കൊല്ലത്ത് അത്യാധുനിക മത്സ്യ മാർക്കറ്റുകൾ: നവീകരണത്തിനായി ചിലവഴിക്കുന്നത് 64.77 കോടി
കൊല്ലം: 64.77 കോടി രൂപ ചെലവഴിച്ച് ജില്ലയിൽ മത്സ്യ മാർക്കറ്റ്. ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയാണ് കൊല്ലത്ത് 19 മത്സ്യമാർക്കറ്റുകൾ 64.7 കോടി രൂപ ചിലവിൽ നിർമ്മിക്കുകയെന്ന് ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
ശീതീകരിച്ച സ്റ്റോറേജ് സൗകര്യം, മൊത്തമായും ചില്ലറയായും കച്ചവടത്തിനുള്ള പ്രത്യേകം സ്ഥലങ്ങൾ, മത്സ്യം വിൽക്കുന്നതിന് ഗ്രാനൈറ്റ് പാകിയ ഉയർന്ന പ്‌ളാറ്റ്‌ഫോം, മത്സ്യം വൃത്തിയാക്കുന്നതിനുള്ള പ്രത്യേകം സ്ഥലം, മാലിന്യ നിർമാർജ്ജന പ്‌ളാന്റ്, മത്സ്യത്തൊഴിലാളികൾ, വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സ്ഥലം, വിശ്രമ സ്ഥലം, ആധുനിക വാർത്താവിനിമയ സംവിധാനം, മത്സ്യവില പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ഫ്‌ളേക് ഐസ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ്, ടോയ്‌ലറ്റ് സൗകര്യം, തെന്നിവീഴാത്ത തറ, ഡ്രെയ‌്നേജ് സൗകര്യം, ഗതാഗത സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് ആധുനിക മാർക്കറ്റ് സംവിധാനം ഒരുക്കുന്നത്.

കിഫ്ബി ഫണ്ട് ലഭ്യമാക്കി 185 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 58 മാർക്കറ്റ‌് നവീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ 19 മാർക്കറ്റ‌് തെരഞ്ഞെടുത്തിട്ടുള്ളത്. തുക കിഫ്ബിയിൽനിന്ന് ലഭിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശുചിത്വമുള്ള അന്തരീക്ഷം ഉറപ്പാക്കി ആധുനിക സൗകര്യങ്ങളോടു കൂടി മത്സ്യമാർക്കറ്റുകൾ നിർമ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇടപ്പള്ളിക്കോട്ട (15 കോടി രൂപ), ശാസ്താംകോട്ട (3.89), കിഴക്കേക്കല്ലട (1.82), പുത്തൂർ (2.44), കൊട്ടാരക്കര (16.24), മുക്കട (1.07), നല്ലില (.99), പനയം (1.53), കടപ്പാക്കട (2.85), അഞ്ചാലുംമൂട് (1.43), തങ്കശ്ശേരി (3.40), മൂന്നാംകുറ്റി (3.12), ചാത്തന്നൂർ (2.78), കൊട്ടിയം (2.56), പാരിപ്പള്ളി (3.45), ചിതറ കിഴക്കുംഭാഗം (2.45), കടയ്ക്കൽ (3.36), പുനലൂർ (6.70), അഞ്ചൽ (3.12 കോടി) എന്നി വിടങ്ങളിലെ മാർക്കറ്റുകളുടെ നവീകരണത്തിനാണ് തുക ചിലവഴിക്കുക.












Click it and Unblock the Notifications