മുക്കുപണ്ടത്തട്ടിപ്പ്: വ്യാജ മുക്കുപണ്ടങ്ങൾ നിർമിക്കുന്ന ഫാക്ടറി , മധ്യപ്രദേശ് സ്വദേശി അറസ്റ്റിലായി
ജ്വല്ലറികളിൽ കയറി തരം പോലെ മൂന്നോ അഞ്ചോ പവൻ സ്വർണം വേണമെന്നു പറയുകയും അതിനു പകരമായി പഴയ സ്വർണം എടുക്കണമെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകുകയും ചെയ്യും

കരുനാഗപ്പള്ളി: സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം നൽകി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണം വാങ്ങി തട്ടിപ്പു നടത്തി വന്ന മധ്യപ്രദേശ് സ്വദേശിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോർ സുധാമ നഗർ സെക്ടർ ഇ യിൽ അങ്കിത് സോണി (32) യാണ് അറസ്റ്റിലായത് . ഇയാളിൽ നിന്ന് 18.5 പവനോളം സ്വർണാഭരണങ്ങളും മുക്കുപണ്ടങ്ങളും പിടികൂടി. അങ്കിത് സഞ്ചരിച്ചിരുന്ന മധ്യപ്രദേശ് റജിസ്ട്രേഷൻ കാറും കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയിൽ വ്യാജ സ്വർണം നൽകി സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. ഇയാൾ പോയ ശേഷം നടത്തിയ പരിശോധനൽ ആയിരുന്നു മുക്കുപണ്ടം ആണെന്നു മനസ്സിലാക്കിയത്. തുടർന്ന് ഉച്ചയോടെ ഇതേ ജ്വല്ലറിയുടെ കൊല്ലത്തുള്ള ശാഖയിലും കയറി ഇയാൾ സമാനമായ തട്ടിപ്പിനു ശ്രമിച്ചു. കൊല്ലത്തെ ജ്വല്ലറി ജീവനക്കാർക്കു ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയെങ്കിലും പിടി കൂടും മുൻപേ കടന്നുകളഞ്ഞു.
ഇയാൾ വന്ന കാർ നമ്പർ മനസ്സിലാക്കി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയിൽ കാറിൽ വന്നിറങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് ഉൾപ്പെടെ തട്ടിപ്പ് നടത്തി വാങ്ങിയ സ്വർണവും, വ്യാജ സ്വർണവും, വ്യാജ ഐഡി കാർഡുകളും കണ്ടെടുത്തതോടെ ചെയ്തതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിൽ ഇയാൾക്കു വ്യാജ മുക്കു പണ്ടങ്ങൾ നിർമിക്കുന്ന ഫാക്ടറി തന്നെയുണ്ടെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞതായി എസിപി വി.എസ്.പ്രദീപ് കുമാർ പറഞ്ഞു. ജ്വല്ലറികളിൽ കയറി മൂന്നോ അഞ്ചോ പവൻ സ്വർണം വേണമെന്നു പറയുകയും അതിനു പകരമായി പഴയ സ്വർണം എടുക്കണമെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ അൽപം പണവും നൽകും. മുക്കുപണ്ടത്തിന്റെ ഹോൾമാർക്ക് ഭാഗത്തോ കൊളുത്തിന്റെ ഭാഗങ്ങളിലോ മാത്രമായിരിക്കും യഥാർഥ സ്വർണം. കുറേ ജ്വല്ലറികളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് പൊലീസ് കരുതുന്നു.
എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്എച്ച്ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഷമീർ, ജിഎസ്ഐ സജികുമാർ, എഎസ്ഐ വേണുഗോപാൽ, എസ്‍സിപിഒ രാജീവ്കുമാർ, സിപിഒമാരായ ഹാഷിം., പ്രശാന്ത്, ബഷീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications