കിളിക്കൊല്ലൂര്‍ മര്‍ദ്ദനം: ന്യായീകരിച്ച് പൊലീസ്, വീഡിയോ പുറത്തുവന്നതില്‍ സേനയില്‍ ചേരിതിരിവ്
കൊല്ലം: കിളിക്കൊല്ലൂര്‍ സ്‌റ്റേഷന്‍ മര്‍ദ്ദനത്തില്‍ വിചിത്ര ന്യായീകരണവുമായി പൊലീസ്. സ്റ്റേഷനില്‍ വച്ച് യുവാക്കളെ കീഴ്‌പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാനാണെന്ന് സസ്‌പെന്‍ഷനിനായ എസ് ഐ. ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രതികളായ യുവാക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചെന്നും എസ് ഐ അനീഷ് പറയുന്നു. സംഭവ സമയത്ത് സി ഐയും എസ് ഐയും സ്‌റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും ഇദ്ദേഹം പറയുന്നുണ്ട്.

അതേസമയം, സൈനികനായ വിഷ്ണുവിനെ പൊലീസുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സേനയ്ക്കുള്ളില്‍ ഭിന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകര്‍ ആരോപിക്കുന്നത്.

ഇങ്ങെത്തിഅതേസമയം, പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ഇന്ന് കിളിക്കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

ഇതിനിടെ, പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി. പൊലീസില്‍ നിന്നുണ്ടായ ആക്രമ വനിവരങ്ങളും കേസിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. ആഗസ്റ്റ് 25ന് ആണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം സൈനിക ക്യാമ്പില്‍ പൊലീസ് അറിയിച്ചത് വൈകിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. ഇതിനിടെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി വഴി സൈനികനെ മര്‍ദ്ദിച്ചതില്‍ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

ആഗസ്റ്റ് 26ന് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്, എം ഡി എം എ കേസിലെ പ്രതികളെ കാണാനെത്തിയവര്‍ സ്റ്റേഷന്‍ ആക്രമിക്കുകയും സൈനികനായ പ്രതി ഇടിവള ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തെന്നാണ്. യുവാക്കള്‍ക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

പൊലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്, പൊലീസുകാരന്‍ സൈനികനെ അകാരണമായി മര്‍ദ്ദിക്കുന്നതാണെന്ന്. രണ്ട് മാസത്തോളമായി മൂടിവച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ വീഡിയോ പുറത്തുവന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്ക് അമര്‍ഷമുണ്ട്.

അതേസമയം, സി ഐ, എസ് ഐ എന്നിവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ റേഞ്ച് ഐ ജിക്ക് കൈമാറിയത്. ആരോപണ വിധേനയനായ 5 പൊലീസുകാര്‍ ഇപ്പോഴും ജോലിയില്‍ തുടര്‍ന്നിട്ടും യാതൊരുവിധ അന്വേഷണവുമില്ലെന്ന ആരോപണമുണ്ട്.

അതേസമയം, സംഭവത്തിന് പിന്നാലെ പൊലീസ് സേനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിന് അഴിഞ്ഞാടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ പരാതിക്കാര്‍ക്ക് പോലും ചെല്ലാനാകാത്ത അവസ്ഥയാണ്. സൈനികനെയാണ് പൊലീസ് ആക്രമിച്ചത്. കാഞ്ചി വലിക്കാന്‍ വിരല്‍ കാണില്ലെന്നാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനെ ഡി.വൈ.എഫ്.ഐ നോതാവ് നിലത്തിട്ട് ചവിട്ടിക്കൂട്ടി. ശക്തമായ നടപടി സ്വീകരിച്ച കമ്മീഷണറെ സി.പി.എം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി. ഇതല്ല പൊലീസ് നയമെന്നാണ് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. അപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി എവിടെ പോയി? ജില്ലാ സെക്രട്ടറിയല്ല ഇവിടുത്തെ ആഭ്യന്തരമന്ത്രിയെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. പൊലീസിനെ വിരട്ടാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് അധികാരം കൊടുത്തിരിക്കുന്ന ഈ നാട്ടില്‍ ഇങ്ങനെയുള്ള പൊലീസിനെയേ കിട്ടൂവെന്ന് വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications