്വീകരിച്ചത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട തർക്കം എന്ന നിലയില്‍ നിസാരമായി കാണുകയായിരുന്നു ചില നേതാക്കള്‍ ചെയ്തത്.
ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍
ഈ ഘട്ടത്തിലാണ് യാദൃശ്ചികമായി ഒരു കാര്യത്തെക്കുറിച്ച് എനിക്ക് അറിയാന്‍ സാധിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിടി തോമസ് മൊഴി കൊടുക്കാന്‍ പോവുമ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ ടയറിന്റെ ബോള്‍ട്ട് അഴിച്ച് മാറ്റ് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പരാതി പിടി തോമസ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കൊടുത്തതായിട്ടാണ് അറിയാന്‍ സാധിച്ചത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ നട്ടെല്ലുറപ്പുള്ള ഏതൊരു രാഷ്ട്രീയക്കാരനും ഈ വിഷയത്തില്‍ ഇടപെടാന്‍ തോന്നും. അതൊരു വെല്ലുവിളി കൂടിയാണ്. പിടി തോമസിനെപ്പോലും അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു ശക്തി അപ്പുറത്ത് ഉണ്ടെങ്കില്‍ അത് ആരാണ് എന്ന് അറിയേണ്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും പിടിയുടെ നിലപാടുകളില്‍ ആകൃഷ്ടനായ ഒരു വ്യക്തിയെന്ന നിലയിലും എന്നിലുണ്ടായത്.
ഈ ഘട്ടത്തിലൊന്നും യുഡിഎഫ് ഈ വിഷയത്തെ വേണ്ട പ്രധാന്യത്തോടെ എടുത്തില്ലെന്ന് തോന്നുന്നുണ്ടോ
യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ ഒരു വിഷയമായി ഇത് മാറിയുന്നില്ല. പിടി തോമസ് തന്നെ പറഞ്ഞത് വ്യക്തിപരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നായിരുന്നു. രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു അദ്ദേഹം ഇതിലിടപെട്ടത്. എന്നാല്‍ ഈ വിഷയത്തെ ഏറ്റെടുക്കാന്‍ എന്തുകൊണ്ടോ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ മടിച്ചു എന്നുള്ളത് നിസംശയം പറയണം. അതേസമയം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ പൂർണ്ണമായും അതില്‍ നിന്ന് മാറിയില്ലെന്നതും ഓർക്കേണ്ടതാണ്. അവർ ഈ കേസുകള്‍ സജീവമായി വീക്ഷിക്കുകയും ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു അഭിപ്രായം നേതൃത്വത്തില്‍ നിന്നുണ്ടായില്ല.
ഇപ്പോള്‍ വളരെ ആത്മാഭിമാനത്തോടെ ഞാന്‍ നില്‍ക്കുന്നത്. പിടി തോമസ് മണ്‍മറഞ്ഞ് പോയിട്ടും അദ്ദേഹത്തിന്റെ നിലപാട് സംരക്ഷിക്കാന്‍ കഴിഞ്ഞു എന്നുള്ളത് വളരെ അധികം ആത്മാഭിമാനം നല്‍കുന്ന കാര്യമാണ്. യുവജന സംഘടന എന്നുള്ള രീതിയില്‍ അതിജീവിതയ്ക്കുള്ള പൂർണ്ണ പിന്തുണ യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരിക്കുകയാണ്. പിടി തോമസിന്റെ നിലപാടുകള്‍ സംരക്ഷിക്കുന്ന ഒരു തലമുറ ഇവിടെയുണ്ടെന്ന് ഏവരും മനസ്സിലാക്കേണ്ടതാണ്.
കേസ് അട്ടിമറിക്കാന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി രംഗപ്രവേശനം ചെയ്തതോടെയാണ് ഈ കേസിലെ അട്ടിമറി ആരംഭിക്കുന്നത്. അതിജീവിത തന്നെ അത്തരമൊരു ആശങ്ക പങ്കുവെച്ചതിനെ കുറ്റം പറയാന്‍ സാധിക്കില്ല. എഡിജിപി എസ് ശ്രീജിത്ത് മുന്‍പ് നടത്തിയ പല കേസുകളെ കുറിച്ചും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി യുക്തമായ നടപടിയായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ആ അന്വേഷണം ചെന്നെത്തി നില്‍ക്കുക തനിക്ക് കൂടി വേണ്ടപ്പെട്ടവരുടെ അടുത്തേക്കാണെന്ന് മുഖ്യമന്ത്രി പോലും ചിന്തിച്ച് കാണില്ല. അന്വേഷണം രാമന്‍പിള്ള വക്കീലിലേക്ക് പോകുന്ന ഘട്ടത്തിലാണ് പി ശശി കടന്ന് വരുന്നതും എസ് ശ്രീജിത്തിനെ മാറ്റുന്നത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടുന്നു എന്നുള്ളത് വ്യക്തമാണ്.
എസ്എസ്എന്‍സി ലാവ്ലിന്‍, ടിപി വധകേസ് തുടങ്ങിയ വിഷയങ്ങളില്‍ രാമന്‍പിള്ള വക്കീലിനും സിപിഎമ്മിനും ഉള്ള ബന്ധം എല്ലാവർക്കും അറിയാം. ഏതെങ്കിലും സാഹചര്യത്തില്‍ അഭിഭാഷകരെ തൊട്ടാല്‍ അവരുടെ പ്രതികരണം രൂക്ഷമായിരിക്കും. അത് പിണറായി വിജയനേയും സർക്കാറിനേയും ബാധിക്കും. പിണറായിക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ സ്ത്രീപക്ഷ നിലപാട് സംരക്ഷിക്കുകയും അതോടൊപ്പം തന്നെ ഈ കേസ് ഒത്തുതീർപ്പിലേക്ക് എത്തിക്കുകയും വേണം. അതിന് ഏറ്റവും കഴിവുള്ള വ്യക്തി പി ശശിയാണ്. അങ്ങനെയാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്.
നടിയുടെ ഹർജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യളുണ്ടെന്നാണ് ഇടത് നേതാക്കളുടെ വിമർശനം
തുടന്വേഷണ റിപ്പോർട്ട് ഈ മാസം അവസാനത്തോടെ തന്നെ സമർപ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് തീയതിയും അതും ഒരുമിച്ച് വന്നതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. തനിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന ഒരു ഘട്ടത്തിലാണ് അവർക്ക് കോടതിയില്‍ പോവേണ്ടി വന്നത്. അതിന് ശേഷം ഇടതുപക്ഷം ചെയ്തത് എന്താണ്. മുഖ്യമന്ത്രി അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും എന്ന് പറയുമ്പോള്‍ മറുവശത്ത് എംഎം മണി, ഇപി ജയരാജന്‍ തുടങ്ങിയ ആളുകള്‍ ആ നടിയെ എത്രത്തോളം അപമാനിക്കാന്‍ കഴിയുമോ അത്രത്തോളം അപമാനിച്ചുകൊണ്ടാണ് മുന്നോട്ട് പോവുന്നത്. നടിക്കെതിരെ സംഘടിതമായി ആക്രമണമാണ് നടത്തിയത്. നടിയുടെ ഹർജിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുകയാണ്. കേസില്‍ പിടി തോമസ് അവർക്ക് അനുകൂലമായി നിന്നതുകൊണ്ട്, ഈ തിരഞ്ഞെടുപ്പില്‍ നടി കോണ്‍ഗ്രസിന് അനുകൂലമായി രംഗത്ത് വരുന്നുവെന്ന് പൊതുസമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. നടി സംബന്ധിച്ചിടത്തോളം അവർക്ക് ലഭിക്കേണ്ട നീതി ലഭ്യമാവണം. ഇത്രയും കാലത്തിനിടയില്‍ അവർ അനുഭവിക്കാത്ത കാര്യങ്ങളില്ല. അവർ ആദ്യം മുഖ്യമന്ത്രിയേയും സർക്കാറിനേയും കോടതിയേയുമെല്ലാം വിശ്വസിച്ചു. എന്നാല്‍ മുഴുവന്‍ സംഗതികളും തന്നെ ചതിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.
നടിക്ക് നീതി ഉറപ്പ് വരുത്താന്‍ ഏത് തരത്തിലുള്ള ഇടപെടലാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്
അതിജീവിതയ്ക്ക് നീതി ലഭിക്കണമെങ്കില്‍ ഈ കേസ് 90 ശതമാനം വരെ അന്വേഷിച്ച എഡിജിപി എസ് ശ്രീജിത്തിനെ തിരികെ എത്തിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് മേല്‍നോട്ടം നല്‍കിയതിന് ശേഷം നിക്ഷപക്ഷമായ അന്വേഷണം നടക്കട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മാറി നിന്നാല്‍ തീരുന്ന ഒരു വിഷയമേയുള്ളു ഇവിടെ. അത് ചെയ്തു കഴിഞ്ഞാല്‍ സർക്കാറില്‍ നമുക്ക് വിശ്വാസമുണ്ടെന്ന് പറയാന്‍ കഴിയും. രാമന്‍പിള്ളയല്ല, ഏത് ഉന്നതരായാലും ചോദ്യം ചെയ്യപ്പെടണം
എട്ടാം പ്രതിയായ ദിലീപിന് കോണ്‍ഗ്രസ് നേതാക്കളെ തള്ളിക്കളയാന്‍ സാധിക്കുന്നോ? ആലുവ നഗരസഭയിലെ വിവാദ സെല്‍ഫി തെറ്റായി പോയെന്ന് കരുതുന്നുണ്ടോ?
കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ദിലീപ് ഒരു സെലിബ്രിറ്റിയാണ്. അദ്ദേഹം വരുമ്പോള്‍ സെല്‍ഫി എടുക്കുന്നത് ഒരു തെറ്റാണെന്ന് തോന്നുന്നില്ല. ഒരു സെല്‍ഫി എടുത്തതുകൊണ്ട് നീതിന്യായ വ്യവസ്ഥ അട്ടിമറിക്കപ്പെടാനും പോവുന്നില്ല. കോണ്‍ഗ്രസുകാരുമായി ദിലീപിന് ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍ ദിലീപിന് കോണ്‍ഗ്രസുകാരുമായി ബന്ധമുണ്ട്. ദിലീപ് പഴയൊരു കോണ്‍ഗ്രസ് അനുഭാവിയാണ്. എന്നുവെച്ച് ദിലീപിന് എന്തും ചെയ്യാമെന്നുള്ള ഒരു പച്ചക്കൊടി കോണ്‍ഗ്രസ് കൊടുക്കാറില്ല. ദിലീപിനെ ഈ കേസില്‍ സംരക്ഷിക്കാന്‍ ഒരു നേതാക്കളും പോയിട്ടില്ല. അങ്ങനെ ഒരു ആക്ഷേപം ആരും ആരോപിച്ചിട്ടുമില്ല. സെല്‍ഫി എടുത്തത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. ദിലീപിന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാനും ഞാനാളല്ല. പക്ഷെ ദിലീപിന് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ സിപിഎം നേതാക്കള്‍ നിഷേധിക്കാന്‍ കഴിയുമോ. ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്ത് തന്നെയായാലും ഈ കേസിലെ ഗൂഡാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കണമെന്നാണ് എന്റെ അഭിപ്രായം.
Recommended Video