കുടിവെള്ളത്തിൽ 9 ചത്ത പട്ടികുട്ടികൾ; ദുരന്തം ഒഴിവായത് തലനാരിഴക്ക്, കണ്ടെത്തിയത് സ്കൂളിലെ കുടിവെള്ള ടാങ്കിൽ!
കൊട്ടാരക്കര: സ്കൂളിലെ കുടിവെള്ള ടാങ്കിൽ ചത്ത പട്ടികുട്ടികൾ. ദുരന്തം ഒഴിവായത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം ഒമ്പതരയോടെയാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള നായ്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആരോ ടാങ്കിൽ കണ്ടിട്ടതാണെന്നാണ് സംശയിക്കുന്നത്. സ്കൂളിലെ കായികാധ്യാപകനും നഗരസഭ കൗൺസിലറുമായ തോമസ് പി.മാത്യുവാണ് ഇവയെ ആദ്യം കണ്ടത്.
പ്രഥമാധ്യാപകൻ വേണുകുമാറിന്റെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 കുട്ടികളാണു പ്രീപ്രൈമറിയിൽ പഠിക്കുന്നത്. കുട്ടികൾക്കു വെള്ളം ഉപയോഗിക്കാനാകും വിധം താഴ്ത്തിയാണു ടാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. മറ്റു ടാങ്കുകളിൽ നിന്നു ദിവസവും വെള്ളം ഇതിലേക്കു മാറ്റിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ടാങ്ക് തുറന്നപ്പോഴാണ് കായികാധ്യാപകൻ ചത്ത പട്ടികുട്ടിയെ കണ്ടത്.

പ്രദേശത്ത് അഞ്ച് ഹൈടെക് ക്ലാസ്മുറികളുള്ള, ഉയർന്ന നിലവാരമുള്ള വിദ്യാലയമാണു പടിഞ്ഞാറ്റിൻകര ഗവ. യുപിഎസ്. ഇക്കുറി നൂറോളം കുട്ടികളാണിവിടെ വർധിച്ചത്. നായകുട്ടികളെ ജീവനോടെ ആരോ ടാങ്കിലിട്ടതാകാമെന്നാണു നിഗമനം. നായ്ക്കുട്ടികളുടെ ജഡങ്ങൾ വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തി. മുങ്ങിമരണമെന്നാണു റിപ്പോർട്ട്. അതേസമയം ഏതാനും വർഷം മുൻപു സ്കൂളിലെ ലാബ് സാമൂഹികവിരുദ്ധർ തകർത്തിരുന്നു. അതിനുശേഷം ഗേറ്റ് സ്ഥാപിച്ചു സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications