കൊല്ലത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, കൊലപാതകം ഏഴ് വയസ്സുകാരനായ മകന്റെ മുന്നില്‍ വെച്ച്
കടയ്ക്കല്‍: കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഏഴ് വയസ്സുകാരനായ മകന്റെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടപ്പുറം സ്വദേശി ജിന്‍സി ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ദീപു വെട്ടുകത്തി ഉപയോഗിച്ച് ജിന്‍സിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജിന്‍സിയും ദീപുവും ഒരു മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. പാരിപ്പള്ളിയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ജിന്‍സി ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ദീപു അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ ദീപു വാക്കത്തി ഉപയോഗിച്ച് ജിന്‍സിയെ ആക്രമിക്കുകയായിരുന്നു. തലയില്‍ അടക്കം 25ഓളം വെട്ടുകള്‍ ആണ് ജിന്‍സിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
ജിന്‍സിയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച ഏഴ് വയസ്സുകാരനായ മകനേയും ദീപു ആക്രമിച്ചു. മകനെ ദീപു എടുത്ത് എറിയുകയായിരുന്നു. ഭയന്ന് നിലവിളിച്ച് ഓടിയ കുട്ടി സമീപത്തുളളവരെ വിളിച്ച് വരുത്തുകയായിരുന്നു. പ്രദേശവാസികള്‍ ജിന്‍സിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മകനെ കൂടാതെ ഒരു മകളും ഇവര്‍ക്കുണ്ട്. ആക്രമണത്തിന് ശേഷം ദീപു ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
മറ്റൊരു സംഭവത്തില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ ജോയമോള്‍, മക്കളായ എട്ടുവയസ്സുളള ലക്ഷ്മീകാന്ത്, നാല് വയസ്സുകാരനായ അശ്വന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. നാരായണ ആണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യയും മക്കളും കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലും നാരായണ കഴുത്തില്‍ മുറിവേറ്റ് കിടക്കുന്ന നിലയിലുമാണ് അയല്‍ക്കാര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതകള്‍ കാരണമാണ് നാരായണ ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് കരുതുന്നത്. കടവന്ത്രയിൽ പൂക്കച്ചവടം നടത്തിയിരുന്ന നാരായണ കുടുംബത്തിനൊപ്പം രണ്ട് വർഷമായി കൊച്ചിയിൽ ആണ് താമസിക്കുന്നത്.
തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ശിവദാസ്, ഭാര്യ സുധ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസിനെ വീടിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാര്‍ വീടിനകം പരിശോധിച്ചപ്പോള്‍ സുധയേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.