Vandana Das Murder: സന്ദീപ് സ്കൂളിലേക്ക് മദ്യപിച്ചുവന്ന സംഭവം ഉണ്ടായിട്ടില്ലെന്ന് സഹ അധ്യാപകർ
കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് സ്കൂളിൽ വെച്ച് ലഹരി ഉപയോഗം ഉണ്ടായിരുന്നില്ല എന്നാണ് ഇയാൾ പഠിപ്പിച്ച സ്കൂളിലെ അധ്യാപകർ പറയുന്നത്. ലഹരി ഉപയോഗത്തിന്റെ പേരിൽ നടപടി എടുത്തിരുന്നു എന്ന വാർത്തയോട പ്രതിക്കുമ്പോഴായിരുന്നു ഇവരുടെ പ്രതികരണം. മാർച്ച് 31 വരെ ഇയാൾ കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്കൂളിൽ പോയിരുന്നുവെന്നാണ് പറയുന്നത്. മറ്റൊരു സ്‌കൂളിൽ നിന്ന് സംരക്ഷിത അധ്യാപകൻ ആയാണ് സന്ദീപ് നിലവിൽ ജോലി ചെയ്യുന്ന സ്കൂളിൽ എത്തിയത്.
2021 ഡിസംബറിലായിരുന്ന സന്ദീപ് സ്കൂളിൽ അധ്യാപകനായി എത്തുന്നത്. സ്‌കൂളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഉള്ള സമയത്തെ കാര്യം മാത്രമേ തങ്ങൾക്കറിയൂ എന്നും അതിന് ശേഷമുള്ള കാര്യങ്ങളെ
പ്പറ്റി ധാരണയില്ലെന്ന് അധ്യാപകർ പറയുന്നു. ഓണ‍്ലൈൻ ക്ലാസുകളാണ് സന്ദീപ് വന്ന സമയത്ത് ഉണ്ടായിരുന്നതെന്നും എന്നാൽ ഓൺലൈന്ഡ ക്ലാസ് എടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചതിനാൽ മറ്റ് അധ്യാപകരാണ് ഇയാളുടെ ക്ലാസുകൾ കൂടി കൈകാര്യം ചെയ്തിരുന്നതെന്നാണ് സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധി ശ്രീകുമാർ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ജൂൺ മുതൽ ഈ വർഷം മാർച്ച് 31 വരെ സ്‌കൂളിൽ എത്തി ക്ലാസുകൾ എടുത്തിരുന്നു. ആ സമയത്തൊന്നും പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. അടുത്തിടെ ഇയാളുടെ അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാനസിക വിഷമത്തിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞാൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും സ്കൂളിലേക്ക് മദ്യപിച്ച് വന്ന സംഭവം ഉണ്ടായിരുന്നില്ലെന്നും ശ്രീകുമാർ പറയുന്നു.
ഇപ്പോഴത്തെ കാര്യങ്ങൾ അറിഞ്ഞതിന്റെ ഞെട്ടലിൽ ആണ് ഞങ്ങളെല്ലാവരും എന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു . കുടുംബ പ്രശ്നങ്ങളൊക്കെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ, അതേപ്പറ്റി ഞങ്ങൾ ചോദിക്കുകയോ അദ്ദേഹം പറയുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് മാർച്ച് 31 വരെ ക്ലാസുകൾ എടുക്കാനും മറ്റും സ്‌കൂളിൽ വന്നിരുന്നു എന്നാണ് സ്‌കൂൾ പ്രധാനാധ്യാപിക സൂസൻ ജോർജ് പറഞ്ഞത്. സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കുന്നത് ഉൾപ്പെടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന ആളായിരുന്നു എന്നും അവർ പറയുന്നു. വിലങ്ങറ യുപി സ്‌കൂളിൽ നിന്ന് ആര്യങ്കാവ് സ്‌കൂളിലേക്കും അവിടെ നിന്ന് നെടുംപന യു.പി സ്‌കൂളിലേക്കും ആണ് സംരക്ഷിത അധ്യാപകനായി സന്ദീപ് വന്നത്.
അതേസമയം, ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിനു പിന്നാലെയാണ് നടപടി. കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. അതേസമയം സന്ദീപ് നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റ് ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.












Click it and Unblock the Notifications