ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാമഗ്രികൾ നശിച്ച സംഭവം; നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നു തിരികെപ്പിടിക്കും
കൊട്ടാരക്കര∙ തൃക്കണ്ണമംഗലിലെ സ്വകാര്യ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാമഗ്രികൾ മഴവെള്ളം കയറി നശിച്ച സംഭവത്തിൽ മജിസ്ട്രേട്ട് തല അന്വേഷണത്തിനു നടപടി.
20 ലക്ഷം രൂപയോളം വിലയുള്ള 1039 ചാക്ക് ഭക്ഷ്യസാമഗ്രികൾ നശിച്ചതായി കണ്ടെത്തിയെന്നും സംഭവം ഗുരുതരം എന്നും ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗം വ്യക്തമാക്കി. നഷ്ടമായ തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നു തിരികെപ്പിടിക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഗോഡൗണിൽ സബിത ബീഗം പരിശോധന നടത്തി. തൃക്കണ്ണമംഗൽ സംഭവത്തിൽ ജില്ലാ സപ്ലൈ ഓഫിസറും എഡിഎമ്മും റിപ്പോർട്ട് നൽകി. വസ്തുത വിവര റിപ്പോർട്ട് കൂടി പരിഗണിച്ച് തുടർനടപടി സ്വീകരിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കും. ജില്ലാ മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്തി ക്രിമിനൽ നടപടി പ്രകാരം കേസ് ശുപാർശ നൽകും. കുറ്റക്കാരിൽ നിന്നു തുക ഈടാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു റിപ്പോർട്ട് നൽകും.
വിജിലൻസ് അന്വേഷണത്തിനും നടപടി സ്വീകരിക്കും.സംഭവത്തിൽ സർക്കാർ വകുപ്പുകൾക്കു ഗുരുതര വീഴ്ച ഉണ്ടായി. ഗോഡൗൺ പ്രവർത്തിച്ചതു മാനദണ്ഡപ്രകാരമല്ല. കൃത്യമായ നിരീക്ഷണം ഉണ്ടായില്ല. സപ്ലൈകോയ്ക്ക് പുറമേ കൊട്ടാരക്കര നഗരസഭയ്ക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും വീഴ്ച ഉണ്ടായി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഗോഡൗണിലെ റേഷനരി നശിച്ച സംഭവത്തിലും ശക്തമായ നടപടി ഉണ്ടാകും. ഗോഡൗണുകളിൽ പരിശോധന ശക്തമാക്കുമെന്നും സബിത ബീഗം പറഞ്ഞു. ജില്ലാ സപ്ലൈ ഓഫിസർ സി.വി.മോഹൻകുമാറും ഒപ്പം ഉണ്ടായിരുന്നു.
ജില്ലയിൽ റേഷൻ സാമഗ്രികൾ സൂക്ഷിക്കാൻ മതിയായ ഗോഡൗണുകളില്ല. ഓരോ മാസവും രണ്ടായിരം ലോഡ് സാധനങ്ങളാണ് എത്തുന്നത്. ആയിരം ലോഡ് സൂക്ഷിക്കാനുള്ള സുരക്ഷിത സൗകര്യം പോലും ജില്ലയില്ലെന്നാണ് ഔദ്യോഗിക വിവരം. സ്ഥല പരിമിതി മൂലം വളരെ ഉയരത്തിലേക്ക് അട്ടി പാകിയാണ് അരിയും ഗോതമ്പും ഗോഡൗണുകളിൽ സൂക്ഷിക്കുന്നത്. സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷൻ ഒഴികെ മിക്കതും സ്വകാര്യ ഗോഡൗണുകളിലാണു സൂക്ഷിക്കുന്നത്. ഒന്നര മാസത്തെ സ്റ്റോക്ക് ഓരോ മാസവും സൂക്ഷിക്കണം. ഒരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണു മിക്ക ഗോഡൗണുകളും. കടയ്ക്കൽ കോട്ടുക്കൽ, കൊട്ടാരക്കര ചിരട്ടക്കോണം എന്നിവിടങ്ങളിൽ സുരക്ഷിതമായ സ്വന്തം ഗോഡൗണുകൾ നിർമിക്കാൻ സപ്ലൈകോയ്ക്ക് അനുമതി ലഭിച്ചു. വൈകാതെ നടപടി ആരംഭിക്കും എന്നാണ് ഔദ്യോഗിക വിശദീകരണം.
പാവപ്പെട്ടവർക്കു വിതരണം ചെയ്യാനുള്ള റേഷൻ സാമഗ്രികൾ നശിച്ച സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 31നു രാത്രിയിലുണ്ടായ, മേഘവിസ്ഫോടനത്തിനു സമാനമായ അതിശക്തമായ മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലുമാണു നാശനഷ്ടം ഉണ്ടായതെന്നാണു ജില്ലാ സപ്ലൈ അധികൃതർ ഭക്ഷ്യകമ്മിഷനു നൽകിയ റിപ്പോർട്ടിലുള്ളത്. ചെറിയ മഴയിൽ പോലും വെള്ളക്കെട്ടാകുന്ന പ്രദേശത്താണു ഗോഡൗൺ സ്ഥാപിച്ചതെന്നാണു നാട്ടുകാർ പറയുന്നത്. പഴയ ബസ് ഷെഡാണു സപ്ലൈകോ ഗോഡൗണാക്കി മാറ്റിയത്.












Click it and Unblock the Notifications