കൊല്ലത്ത് പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്; കല്ലും മുട്ടയും കൊണ്ടേറ്, പിന്നെ നടന്നത്
ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

കൊല്ലം: സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലിനെയും പ്രവർത്തകരെയും മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഓഫീസിന് മുന്നിൽ ബാരിക്കേഡ് വെച്ചു പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും കല്ലും മുട്ടയും പൊലീസിനു നേരെ എറിയുകയും ചെയ്തതോടെ പൊലീസ് ലാത്തി വീശി. സംഭവത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ ഷെഫീഖ് ചെന്താപ്പൂരിനു പരുക്കേറ്റു.
പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകനുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. മാർച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐക്കാർക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാനുള്ള അവകാശം ആരാണു നൽകിയതെന്നും അക്രമത്തിന് പിന്നിലുള്ള ചിന്താ ജെറോമിനെതിരെ കേസ് എടുക്കണമെന്നും വി.പി.സജീന്ദ്രൻ ആവശ്യപ്പെട്ടു. വിഷ്ണു സുനിലിന്റെ പരാതിയിൽ പൊലീസ് ചെറുവിരൽ അനക്കിയില്ലെന്നും അക്രമികളെ ജയിലിൽ അടയ്ക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്നും പരിപാടിക്ക് അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഏഴുകോൺ നാരായണൻ, എ.കെ.ഹഫീസ്, സൂരജ് രവി, പി.ജർമിയാസ്, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, എസ്.വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, ആർ.അരുൺരാജ്, യു.വഹീദ, കുളപ്പാടം ഫൈസൽ, ആർ.എസ്.അബിൻ, പട്ടത്താനം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. രവി മൈനാഗപ്പള്ളി, പി.ഹരികുമാർ, ബി.ത്രിദീപ് കുമാർ, ജി.ലീലാകൃഷ്ണൻ, അൻസർ അസീസ്, സേതുനാഥപിള്ള, എസ്.ശ്രീകുമാർ, ജി.ജയപ്രകാശ്, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.












Click it and Unblock the Notifications