ഇയാള്‍ക്കല്ല ചങ്ങലയ്ക്കാണ് മതഭ്രാന്ത്; എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലിരുന്ന് എ വിജയരാഘവന്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ വിലക്കാനും നിയന്ത്രിക്കാനും തയ്യാറാകാത്തിടത്തോളം അവ സിപിഎമ്മിൻ്റെ അഭിപ്രായങ്ങളായേ കാണാൻ കഴിയുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ശരിക്കും ഭ്രാന്ത് പിടിച്ചത് ചങ്ങലയ്ക്ക് തന്നെയാണ്. ഈ നാട്ടിൽ വർഗീയവിഷം തുപ്പിയും മതപരമായ ചേരിതിരിവ് സൃഷ്ടിച്ചും കോൺഗ്രസിനെ തകർത്ത്, ആ സ്ഥാനത്ത് ബിജെപിയെ വളർത്താമെന്ന് ദിവാസ്വപ്നം കാണുകയാണ് സിപിഎം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങളെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും ശ്രീ. ഉമ്മൻചാണ്ടിയും സന്ദർശിച്ചത് മതമൗലികവാദത്തെ പ്രോൽസാഹിപ്പിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ്റെ പ്രസ്താവന കണ്ടു. സി.പി.എമ്മിൻ്റെ അഭിപ്രായങ്ങൾ പറയാൻ നിയോഗിക്കപ്പെട്ടയാളാണ് വിജയരാഘവൻ. അയാൾ ആ സ്ഥാനത്തിരുന്ന് നിരന്തരം തുപ്പുന്ന വിഷം വിലക്കാനും നിയന്ത്രിക്കാനും തയ്യാറാകാത്തിടത്തോളം അവ സിപിഎമ്മിൻ്റെ അഭിപ്രായങ്ങളായേ കാണാൻ കഴിയു. ശരിക്കും ഭ്രാന്ത് പിടിച്ചത് ചങ്ങലയ്ക്ക് തന്നെയാണ്.

ഈ നാട്ടിൽ വർഗീയവിഷം തുപ്പിയും മതപരമായ ചേരിതിരിവ് സൃഷ്ടിച്ചും കോൺഗ്രസിനെ തകർത്ത്, ആ സ്ഥാനത്ത് ബി.ജെ.പിയെ വളർത്താമെന്ന് ദിവാസ്വപ്നം കാണുകയാണ് സി.പി.എം. കോൺഗ്രസ് വിമുക്ത ഭാരതം ദേശിയതലത്തിൽ ബി.ജെ.പിയുടെ ലക്ഷ്യമാണെങ്കിൽ കേരളത്തിൽ അത് സി.പി.എമ്മിൻ്റെ സ്വപ്നമാണ്.
വിജയരാഘവൻ്റെ സമാനമായ പ്രസ്താവന ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും ഏറ്റുപിടിച്ചത് അണിയറയിൽ ഒരുങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ തെളിവാണ്. പൊതുശത്രുവായ കോൺഗ്രസിനെതിരെ കൈകോർക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. യു.ഡി.എഫ് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കാസർഗോഡ് - മഞ്ചേശ്വരം മണ്ഡലങ്ങളിൽ നാല് പഞ്ചായത്തുകളിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് ഇതിൻ്റെ ഭാഗമാണ്.
മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാറഡുക്ക എന്നീ പഞ്ചായത്തുകളിലെ സി.പി.എം - ബി.ജെ.പി സഖ്യത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന സി.പി.ഐ നേതൃത്വം തന്നെയാണ് ഈ അരമന രഹസ്യം പുറത്താക്കിയത്. കൊച്ചി നഗരസഭയിൽ 6 അംഗങ്ങൾ മാത്രമുള്ള ബിജെപി യ്ക്ക് ഒരു സ്റ്റാൻഡിങ് കമ്മറ്റി നൽകി, വരാൻ പോകുന്ന നിയമസഭാ അഡ്ജസ്റ്റ്മെൻ്റിന് എറണാകുളത്തും സി.പി.എം തുടക്കം കുറിച്ചു. ഇന്ന് ബി.ജെ.പി പോലും പറയാൻ മടിക്കുന്ന വർഗീയതയാണ് സി.പി.എം വക്താക്കളുടെ നാവിൽ നിന്നും പറഞ്ഞുകൊടുക്കുന്നത്. ഇങ്ങനെ ഒക്കച്ചങ്ങാതിമാരായി നടക്കുന്ന സി പി എമ്മും ബിജെപിയും ഇത് കേരളമാണെന്ന് മാത്രം മറക്കരുത്.












Click it and Unblock the Notifications